ആഭരണശാലകളില്‍ ഇനി മാഗ്നിഫൈയിങ് ഗ്ലാസ് വേണം
Mail This Article
ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കിയതോടെ സ്വര്‍ണകടകളും ഉപഭോക്താക്കള്‍ക്കായി ചില പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ട്. ബി ഐ എസ് റജിസ്‌ട്രേഷനുള്ള സ്ഥാപനമാണെന്ന് ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡിസ്‌പ്ലേയാണ് ഇതില്‍ പ്രധാനം.
ലോഗോ കവാടത്തില്‍
ബി ഐ എസ് ചട്ടമനുസരിച്ച് ഉപഭോക്താക്കള്‍ക്ക്് കാണാവുന്ന വിധത്തില്‍ കടകളുടെ ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിരിക്കണം. ബി ഐ എസ് ലോഗോ വളരെ വ്യക്തതയോടെ കവാടത്തില്‍ ഉണ്ടാവുകയും വേണം. സര്‍ട്ടിഫിക്കറ്റുകളും വ്യക്തമാക്കിയിരിക്കണം.
ഷോറൂമിനുള്ളിൽ
പുറത്ത് മാത്രമല്ല കടയുടെ അകത്തും ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം ഉപഭോക്താക്കള്‍ക്കായി എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡിസ്പ്ലേ ബോര്‍ഡാണ്. ഇതില്‍ ബി ഐ എസ് ലൈസന്‍സ് നമ്പര്‍ കാണിച്ചിരിക്കണം. ആഭരണങ്ങളിലെ ലോഹാംശങ്ങള്‍ (ഇന്‍ഗ്രീഡിയന്‍സ)് എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. കൂടാതെ കാഴ്ച വ്യക്തമാക്കുന്നതിനായി മാഗ്‌നിഫൈയിംഗ് ലെന്‍സ് ലഭ്യമാക്കണം. ബി ഐ എസ് മുദ്ര കൃത്യതയോടെ ഉപഭോക്താവ് വായിക്കുന്നു എന്നുറപ്പു വരുത്താനാണ് ഇത്. ഡിസ്പ്ലേ ബോര്‍ഡില്‍ ഇത് പരാമര്‍ശിക്കണം. ബി ഐ എസ് മുദ്രണം നടത്തുന്ന ഓഫീസുകളുടെ അഡ്രസ് അടക്കമുള്ള വിവരം ബോര്‍ഡില്‍ സ്‌ക്രോള്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ബി ഐ എസ് പരിശോധനയ്ക്കുള്ള ചാര്‍ജുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണം. സംസ്ഥാനത്ത് ഇപ്പോള്‍ 80 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്.
റജിസ്ട്രേഷനെടുക്കാം
സംസ്ഥാനത്തെ 50 ശതമാനം സ്വര്‍ണക്കടകൾക്കും റജിസ്ട്രേഷന്‍ ഇല്ലെന്നുള്ളതാണ് നിലവിലെ പ്രശ്നം. എന്നാല്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതോടെ കൊച്ചിയിലെ ബി ഐ എസ് ഓഫീസില്‍ റജിസ്ട്രേഷന്‍ എടുക്കാനെത്തുന്ന കടക്കാരുടെ എണ്ണം കൂടുന്നുണ്ട്. 40 ലക്ഷം വിറ്റുവരവ് ഇല്ലെന്നാണ് പലരും പറയുന്നത്. അങ്ങനെയുള്ളവര്‍ക്കും റജിസ്ട്രേഷന്‍ എടുക്കാം. നികുതി നല്‍കേണ്ടതില്ല.
English Summary : Jewelleies should keep these Facilities inside the Shop