ADVERTISEMENT

പല ആസ്തികളും ലേലത്തിൽ വിൽക്കുന്നതു പതിവാണ്. വിൽപന ഉയർന്ന വിലയും ലാഭവും ലക്ഷ്യമിട്ടു തന്നെയാണ്. ടെലികോം സ്പെക്ട്രമായാലും വിമാനത്താവളത്തിന്റെ പാട്ടക്കരാർ ആയാലും. എല്ലാം. എന്നാൽ ഐപിഎൽ താര ലേലത്തിൽ ചില വ്യത്യാസങ്ങളുണ്ട്. മൊബൈൽ സേവനദാതാവും വിമാനത്താവള നടത്തിപ്പുകാരനും ലേലത്തിൽ ലഭിച്ച ആസ്തി ഉപയോഗിച്ചു വരുമാനം നേടും. എതിരാളികളോടു മൽസരിച്ച് ഉപഭോക്താക്കൾക്കു നേരിട്ടു മികച്ച സേവനം നൽകുന്നതിലൂടെയാണ് അത്. പക്ഷെ ഐപിഎൽ ലാഭമുണ്ടാക്കുന്നതിനു വ്യത്യാസമുണ്ട്. ടീമുകളുടെ വരുമാനം ബിസിസിഐക്കു കിട്ടുന്നതിന്റെ പകുതിയാണ്. അതായത് ടീമുകൾ തമ്മിലുള്ള മത്സരം വരുമാനത്തിനല്ല, ക്രിക്കറ്റിൽ മാത്രമാണ് എന്നർഥം.

ക്രിക്കറ്റ് ടീമിന്റെ ഉപഭോക്താക്കൾ എന്നു പറയുന്നത് പ്രത്യക്ഷമായി ടെലിവിഷൻ/സ്ട്രീമിങ് കമ്പനികളും സ്പോൺസർമാരുമാണ്, പരോക്ഷമായി കാഴ്ചക്കാരും. 5 വർഷത്തെ സംപ്രേഷണാവകാശം ടൈറ്റിൽ സ്പോൺസർഷിപ്പ് എന്നിവയുടെ മൂല്യം എത്രയെന്നത് ഓരോ അഞ്ചു വർഷത്തിന്റെയും തുടക്കത്തിൽ ടീമുകൾക്കും ബിസിസിഐക്കും അറിയാം - അപ്പോൾ ചിലവ് ഒരു പരിധിയിൽ നിർത്തിയാൽ ടീമുകൾ ലാഭത്തിലാകും. താരങ്ങളെ ലേലത്തിൽ എടുക്കാനുള്ള പരിധിയാണ് 90 കോടി. പിന്നെയുള്ളത് പ്രവർത്തന ചെലവാണ്. പണപ്പെരുപ്പം ഒഴിച്ചുനിർത്തിയാൽ അതിൽ കാര്യമായ വർധനവിനു സാധ്യതയില്ല. 

RR-IPL

ബിസിസിഐയുടെയും ടീമുകളുടെയും ലക്ഷ്യം ഏറ്റവും ഉയർന്ന സ്‌പോൺസർഷിപ്പും സംപ്രേഷണാവകാശവുമാണ്. സംപ്രേഷണാവകാശമുള്ള ചാനലിന്റെ ലക്ഷ്യം ഏറ്റവും ഉയർന്ന നിരക്കിലുള്ള പരസ്യങ്ങളാണ്. പരസ്യദാതാക്കളുടെ/ടൈറ്റിൽ സ്‌പോൺസറുടെ ലക്‌ഷ്യം ഏറ്റവും കൂടിയ പ്രേക്ഷകരുടെ എണ്ണമാണ്. പ്രേക്ഷകരുടെ ആവശ്യം ഏറ്റവും മുന്തിയ വിനോദവും. സ്വാഭാവികമായും ടീമുകളുടെ ലക്ഷ്യം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള മത്സരങ്ങളാണ്. 

90 കോടി പരിധി എങ്ങനെ?

ഓരോ വർഷവും താരലേലങ്ങൾ നടക്കും. ഒരേ ടീമിലെ കളിക്കാർ മാറിയും മറിഞ്ഞും വരാം. എന്നാൽ ഓരോ ടീമിനും നിലവിലുള്ള കളിക്കാരിൽ നാലു പേരെ വരെ നിലനിർത്താം. ബാക്കിയുള്ളവരെ ആ വർഷത്തെ ലേലത്തിൽ ഉയർന്ന തുക കൊടുക്കുന്നവർക്ക് എടുക്കുകയുമാവാം. നാലു കളിക്കാരെ ഒരു ടീം നിലനിർത്തുകയാണെങ്കിൽ 42 കോടി പരിധിയിൽ നിന്നു കുറയ്ക്കണം. ബാക്കി 48 കോടി ലേലത്തിനായി ഉപയോഗിക്കാം. നിലനിർത്തുന്നത് 3/2/1 കളിക്കാരാണെങ്കിൽ യഥാക്രമം 33/ 24/ 14 കോടി കുറയ്ക്കണം. 90 കോടിയിൽ നിന്ന് ഇതു കുറച്ചാലുള്ള തുക ലേലത്തിനായി ഉപയോഗിക്കാമെന്നാണ് കണക്ക്.

കളിക്കാർ എപ്പോഴും ഒരേ ഫോമിലായിരിക്കില്ല, അതുകൊണ്ടു തന്നെ കൈമാറ്റങ്ങൾ ഓരോ വർഷവും പ്രതീക്ഷിക്കാം. ടീം അംഗങ്ങളുടെ വർഷം തോറുമുള്ള മാറ്റം ടൂർണമെന്റിന്റെ മാറ്റു കൂട്ടുന്നു. ഇതു മത്സരങ്ങളുടെ പ്രവചനാത്മകത (predictability) കുറയ്ക്കുന്നണ്ട്. അനിശ്ചിതാവസ്ഥ ഉയർത്തുന്നു. എല്ലാവർക്കും വേണ്ടതും ഇതു തന്നെയാണ്. പുതിയതായി വരുന്ന രണ്ടു ടീമുകളുടെ കാര്യത്തിൽ അവർക്കു രണ്ട് ഇന്ത്യൻ കളിക്കാരെയും ഒരു വിദേശിയെയും ലേലത്തിനു മുൻപായി മറ്റു ടീമുകൾ നിലനിർത്താത്ത കളിക്കാരിൽനിന്നു തിരഞ്ഞെടുക്കാം. ഇവർക്കുള്ള 33 കോടി 90 കോടി പരിധിയിൽനിന്ന് കുറക്കുകയും വേണം. 

mi-csk-21

ലേലത്തിലെ കളികൾ

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം, നിലനിർത്തിയ കളിക്കാർക്കു വേണ്ടി 90 കോടിയിൽ നിന്നു കുറയ്ക്കുന്ന തുക ലേലത്തിനു ബാക്കിയെത്ര ഉണ്ടെന്ന കണക്കിനു വേണ്ടി മാത്രമാണ്. അതായത് നിലനിർത്തിയ കളിക്കാർക്കു ടീമിൽനിന്നും ലഭിക്കുന്നത് ഇപ്പറഞ്ഞ പരിധിയേക്കാൾ കൂടുതലാകാം കുറവുമാകാം. ഇത് ടീമും കളിക്കാരും തമ്മിലുള്ള കരാർ അനുസരിച്ചാണ്. അത്തരം കരാറുകൾക്ക് ബിസിസിഐ അനുവാദമുണ്ട്. ഉദാഹരണത്തിന് 4 പേരെ നിലനിർത്തിയ ടീമാണെങ്കിൽ 90 കോടിയുടെ പരിധിയിൽനിന്നും കുറക്കുന്നത് 42 കൊടി അല്ലെങ്കിൽ ടീം കളിക്കാരന് നൽകുന്ന തുക - ഇവയിലേതാണോ കൂടുതൽ അതായിരിക്കും. നാലു പേർക്കും കൂടി കൊടുക്കുന്നത് 30 കോടിയാണെങ്കിൽ 42 കോടി തന്നെ കുറയ്ക്കും. അതല്ല 50 കോടിയാണെങ്കിൽ 50 കോടിയായിരിക്കും കുറയ്ക്കുന്നത്. ബാക്കി തുക ലേലത്തിനുപയോഗിക്കാം. 4/3/2/1 എന്ന കളിക്കാരെ നിലനിർത്തുന്ന ടീമുകൾക്ക് ലേലത്തിനുപയോഗിക്കാവുന്ന തുക യഥാക്രമം 48/57/66/76 കോടിയോ അതിൽ കുറവോ ആയിരിക്കും.

മുകേഷ് അംബാനിയും ഷാരൂഖ് ഖാനും

ഇത്തരത്തിൽ ഒരു പരിധിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്നു നോക്കാം. ഏതെങ്കിലുമൊരു കളിക്കാരനുവേണ്ടിയുള്ള വാശിയേറിയ ലേലമാണ് ഒരു സാധ്യത. വിരാട് കൊഹ്‌ലിക്കുവേണ്ടി മുകേഷ് അംബാനിയും ഷാരൂഖ് ഖാനും തമ്മിൽ ഒരു മത്സരം സങ്കൽപിച്ചുനോക്കു. മുകേഷ് അംബാനിയെ പോലെ ഒരാൾക്ക് റിലയൻസ്‌ ഇൻഡസ്ട്രീസിൽ നിന്ന് കിട്ടുന്ന ലാഭം വെച്ചു നോക്കുമ്പോൾ മുംബൈ ഇന്ത്യൻസ് നഷ്ടത്തിൽപ്പോയാലും അതൊരു പ്രശ്നമേയല്ല. ഇത്തരം സാധ്യതകൾ ചെലവു വർധിപ്പിക്കും. ചില ടീമുകളെങ്കിലും തുടർച്ചയായി നഷ്ടത്തിലുമാകാം.

പ്രേക്ഷകർക്ക് താൽപ്പര്യമേറും

രാജ്യാന്തര ക്ലബ് ഫുട്ബോളിൽ മാസങ്ങൾക്കു മുൻപാണ് യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങുകയും അതിലും വേഗത്തിൽ അവസാനിപ്പിക്കുകയും ചെയ്തത്. യഇഫ്എ ചാമ്പ്യൻസ് ലീഗിനു വെല്ലുവിളിയുയർത്തി തുടങ്ങിയ യൂറോപ്യൻ സൂപ്പർ ലീഗ് നഷ്ടത്തിലായിരുന്ന ചില ക്ലബ്ബുകൾ ചേർന്ന് രൂപവൽക്കരിച്ചതാണ്. ഇത്തരം നഷ്ടസാധ്യതകൾ വളരെ കുറഞ്ഞ ഒരു ഘടനയാണ് ഐപിഎല്ലിന്റേത്. മാത്രമല്ല പരിധിയില്ലെങ്കിൽ അതിസമ്പന്നരുടെ ടീമിൽ മികച്ച കളിക്കാരുടെ ഒരു നിര തന്നെയുണ്ടാകും, മറ്റുള്ള ടീമുകൾ താരതമ്യേന ഗ്രേഡ് കുറഞ്ഞ കളിക്കാരുടേതായി മാറും. അങ്ങനെ മുൻനിര ടീമുകളുടെ ആധിപത്യം ഐപിഎല്ലിനെ വിരസമാക്കും. ഇത് പ്രവചനാത്മകത കൂട്ടുന്നുണ്ട്, അനിശ്ചിതാവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു. ഫലം ഐപിഎല്ലിൻറെ മൂല്യം കുറയുന്നു. ഓർക്കുക യഥാർഥ ക്രിക്കറ്റ് പ്രേമികൾക്കു കാണാൻ ടെസ്റ്റും ഏകദിനവുമുണ്ട്, 20/20യും ഐപിഎല്ലും മറ്റൊരു വിനോദം മാത്രമാണ്. 

താരലേലത്തിലെ പണാധിപത്യം കുറയ്ക്കുന്ന രണ്ടു കാര്യങ്ങളാണ് 90 കോടിയുടെ പരിധിയും നിലനിർത്തുന്ന കളിക്കാർക്കുവേണ്ടി പരിധിയിൽ നിന്നും തുക കുറക്കുന്നതും. ഇതുകൊണ്ടു തന്നെ ലക്ഷം കോടികളുടെ സമ്പത്തുള്ള മുകേഷ് അംബാനിയും ആയിരം കോടികളുടെ സമ്പത്ത് മാത്രമുള്ള മറ്റൊരു ടീം ഉടമയും 90 കോടിയുടെ വാർഷിക പരിധിക്കു മുൻപിൽ ഏറെക്കുറെ തുല്യരാണ്. ഐപിഎൽ നിയമപ്രകാരം കുറഞ്ഞത് 18ഉം കൂടിയത് 25ഉം കളിക്കാർ ഓരോ ടീമിലും ആവാം. അതായത് ചുരുങ്ങിയത് 14 പേരെയെങ്കിലും (4 പേരെ നിലനിർത്തിയ ടീമാണെങ്കിൽ) ഒരു ടീം ലേലത്തിലൂടെ കരസ്ഥമാക്കണം. എല്ലാ വർഷവും ലേലവുമുണ്ട്. ഇത് കാരണം ടീമുകളുടെ നിലവാരം ഏറെക്കുറെ തുല്യമായിരിക്കും, ടീമുകൾ വൈവിധ്യപൂർണവുമായിരിക്കും. ഇത് പ്രേക്ഷകരെ കളി കാണാൻ പ്രേരിപ്പിക്കും. ഇതെല്ലാം പറയുമ്പോൾ ഈ ആശയം രൂപകൽപന നൽകിയ ആളെ കൂടി ഓർക്കണം. ലളിത് മോദിയെ. 

ലേഖകൻ ഫിനാന്‍സ് ബാങ്കിങ് ഫാക്കൽറ്റിയാണ്

English Summary : Interesting Things Behind IPL Mega Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com