ADVERTISEMENT

അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ഒട്ടേറേ പ്രതികൂല വാർത്തകളാണ് ഏതാനും ദിവസങ്ങളായി വരുന്നത്. അദാനി സ്ഥാപനങ്ങളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ എങ്ങനെയാണു നിക്ഷേപിക്കുന്നതെന്നും അവര്‍ക്ക് അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, എടിജിഎല്‍, അദാനി പവര്‍, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവയിൽ എങ്ങനെയാണ് ഓഹരികള്‍ ലഭിച്ചതെന്നും പഠിക്കാന്‍ ശ്രമിക്കാത്തതാണ് ഇത്തരം വാർത്തകൾക്ക് കാരണമാകുന്നത്.  

കൃത്യമായ കാഴ്ചപ്പാട്

ഉപ കമ്പനികളുടെ വിഭജനവും ലിസ്റ്റിങും  എന്ന  സമ്പത്തു സൃഷ്ടിക്കലിന്റെ അസാധാരണ മാതൃകയാണ് അദാനിയുടേത്. ഈ നവീന രീതികളിലൂടെയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് അദാനി കമ്പനികളിൽ ഓഹരികള്‍ ലഭിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായത് വിഭജനത്തിനു മുന്‍പുള്ള അദാനി കമ്പനിയിൽ  നിക്ഷേപിച്ചവര്‍ക്കും പ്രമോട്ടറായ ഗൗതം അദാനിക്കു ലഭിച്ച അതേ നേട്ടങ്ങള്‍ തന്നെ കിട്ടിയിട്ടുണ്ടാകും. സമ്പത്തു സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇതു പുതിയതും വ്യത്യസ്തവുമായ  രീതിയാണെങ്കിലും  യഥാര്‍ത്ഥത്തിൽ ഏറെ  സുതാര്യമാണ്.  വളർച്ചയുടെ നേട്ടങ്ങളെല്ലാം സ്വന്തമാക്കി വെക്കുന്നതിന് കമ്പനികളെ വിഭജിക്കലല്ലാതെ  ഒട്ടേറേ മാര്‍ഗങ്ങള്‍ അദാനിക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അതൊന്നും ചെയ്തില്ല. ഈയൊരു ഡിജിറ്റല്‍ യുഗത്തില്‍ തെറ്റായ രീതിയില്‍ ബിസിനസുമായി മുന്നോട്ടു പോകുന്ന വിഢിത്തം അദ്ദേഹത്തെ പോലൊരാൾ കാട്ടുമോ? ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു  കൃത്യമായ കാഴ്ചപ്പാടും അതു യാഥാർത്ഥ്യമാക്കാനുള്ള  കഴിവും ഉള്ളൊരു സമഗ്ര ബിസിനസുകാരനാണ് അദ്ദേഹം. 

അദാനി ഗ്രൂപ്പിനെ കുറിച്ചും അദാനി നിക്ഷേപിക്കുന്നതെവിടെ എന്നും വിമര്‍ശകര്‍ പഠിക്കണം. പുതു തലമുറ ബിസിനസുകളിലും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് അടിസ്ഥാനമായ,  ഒഴിവാക്കാനാവാത്ത മേഖലകളിലാണ്  അദാനിയുടെ നിക്ഷേപം.

മികച്ച വരുമാനം

ഭാവിയുടെ  ഈ ബിസിനസുകളിലേക്ക്  മുൻകൂറായി കടക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ നാം അഭിനന്ദിക്കുകയാണ് വേണ്ടത്.  ആദ്യമായി രംഗത്തെത്തുന്നതിന്റെ നേട്ടങ്ങള്‍ അവര്‍ കൊയ്യുകയും ചെയ്തു. അദാനി ഗ്രൂപ് ഓഹരികളില്‍ നിക്ഷേപിച്ച യഥാര്‍ത്ഥ നിക്ഷേപകര്‍ക്കും ഇതിന്റെ ഗുണം ലഭിച്ചു. എല്ലാവര്‍ക്കും മികച്ച വരുമാനം ലഭിച്ചു. അവിടെ തുടര്‍ന്നവര്‍ മികച്ച വരുമാനവുമായാണ് തുടരുന്നതും.   

ദിവസങ്ങള്‍ക്കു മുന്‍പാണ് ഗൗതം അദാനി 77 ബില്യണ്‍ അമേരിക്കന്‍ ഡോളറുമായി ഏഷ്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായത്. ഇപ്പോഴത്തെ പ്രതികൂല സംഭവങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അദാനി  ഓഹരികള്‍ പുതിയ ഉയരങ്ങളിലേക്കു കുതിക്കുമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാകാന്‍ വെറും പത്തു ശതമാനം വളര്‍ച്ച മാത്രമായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. 

അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിശ്വസിക്കുകയും നിക്ഷേപിക്കുകയും ചെയ്ത എല്ലാവർക്കും സമ്പത്തു സൃഷ്ടിച്ചു നല്‍കിയവരെ കുറിച്ചുളള നമ്മുടെ സമീപനമാണ് മാറ്റേണ്ടത്. ലക്ഷക്കണക്കിനു നിക്ഷേപകര്‍ക്ക് സമ്പത്തു സൃഷ്ടിച്ചു നല്‍കുകയായിരുന്നു ഗൗതം അദാനി.  സമഗ്ര സമ്പത്തു സൃഷ്ടിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ ഓഹരി വിപണിയിലെ യഥാര്‍ത്ഥ ഹീറോ ആണ് എന്നു വേണം പറയാന്‍. ഇത്തരത്തിലൊരു നീക്കം ഇന്ത്യയില്‍ ഇതുവരെ ആരും കൈവരിച്ചിട്ടുമില്ല. 

15000 രൂപ + 27 വർഷം = 5.6 കോടി രൂപ

1994-ല്‍ അദാനിയുടെ ആദ്യ പബ്ലിക് ഇഷ്യുവിൽ(ഐപിഒ) നൂറ് ഓഹരികള്‍ക്കു വേണ്ടി 15,000 രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകനു കിട്ടി സമ്പത്തിന്റെ കണക്കു മനസിലാക്കിയാൽ സമ്പത്ത് സൃഷ്ടിക്കലിന്റെ അദാനി മാതൃകയുടെ മികവു വ്യക്തമാകും. 1994 ലെ നൂറു ഓഹരികൾ  ബോണസ് ഓഹരികളും സ്പ്ലിറ്റ് ഓഹരികളും ഉള്‍പ്പെടെ ഇന്ന് 8,000 ഓഹരികളായി മാറിയിട്ടുണ്ട്. അവകാശ ഓഹരികള്‍  കൂടി ഉള്‍പ്പെടുത്തിയാല്‍  2021 ജൂണ്‍ 15-ലെ കണക്കു പ്രകാരം  ഇതു 8,500 ഓഹരികളാണ്. 

വിവിധ വിഭജനങ്ങളിലൂടെ അദാനി ട്രാന്‍സ്‌പോര്‍ട്ടില്‍ 8,000 സൗജന്യ ഓഹരികളും അദാനി പോര്‍ട്ടില്‍ 11,298 ഓഹരികളും അദാനി പവറില്‍ 14,876 ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 6,088 ഓഹരികളും അദാനി ടോട്ടല്‍ ഗ്യാസില്‍ 8,000 ഓഹരികളും ഇതിനു പുറമെ ലഭിച്ചിട്ടുമുണ്ട്.   

അതായത് ഐപിഒ വേളയില്‍ നിക്ഷേപിച്ച 15,000 രൂപ ലാഭവീതമുള്‍പ്പെടെ 5,31,57,661 രൂപയായി വളർന്നിരിക്കുന്നു. അവകാശ ഓഹരികള്‍ കൂടി തെരഞ്ഞെടുത്ത നിക്ഷേപകർക്ക്  ആകെ 2,52,500  രൂപ കൂടിയാകുമായിരുന്നു.   എല്ലാ കമ്പനികളിലേയും ഡിവിഡന്റുകള്‍   കൂടി കണക്കാക്കിയാൽ   5,64,66,821 രൂപ. 1994 ൽ 15000 രൂപ പബ്ലിക് ഇഷ്യുവിൽ നിക്ഷേപിച്ചവർ ഇന്ന്   5,6  കോടി രൂപയുടെ സമ്പത്തിനുടമകളാണ്.

ലേഖകന്‍ ഷെയർവെൽത്ത് സെക്യുരിറ്റീസിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ

English Summary : Adani Model of Wealth Creation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com