ADVERTISEMENT

സ്വയം തൊഴിൽ തേടുന്നവർക്ക് കുറഞ്ഞ ചെലവിൽ സ്വന്തമായൊരു സംരംഭം തുടങ്ങുവാൻ അവസരമൊരുക്കുകയാണ് സംസ്ഥാന ഹോർട്ടികൾച്ചർ വികസന കോർപറേഷൻ. ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള ഹരിതാ സ്റ്റാളുകളുടെ ഫ്രാഞ്ചൈസി ആകാനുള്ള സുവർണാവസരമാണ് കേരളാ സർക്കാർ നൽകുന്നത്. താൽപര്യമുള്ളവർക്ക് 15,000 രൂപ ഹോർട്ടി കോർപിൽ അടച്ച് ഫ്രാഞ്ചൈസി സ്വന്തമാക്കാം. ഫ്രാഞ്ചൈസി വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ 15000 രൂപ തിരികെ നൽകുന്നതുമാണ്.

ആകർഷകം ഈ അവസരം

വിഷരഹിത പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കും എന്നതാണ് ഹരിതാ സ്റ്റാളുകളുടെ ലക്ഷ്യം. ഇതിനായി ഹോർട്ടി കോർപ് കേരളത്തിനകത്തും പുറത്തും നിന്നുള്ള കർഷക സംഘങ്ങളുമായി നേരിട്ട് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പൂർണമായും ഇടനിലക്കാരെ ഒഴിവാക്കി ചെയ്യുന്നതിനാൽ കർഷകർക്ക് മികച്ച വില കിട്ടുവാൻ സഹായിക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് നൽകുവാനും ഉള്ള സാഹചര്യമാണ് ഹോർട്ടി കോർപ് വഴി സംജാതമാകുന്നതെന്ന് ഫ്രാഞ്ചൈസി വിതരണത്തിന്റെ ചുമതല വഹിക്കുന്ന ദക്ഷിണമേഖലാ മാനേജർ ടി.എം. ജോസഫ് പറയുന്നു. വൻകിടക്കാർക്കും ചെറുകിട സംരംഭകർക്കും സ്വയം തൊഴിൽ തേടുന്നവർക്കും ഒരുപോലെ ഈ അവസരം പ്രയോജനപ്പെടുത്താം. നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഹരിതാ സ്റ്റാളുകൾ തുടങ്ങുന്നതിന് വലിയ സാധ്യതയുണ്ടെന്ന് ജോസഫ് പറയുന്നു. 

നേട്ടം എങ്ങനെയെല്ലാം

ഹരിതാ സ്റ്റാളുകളിലൂടെയുള്ള വിൽപനയ്ക്ക് ജി.എസ്.ടിയില്ല. മൊത്തം വിറ്റുവരവിന്റെ 14% ആണ് കമ്മീഷൻ ആയി സ്റ്റാളുടമയ്ക്ക് കിട്ടുക. പ്രതിമാസം  ചുരുങ്ങിയത് 40,000 രൂപയുടെ വിറ്റുവരവ് നിഷ്കർഷിക്കുന്നുണ്ട്. ആവശ്യമുള്ള ഉൽപന്നങ്ങൾ സ്റ്റാളിലേക്ക് നേരിട്ട് ഹോർട്ടി കോർപ് കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കും. അതാത് ദിവസത്തെ ഓർഡറുകൾ തലേ ദിവസം ഉച്ചയ്ക്ക് നൽകണം. 

ഹോർട്ടി കോർപിന്റേതായ പ്രൊമോഷന്റെ നേട്ടങ്ങൾ സ്റ്റാളുകൾക്ക് ലഭിക്കും. സോഷ്യൽ മീഡിയ വഴി ഹോർട്ടി കോർപ് ഹരിതാ സ്റ്റാളുകൾക്ക് കാര്യമായ പ്രൊമോഷൻ നൽകുനുണ്ട്. ഫ്രാഞ്ചൈസികൾക്ക് സ്വന്തം രീതിയിലും പ്രൊമോഷൻ നടത്തി ബിസിനസ് കൂട്ടാവുന്നതാണ്. 

ഹോർട്ടി കോർപ് അതാത് ദിവസം പ്രസിദ്ധീകരിക്കുന്ന വിലയ്ക്ക് ആണ് ഉൽപന്നങ്ങൾ വിൽക്കേണ്ടത്. വിലയിൽ കൃത്രിമം കാണിച്ചാൽ ലൈസൻസ് റദ്ദാക്കും. വിഷരഹിത ഉൽപന്നങ്ങൾ, മിതമായ വില, സർക്കാർ സംരക്ഷണം എന്നിവ ഈ ഫ്രാഞ്ചൈസികളുടെ മേന്മകളാണ്. 

പഴം പച്ചക്കറി എന്നിവയ്ക്കു പുറമേ ഹോർട്ടി കോർപ് പുറത്തിറക്കുന്ന ചിപ്സ്, തേൻ തുടങ്ങിയ ഉൽപന്നങ്ങളും ഉയർന്ന ലാഭത്തിന് ഹരിതാ സ്റ്റാളുകൾ വഴി വിൽക്കാം. ഹോർട്ടി കോർപ് ഉൽപന്നങ്ങൾ മാത്രമെ ഹരിതാ സ്റ്റാളിൽ വിൽക്കാൻ അനുവദിക്കൂ.

vegetable

ആർക്കെല്ലാം അപേക്ഷിക്കാം

പതിനെട്ടു വയസ് പൂർത്തിയായ ആർക്കും സംസ്ഥാന ഹോർട്ടികൾച്ചർ വികസന കോർപറേഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം നൽകണം. രണ്ടു വർഷത്തെ ബിസിനസ് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. സ്വന്തം സ്ഥലമോ വാടക കെട്ടിടത്തിലോ സ്റ്റാൾ തുറക്കാം. 

അപക്ഷ ലഭിച്ചു കഴിഞ്ഞാൽ ഹോർട്ടി കോർപിന്റെ അതാത് മേഖലാ ഓഫീസുകളിൽ നിന്ന് നിർദിഷ്ട സ്ഥലം സന്ദർശിക്കും. പാതയോരങ്ങളിൽ സ്റ്റാൾ അനുവദിക്കില്ല. തൊട്ടടുത്ത ഹരിതാ സ്റ്റാളിൽ നിന്ന് ഒരു കിലോമീറ്ററെങ്കിലും അകലം വേണം. ഒരു പ്രദേശത്തു നിന്ന് ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ മുൻഗണന അനുസരിച്ചാണ് സ്റ്റാൾ അനുവദിക്കുക. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പിന്നോക്ക വിഭാഗത്തിനും മുൻഗണനയുണ്ട്.

സ്റ്റാളിന് അർഹത നേടുന്നവർ ഡെപ്പോസിറ്റ് ആയി മാനേജിംഗ് ഡയറക്ടർ, ഹോർട്ടി കോർപ്, തിരുവനന്തപുരം എന്ന പേരിൽ 15000 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് സമർപ്പിക്കണം. ഫ്രാഞ്ചൈസി ഉപേക്ഷിക്കുന്ന പക്ഷം ഒരു വർഷത്തിനു ശേഷം മുഴുവൻ തുകയും അപേക്ഷകന് തിരിച്ചു നൽകും.

200 രൂപയുടെ മുദ്രപ്പത്രവും അപേക്ഷകൻ സമർപ്പിക്കേണ്ടതുണ്ട്. ഇതിലാണ് കരാർ തയ്യാറാക്കുക.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ഹോർട്ടി കോർപ് നൽകുന്ന ഉൽപന്നങ്ങൾ മാത്രമേ വിൽക്കാൻ അനുവാദമുള്ളു. മറ്റ് ഉറവിടങ്ങളിൽ നിന്നുള്ളവ വിൽക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുവാൻ സാധ്യതയുണ്ട്. 

∙ഹോർട്ടി കോർപ് അതാത് സമയം പ്രസിദ്ധീകരിക്കുന്ന വിലയ്ക്ക് തന്നെ ഉൽപന്നങ്ങൾ വിൽക്കണം.

∙ഹോർട്ടി കോർപിൽ നിന്നും സാധനങ്ങൾ സ്റ്റാളിൽ എത്തിക്കുന്ന സമയത്ത് തന്നെ ഉൽപന്നങ്ങൾ പരിശോധിച്ച് കേടായവ തിരിച്ചു കൊടുക്കണം. പിന്നീട് വരുന്ന നഷ്ടങ്ങൾക്ക് ഹോർട്ടി കോർപ് ഉത്തരവാദിയല്ല

∙ഹോർട്ടി കോർപിൽ നിന്നും ലഭിക്കുന്ന ബില്ലുകൾ സൂക്ഷിച്ചു വയ്ക്കണം. വർഷത്തിലൊരിക്കൽ കണക്കെടുപ്പ് സമയത്ത് ആവശ്യമെങ്കിൽ ഈ ബില്ലുകൾ ഹാജരാക്കണം.

∙ഉപഭോക്താക്കൾക്ക് ഹോർട്ടി കോർപിന്റെ ബിൽ ആണ് നൽകേണ്ടത്. സ്വന്തo രീതിയിൽ ബിൽ അടിയ്ക്കാൻ പാടില്ല.

English Summary : How to Start a Horticorp Haritha Franchise?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com