ADVERTISEMENT

യു.എ.ഇ വ്യവസായ വാണിജ്യ രംഗങ്ങളിലെ നിയന്ത്രണങ്ങൾ നീക്കി. ഇവിടെ ഇനി വിദേശ പൗരന്മാർക്ക് സമ്പൂർണ ഉടമസ്ഥതയിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം. ഈ വരുന്ന ജൂൺ മാസം മുതൽ 1105 വ്യവസായ വാണിജ്യ വ്യാപാര മേഖലകളിൽ ഏതൊരു വിദേശ പൗരനും സ്വന്തം സ്ഥാപനം റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങാം.

മലയാളികൾ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ അനന്തസാധ്യതകൾ സ്വപ്നം കാണുന്നവർക്ക്  ഒരു സുവർണ്ണാവസരമാണിത്.

വൻ വികസനം ലക്ഷ്യമാക്കി യു.എ.ഇയിലെ കമ്പനി നിയമങ്ങളിലും വിസാ നിയമങ്ങളിലും മാറ്റങ്ങൾ വരുത്തി നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങൾ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർക്ക് പ്രതീക്ഷ പകരുന്നു. ഈയിടെ അന്തരിച്ച യു.എ.ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഏറ്റവും സുപ്രധാനമായ ഭരണപരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഇത്. 

യു.എ. ഇ യുടെ പിന്നാലെ സൗദി അറേബ്യയും ബഹ്റിനും ഇതേ നിയമം നടപ്പാക്കാനൊരുങ്ങുകയാണ്. മറ്റ് ജി.സി.സി രാജ്യങ്ങളും പുതിയ നിയമ നിർമാണത്തിനൊരുങ്ങുമ്പോൾ മലയാളികളുടെ മുമ്പിൽ അവസരങ്ങളുടെ പ്രളയമാണുണ്ടാകാൻ പോകുന്നത്.

അറബികളുടെ സ്പോൺസർഷിപ്പ് ഇനി മുതൽ വേണ്ട

ആഗോള സംരംഭകർക്ക് വേണ്ടി വാതിൽ തുറന്നിട്ടുകൊണ്ട് ചരിത്രപരമായ നീക്കം യു.എ.ഇ നടത്തുമ്പോൾ ലക്ഷക്കണക്കിന് അറബ് പൗരന്മാരായ സ്പോൺസർമാരുടെ വയറ്റത്തടിക്കുക കൂടിയാണ് ചെയ്യുന്നത്. വിദേശ പൗരന്മാർക്ക് യു.എ.ഇ.യിൽ ബിസിനസ് തുടങ്ങുന്നതിന് ഇനി മുതൽ അറബ് സ്പോൺസർമാരുടെ ആവശ്യമില്ല. അതുപോലെ വിദേശ കമ്പനികൾക്ക് യു.എ.ഇ.യിൽ ബ്രാഞ്ച് തുടങ്ങുന്നതിന് അവിടത്തെ അറബികളായ സർവീസ് ഏജന്റുമാരുടെ പേരിലുള്ള ലൈസൻസും വേണ്ടതില്ല.

ഇതു വരെയും യു.എ.ഇ.യ്ക്ക് പുറത്തു നിന്നുള്ള ഒരാൾക്ക് അവിടെ ബിസിനസ് തുടങ്ങണമെങ്കിൽ 51% ഓഹരി പങ്കാളിത്തം യു.എ. ഇ പൗരന് നൽകണമായിരുന്നു. അതുപോലെ വിദേശ കമ്പനിയുടെ ശാഖ യു.എ. ഇ യിൽ തുടങ്ങണമെങ്കിൽ അറബ് പൗരനായ ലോക്കൽ സർവീസ് ഏജന്റിന്റെ പേരിൽ ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. അതേ സമയം യു.എ.ഇ യുടെ നയതന്ത്ര പ്രാധാന്യമുള്ള ബിസിനസ്സുകളിൽ സംയുക്ത സംരംഭങ്ങൾക്ക് മാത്രമേ അനുമതിയുള്ളു.

യു.എ.ഇ കമ്പനി നിയമത്തിൽ അടിമുടി മാറ്റം

2013 ലെ ഇന്ത്യൻ കമ്പനി നിയമത്തിന് തുല്യമാണ് യു.എ.ഇ.യിലെ കൊമേഴ്സ്യൽ കമ്പനി നിയമം. മുമ്പ് അറബ് എമിറേറ്റുകളിൽ ഒരു വിദേശ പൗരന് കമ്പനി തുടങ്ങണമെങ്കിൽ ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശം ഒരു അറബ് പൗരന് കൊടുക്കണമായിരുന്നു. ഇക്കാരണത്താൽ ഉചിതരായ ഓഹരി പങ്കാളികളെ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ സാധ്യതാ മേഖലകളിലെ അവസരങ്ങളൊന്നും മുതലെടുക്കാൻ വിദഗ്ധർക്ക് കഴിയാതെ പോയിട്ടുണ്ട്.

കൂടാതെ വിദേശ കമ്പനികൾക്ക് യു.എ.ഇയിൽ ബ്രാഞ്ച് തുടങ്ങണമെങ്കിൽ അറബിയുടെ പേരിൽ ലൈസൻസ് എടുക്കണമെന്ന നിയമവും കീറാമുട്ടിയായിരുന്നു. ഈ രണ്ടു സുപ്രധാന വ്യവസ്ഥകളും റദ്ദാക്കി പുതിയ നിയമങ്ങൾ ആവിഷ്കരിച്ചതോടെ യു.എ.ഇ യുടെ വാണിജ്യവ്യാപാര വ്യവസായ രംഗങ്ങളിൽ അത്യപൂർവമായ മാറ്റങ്ങൾക്ക് തുടക്കമാകുമെന്നത് ഉറപ്പായി. 

കേരളത്തിന് മുതലെടുക്കാം ഈ അവസരം

ഇന്ത്യയിലെ കമ്പനി നിയമ പ്രകാരം കേരളത്തിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ്, ഒറ്റയാൾ കമ്പനി എന്നിവയ്ക്കെല്ലാം യു.എ.ഇ.യിൽ ബ്രാഞ്ച് തുടങ്ങി വികസിപ്പിക്കണമെങ്കിൽ ഇനി മുതൽ അവിടത്തെ അറബ് പൗരന്റെ പേരിൽ ലൈസൻസ് എടുക്കേണ്ടതില്ല. പുതുതായി കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും യു.എ.ഇയിൽ സമ്പൂർണ ഉടമസ്ഥതയിൽ സ്വന്തം സ്ഥാപനം തുടങ്ങാം. സംരംഭകന് തനിച്ചും വൺ പേഴ്സൺ എൽ.എൽ.സി റജിസ്റ്റർ ചെയ്ത് ബിസിനസ് തുടങ്ങാം.

English Summary : Malayalees Can Start Enterprise in UAE easily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com