ADVERTISEMENT

മലയാളിയുടെ കൊതിയൂറും രുചിയാണ് മറയൂർ ശർക്കരയുടേത്. മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമങ്ങളില്‍ കൃഷി ചെയ്യുന്ന കരിമ്പ് ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കര എന്നും മലയാളികളുടെ ദൗർബല്യമാണ്. ആറ് പതിറ്റാണ്ടായി കുടുംബപരമായി മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്ന ഹെയ്ന്‍സ് ടി. ജോയ് എന്ന മറയൂര്‍ സ്വദേശി മറയൂർ ശർക്കരയെ പാരമ്പര്യത്തനിമ തെല്ലും വിടാതെ ആധുനിക വൽക്കരിക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള ശര്‍ക്കര ഉൽപ്പാദനം ആധുനികവൽക്കരിച്ചാണ് ഹെയ്ന്‍സ് നേട്ടം കൊയ്യുന്നത്. രുചിയും ഔഷധ ഗുണമേന്മയും ഏറെയുള്ള മറയൂരിന്റെ സ്വന്തം ശര്‍ക്കര മൂന്ന് വര്‍ഷം മുന്‍പാണ് ഭൗമസൂചിക പട്ടികയില്‍ ഇടം നേടിയത്. എന്നാല്‍ ഭൗമസൂചിക മാനദണ്ഡങ്ങള്‍ പാലിച്ച് ഉൽപ്പാദനം നടത്തി ഭൗമസൂചിക ടാഗ് ഉപയോഗിച്ച് വിപണിയിലെത്തിക്കുന്ന സംസ്ഥാനത്തെ ഒരേയൊരു മറയൂര്‍ ശര്‍ക്കര ബ്രാന്‍ഡാണ് 'മറയൂര്‍ ഗോള്‍ഡ്' എന്ന് ടി.വി.ജെ. ആന്‍ഡ് സണ്‍സ് മാനേജിംഗ് ഡയറക്ടര്‍ ഹെയ്ന്‍സ് ടി. ജോയ് പറയുന്നു.

പരമ്പരാഗത പാതയോടൊപ്പം പുതുവഴികളിലൂടെയും സഞ്ചരിച്ചാണ് ഹെയ്ന്‍സ് മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്നത്. ഐ.ടി. മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഹെയ്ന്‍സ് പരമ്പരാഗത സംരംഭത്തിലേക്കെത്തിയത്. ആരോഗ്യകരമായ ഭക്ഷ്യ രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചുവട് മാറ്റം. വൃത്തിഹീനമായ ചുറ്റുപാടില്‍ ഉൽപ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയാണ് മറയൂരിലെത്തുന്ന വിനോദ സഞ്ചാരികളടക്കം കാണുന്നത്. കല്ലും പൊടിയും ചണനൂലുകളുമെല്ലാം ഈ ശര്‍ക്കരക്കൊപ്പം നമ്മുടെ വയറിലെത്തും. ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ഥമാണ് ഹെയ്ന്‍സിന്റെ രീതി.

വിളവിന് അധികം പണം

jager2

കരിമ്പ് നടുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കുകയും പിന്നീട് ശര്‍ക്കരയായി കര്‍ഷകരുടെ പക്കല്‍ നിന്ന് വാങ്ങുകയുമാണ് സംരംഭകരുടെ പതിവ്. എന്നാൽ വളര്‍ന്ന് പാകമായ കരിമ്പ് കര്‍ഷകരില്‍ നിന്ന് ഹെയ്ന്‍സ് നേരിട്ട് വാങ്ങുകയാണ്. അതുവഴി കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവിന് അധിക പണം ലഭിക്കുന്നുണ്ട്, ഊഹക്കച്ചവടവും നടക്കുന്നില്ല. മറയൂരില്‍ വര്‍ഷം മുഴുവന്‍ കരിമ്പ് കൃഷി ചെയ്യുന്നതിനാല്‍ കര്‍ഷകര്‍ക്ക് സ്ഥിരമായി മറയൂര്‍ ഗോള്‍ഡിലൂടെ ഉയര്‍ന്ന വരുമാനം ലഭിക്കുന്നു. മറ്റുളളവര്‍ ടണ്ണിന് 4000-4200 രൂപയോളം നല്‍കുമ്പോള്‍ ഹെയ്ന്‍സ് 5500 രൂപ നല്‍കിയാണ് ഒരു ടണ്‍ കരിമ്പ് വാങ്ങുന്നത്. കരിമ്പ് ഫാക്ടറിയിലെത്തുന്നതോടെ കഴുകി വെള്ളം വാര്‍ന്ന് പോകാന്‍ ഒരു ദിവസം കാത്തിരിക്കുന്നു. യന്ത്ര സഹായത്തോടെ കരിമ്പ് ജ്യൂസെടുത്ത് വൃത്തിയുള്ള അന്തരീക്ഷത്തില്‍ വലിയ ചെരുവം പോലുള്ള പാത്രത്തില്‍ തിളപ്പിക്കുന്നു. 16 തവണ അരിച്ചെടുത്താണ് ശര്‍ക്കര നിര്‍മ്മാണം നടത്തുന്നത്. ഇതാണ് ഉത്പ്പാദനത്തിലെ വേറിട്ട രീതി. കല്ലുകടിക്കാത്ത മാധുര്യം ഏറെയുള്ള ശര്‍ക്കരയാണ് ഇതുവഴി ലഭിക്കുന്നത്.

നേരില്‍ കാണാം

മറ്റുളളവര്‍ 10 ടണ്‍ കരിമ്പ് പ്രോസസ് ചെയ്യുമ്പോള്‍ നാല് ടണ്ണോളം ശര്‍ക്കര ലഭിക്കും. എന്നാല്‍ മറയൂര്‍ ഗോള്‍ഡിന് 10 ടണ്‍ കരിമ്പ് പ്രോസസ്സ് ചെയ്യുമ്പോള്‍ ഒരു ടണ്‍ ശര്‍ക്കരയാണ് ലഭിക്കുന്നത്. പഞ്ചസാര ചേര്‍ത്താണ് മറ്റുളളവര്‍ തൂക്കം വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ തുണിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ഡൈയും ഉള്‍പ്പടെ പല രാസവസ്തുകളും ചേര്‍ത്ത ശേഷമാണ് ശര്‍ക്കര വിപണനത്തിനെത്തിക്കുന്നത്. രാസവസ്തുക്കളുടെ പ്രയോഗമോ മറ്റ് കൃത്രിമ മാര്‍ഗങ്ങളോ മറയൂര്‍ ഗോള്‍ഡിന് പരിചതമല്ല. മറയൂരിലെ ഉത്പ്പാദന യൂണിറ്റ് സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇവയെല്ലാം നേരില്‍ കണ്ട് ബോധ്യപ്പെടാമെന്ന് ഹെയ്ന്‍സ് പറയുന്നു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ലഭിക്കുന്ന രാജ്യാന്തര അംഗീകാരമായ എച്ച്.എ.സി.സി.പി. സര്‍ട്ടിഫിക്കറ്റോടെയാണ് മറയൂര്‍ ഗോള്‍ഡ് വിപണിയിലെത്തുന്നത്. ഭൗമസൂചിക ടാഗും മറയൂര്‍ ഗോള്‍ഡിന്റെ പാക്കറ്റിലുണ്ട്. നാല് മാസം മുന്‍പ് ആരംഭിച്ച മറയൂര്‍ ഗോള്‍ഡിന്റെ വിപണനം തുടക്കത്തില്‍ ഏറെ വെല്ലുവിളിയുയര്‍ത്തിയിരുന്നു. കേരളത്തിലെ മാളുകളില്‍ ഉൽപ്പന്നവുമായി എത്തിയപ്പോള്‍ വിലയിലെ മാറ്റം കണ്ടപ്പോള്‍ ആദ്യ തവണ ലഭിച്ചത് കലക്കനൊരു 'നോ' ആയിരുന്നു. മറുപടിയൊന്നും പറയാതെ ഒരു കഷണം മറയൂര്‍ ഗോള്‍ഡ് എടുത്ത് നല്‍കി. മാളുകളിലെ റാക്കില്‍ ഒരു മാസത്തിനുളളില്‍ തന്നെ മറയൂര്‍ ഗോള്‍ഡ് എത്തും. ഇത് തന്നെയാണ് ഇതുവരെ പോയ എല്ലായിടത്തും സംഭവിക്കുന്നതെന്നും ഹെയ്ന്‍സ് പറയുന്നു.

വിദേശത്തേയ്ക്കും

jagery1

വിദേശത്തേക്ക് മറയൂര്‍ ശര്‍ക്കര കയറ്റി അയക്കുന്നതിനുളള അവസാന ഘട്ട തയാറെടുപ്പുകളിലാണ് ഹെയ്ന്‍സ്. പാരമ്പര്യ ഉൽപ്പന്നമായതിനാല്‍ ആവശ്യത്തിന് അനുസരിച്ചുള്ള നിര്‍മാണം മാത്രമേയുള്ളൂ. ശര്‍ക്കരയുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കോവിഡ് കാലസംരംഭമായതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനും ചെറിയ തലവേദനയുണ്ടെങ്കില്‍ പോലും ആര്‍.ടി.പി.സി.ആര്‍. പരിശോധനയും നടത്തിയ ശേഷം മാത്രമാണ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. സുഹൃത്തുക്കളായ സഞ്ജു മുകുന്ദനും ഡെന്നിസ് മാത്യുവും സെലിനും ഭാര്യ ദിവ്യയും എത്തിയതോടെ മറയൂര്‍ ഗോള്‍ഡിനെ പുതിയ തലത്തിലേക്കെത്തിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് ഹെയ്ന്‍സ്.

സാധാരണ ഗോളാകൃതിയില്‍ ലഭിക്കുന്ന ശര്‍ക്കരയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ പൊടിയായും ചതുരം, വൃത്തം, തൃകോണം എന്നിങ്ങനെ വിവിധ ചെറു ആകൃതികളിലും വിപണിയിലെത്തിക്കാനുളള ശ്രമവും പുരോഗമിക്കുകയാണ്.

English Summary : Marayoor Jaggery is now Available in Powder Form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com