ചാക്ക് ഉടുപ്പുകളിൽ നിന്ന് സമ്പന്നതയുടെ നെറുകയിലേക്ക്
Mail This Article
അതീവ ദുഷ്‌കരമായ ബാല്യകാലം അതിജീവിച്ച് ലോക പ്രശസ്തിയിലേക്ക് ഉയർന്ന വനിതയാണ് ഓപ്ര വിൻഫ്രി. ലോകമെങ്ങും ആരാധകരുള്ള അമേരിക്കൻ ടെലിവിഷൻ പരിപാടിയുടെ അവതാരകയും നിർമാതാവും അഭിനേത്രിയും എഴുത്തുകാരിയും എല്ലാത്തിലും ഉപരിയായി മാനവരാശിയുടെ തുല്യതയ്ക്കായി നിലകൊള്ളുന്ന മനുഷ്യസ്നേഹിയുമായ അവർക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഭക്ഷണത്തിനു പോലും വകയില്ലാത്ത ബാല്യകാലമായിരുന്നു വിൻഫ്രിയുടെത്.
അവിവാഹിതയായ അമ്മയിൽ ജനിച്ച അവളെ ചെറുപ്പത്തിൽ തന്നെ അമ്മ അവളുടെ മുത്തശ്ശിയുടെ സംരക്ഷണത്തിൽ വിട്ടു ജോലിക്കു പോയി. ഒരു താഴ്ന്ന ജോലിക്കാരിയായ മുത്തശ്ശിയുടെ പോലെ തന്നെ അവളും ആയി തീരരുതെന്ന് മുത്തശ്ശി പറയുമായിരുന്നു. വസ്ത്രങ്ങൾ വാങ്ങാൻ മുത്തശ്ശിക്ക് പണമില്ലാതിരുന്നതിനാൽ ഉരുളകിഴങ്ങ് വന്നിരുന്ന ചാക്ക് കൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങളായിരുന്നു അവൾ പലപ്പോഴും ധരിച്ചിരുന്നത്. അവളുടെ പ്രായമുള്ള കുട്ടികൾക്ക് കളിയാക്കാനുള്ള ഒരു കാര്യമായിരുന്നു അത്. മുത്തശ്ശി അതീവ കർക്കശക്കാരിയായതിനാൽ വിൻഫ്രി ചെറുപ്പത്തിലേ എഴുതാനും, വായിക്കാനും പഠിച്ചു. .അടുത്തുള്ള പള്ളിയിൽ കവിതകളും, ബൈബിളും വായിക്കുന്നത് മാത്രമായിരുന്നു അവളുടെ സന്തോഷം.
ഒൻപത് വയസ്സായപ്പോൾ മുത്തശ്ശിയുടെ അടുത്തുനിന്നു മാറി അമ്മയുടെ കൂടെ ജീവിക്കാൻ തുടങ്ങി. അന്ന് മുതൽ പല ബന്ധുക്കളിൽ നിന്നും പല രീതിയിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് അവൾ വിധേയയായി. സ്കൂളിൽ നിന്ന് ഓടിപോകുക, സാധനങ്ങൾ മോഷ്ടിക്കുക തുടങ്ങിയ പലതും അവളുടെ നിരാശ കാരണം ചെയ്യുമായിരുന്നു. പതിനാലാം വയസിൽ വിൻഫ്രി ഗർഭിണിയുമായി. പക്ഷെ അത് പോലും അവൾക്കു ആരോടും തുറന്നു പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഗർഭിണിയായ അവളെ തുടർന്ന് ആ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് അവളുടെ അമ്മ കട്ടായം പറഞ്ഞു. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഒരു അറുതിയുമില്ലാത്തതിനാൽ ആത്മഹത്യാ ചെയ്യുവാൻ അവൾ തീരുമാനിച്ചു. അവളുടെ അച്ഛൻ ആ സമയത്തു അവളെ കൂട്ടിക്കൊണ്ടുപോകാൻ തയ്യാറായി. അതിനിടക്ക് മാസം തികയാതെ പ്രസവിച്ച കുഞ്ഞു മരിച്ചുപോയി.
രണ്ടാം ജീവിതം
ഇതുവരെ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ഊർജം കൈമുതലാക്കി വിൻഫ്രി അവിടന്നങ്ങോട്ട് വളരുവാൻ തുടങ്ങി. ഹൈസ്കൂളിലായ സമയത്തു തന്നെ റേഡിയോ പരിപാടികൾ അവതരിപ്പിക്കുവാൻ തുടങ്ങി. കഠിനാധ്വാനവും അർപ്പണ ബോധവും, കഴിവും അവളെ മറ്റാര്‍ക്കും ഇതുവരെ എത്തിപ്പെടാൻ സാധിക്കാത്ത ടെലിവിഷൻ രംഗത്തെ അതുല്യ പ്രതിഭയാക്കിമാറ്റി. ഒട്ടേറെ അവാർഡുകളും പ്രശസ്തി പത്രങ്ങളും വിൻഫ്രിയെ തേടിയെത്തിയിട്ടുണ്ട്. സത്യസന്ധമായ 'ടോക്ക് ഷോകൾ' അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റേറ്റിങ് സ്ഥിരമായി ലഭിച്ചിരുന്ന പരിപാടിയാണ്.
വർണ വിവേചനം, എയ്ഡ്സ്, ലൈംഗിക പീഡനം എന്നി വിഷയങ്ങൾക്ക് മുന്‍ഗണന നൽകുന്ന പരിപാടിയുടെ പഴയ എപ്പിസോഡുകൾ ഇപ്പോഴും ധാരാളം പേരെ ആകർഷിക്കുന്ന ഒന്നാണ്. വിൻഫ്രി അവതരിപ്പിക്കുകയും, പങ്കുവെക്കുകയും ചെയ്യുന്ന ആശയങ്ങൾ അമേരിക്കൻ യുവത്വത്തിന്റെ ചിന്തകളെപോലും സ്വാധീനിച്ചിരുന്നു. 47 എമ്മി അവാർഡുകളാണ് വിൻഫ്രി ഷോക്ക് ലഭിച്ചിട്ടുള്ളത്. ഏറ്റവും പ്രശസ്തരായ വ്യക്തികൾ പോലും അവരുടെ പല രഹസ്യങ്ങളും വിൻഫ്രി ഷോയിലൂടെ പങ്കുവെക്കാൻ തയ്യാറായി. ഇതുകൂടാതെ ഈ ഒരു ലേഖനത്തിൽ ഒതുക്കാൻ സാധിക്കാത്തത്രയും നേട്ടങ്ങൾ വിൻഫ്രി സ്വന്തമാക്കി. പ്രവർത്തിക്കാൻ തയാറായാൽ ലക്‌ഷ്യം എന്തുതന്നെയായാലും നിങ്ങൾക്കെത്തിച്ചേരാം എന്നതാണ് ഓപ്ര വിൻഫ്രി പങ്കുവെക്കുന്ന തത്വചിന്ത.
ഓപ്ര വിൻഫ്രിയുടെ വിജയ രഹസ്യം
ദാരിദ്ര്യം, ലൈംഗിക പീഡനം, സ്വയം നശിപ്പിക്കുന്ന സ്വഭാവം എന്നിവയിൽ നിന്ന് തനിക്കുള്ള കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയപ്പോഴായിരുന്നു വിൻഫ്രിയുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചു തുടങ്ങിയത്. അവരുടെ ടെലിവിഷൻ പരിപാടികളിലും, അഭിമുഖങ്ങളിലും പങ്കുവച്ചിരുന്ന പ്രധാന ജീവിത വീക്ഷണങ്ങൾ ഇവയാണ്.
∙ചിന്താ രീതികൾ മാറ്റുന്നത് ഒരു വ്യക്തിയെ ഇതുവരെ എത്താത്ത ഉയരങ്ങളിലേക്ക് നയിക്കുമെന്ന് വിൻഫ്രി പങ്കുവെക്കുന്നു.
∙ജീവിതത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാൻ ഭയപ്പെടരുത്.
∙ജീവിതത്തിൽ വിജയിക്കുന്നതിനു നിങ്ങളുടെ മൂല്യങ്ങളിൽ വിട്ടുവീഴ്ച നടത്തേണ്ട
∙മറ്റുള്ളവരെ സേവിക്കുന്നതിലൂടെയും നമുക്ക് വിജയം നേടാം
∙മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുക
∙നിങ്ങളുടെ ആദർശങ്ങളിൽ സത്യസന്ധത പുലർത്തുക
ഒരു സ്ത്രീ, കറുത്ത വർഗക്കാരി, പാവപെട്ടവൾ എന്നീ 'വിശേഷണങ്ങളെ' എല്ലാം ജീവിതത്തിൽ മാറ്റിമറിച്ച് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലേക്കും, സമ്പന്നതയുടെ നെറുകയിലേക്കും ഉയർന്ന ഓപ്ര വിൻഫ്രി എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്. ദാരിദ്ര്യത്തിന്റെയും കഷ്ട്പ്പാടുകളുടെയും ഉള്ളിൽ നിന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആയി തീർന്നതിനു പിന്നിൽ സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങൾ എത്തിപിടിക്കുന്നതിനു കാണിച്ച ആർജവം ഉണ്ടായിരുന്നു. ഓരോ സ്ത്രീയുടെയും ജീവിതത്തിൽ എത്രത്തോളം ഉയരാമെന്നതിന് പരിധികളില്ലെന്നു സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന വ്യക്തിത്വമാണ് ഓപ്ര വിൻഫ്രി.
English Summary : The Dream like Success Story of Oprah Winfrey