ADVERTISEMENT

കോവിഡ് കാലത്ത് പലർക്കും തൊഴിൽ നഷ്ടമായ അവസ്ഥയിൽ യുവാക്കള്‍ക്ക് നൈപുണ്യശേഷി വികസനത്തിനുള്ള കോഴ്സുകളും പരിശീലനവുമൊരുക്കി ഓൺലൈൻ സംരംഭം വിജയത്തിലേക്കെത്തിച്ച സംരംഭകനാണ് കൊച്ചിക്കാരനായ ജോസഫ് ഇ ജോർജ് എന്ന 23 കാരൻ. ക്ലാസ് മുറികളില്‍ നേരിട്ടെത്തിയുള്ള പഠനത്തിനു ലോക്ഡൗൺ വെല്ലുവിളി ആയതോടെ പകരമെന്തെന്ന ചോദ്യത്തിനള്ള ഒരു  ഉത്തരമാണ് അദ്ദേഹത്തിന്റെ 'അവോധ'യെന്ന നൈപുണ്യശേഷി വികസന സംരംഭം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, മെഡിക്കല്‍ കോഡിങ്, ഷെയര്‍ ട്രേഡിങ് തുടങ്ങിയ 14 കോഴ്സുകളാണ് അവോധയുടെ സേവനങ്ങള്‍. 

മാതൃഭാഷയിലാണ് അവോധ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് മറ്റനവധി വഴികളുണ്ടെങ്കിലും മാതൃഭാഷയില്‍ (നിലവില്‍ മലയാളം, തമിഴ്) ചിട്ടപ്പെടുത്തിയ വിദഗ്ധപരിശീലന ക്ലാസുകളാണ് അവോധയെ വ്യത്യസ്തമാക്കുന്നത്. അതു മാത്രമല്ല സാമ്പത്തികമായി പലരും വെല്ലുവിളികൾ നേരിടുന്ന ഇപ്പോൾ ഫീസ് ഇവിടെ വില്ലനാകുന്നില്ല എന്ന് ജോസഫ് പറയുന്നു. 25 ശതമാനം  ഫീസ് നല്‍കി പരിശീലനം പൂര്‍ത്തിയാക്കാം. ആറു മാസത്തോളം നീളുന്ന പരിശീലനം കഴിഞ്ഞ് ജോലി നേടിയതിനു ശേഷം മാത്രം കോഴ്സ് ഫീസ് പൂര്‍ണമായി നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിചേർത്തു.  മൂന്നു മാസം ഓണ്‍ലൈന്‍ കോഴ്സും മൂന്നു മാസം ഇന്റേണ്‍ഷിപ്പുമായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റേണ്‍ഷിപ്പും അതിനു ശേഷം ജോലി കണ്ടെത്തലുമെല്ലാം അവോധ പൂര്‍ത്തിയാക്കും. കോഴ്സ് കഴിഞ്ഞു ഓഫര്‍ ലെറ്റര്‍ ലഭിക്കുമ്പോള്‍ ഫീസിന്റെ 25 ശതമാനവും ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ ബാക്കി 50 ശതമാനം ഫീസും നല്‍കിയാല്‍ മതി അദ്ദേഹം വിശദീകരിച്ചു  

കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ തുടക്കം 2020 ജൂണിലാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സാണ് ആദ്യം അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ മുറിയില്‍ ആദ്യം അധ്യാപകനായി എത്തിയത് ജോസഫ് ആയിരുന്നു.

എന്ത് കൊണ്ട് മാതൃഭാഷ?

അവോധയിൽ പരിശീലനത്തിനിടയില്‍ സംശയ നിവാരണവും ഇടപെടലുകളും മാതൃഭാഷയിലാണ്. ഈ രീതി സാധാരണക്കാരനായ ഉദ്യോഗാര്‍ഥിയ്ക്ക് ആശ്വാസമായി. പിതാവിന്റെ ജോലിയുമായി ഇന്ത്യ മുഴുവൻ സഞ്ചരിക്കേണ്ടി വന്നപ്പോൾ ഇംഗ്ലീഷ് അധികമാളുകൾക്കും അറിയില്ലെന്നു ജോസഫ്  മനസിലാക്കി, അങ്ങനെയാണ്  തന്റെ ക്ളാസ്സുകള്‍ മാതൃഭാഷയിലാകട്ടെയെന്ന് തീരുമാനിച്ചത്.

അവോധ എന്ന ആശയം

പഠന കാലത്ത് തന്നെ  കോഡിങ്ങും ഡിജിറ്റല്‍ മാര്‍ക്കറ്റിങും ജോസഫ് ഓണ്‍ലൈനായി പഠിച്ചിരുന്നു. അന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി 'വിദ്യ' എന്ന ഒരു ആപ്പും വികസിപ്പിച്ചു. ക്ലാസിലെ നോട്ടുകള്‍ എഴുതിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അവ സ്‌കാന്‍ ചെയ്ത് ആപ്പിലേക്ക് ഇടുന്നത് ധാരാളം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തിയിരുന്നു.  2017ല്‍ ഓണ്‍ലൈനായി ദൈനംദിന വസ്തുക്കള്‍ വില്‍ക്കുന്ന  ഫസ്റ്റ് ക്യാച്ച്' എന്നൊരു ആപ്ലിക്കേഷനും വികസിപ്പിച്ചു. ഇന്‍ഫോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് മികച്ച സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നതും അവിടെ അവോധക്ക് തുടക്കം കുറിക്കുന്നതും.  21,000 രൂപയാണ് എറണാകുളത്തേക്ക് ഓഫീസ് മാറിയപ്പോള്‍ അവോധ നടത്തിയ നിക്ഷേപം. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ കോയമ്പത്തൂരും അവോധയ്ക്ക് മേഖലാ ഓഫീസുകളുണ്ട്.

English Summary: Success Story Of Avodha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT