ADVERTISEMENT

ഒരു ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന വലിയ സൂപ്പർമാർക്കറ്റ് - വൻ വാടകയാണവർ  നൽകേണ്ടത്. എന്നാൽ കോവിഡ്  കാരണം ദീർഘകാലം അടച്ചിടേണ്ടി വന്നു. മാത്രമല്ല മാളിനുള്ളിലെ സൂപ്പർമാർക്കറ്റ് ആയതുകൊണ്ട് തുറക്കാനുള്ള അനുവാദവും വൈകി. വരുമാനം നിലച്ചതിനാൽ വാടക മുടങ്ങി. തുടർന്നുള്ള കാര്യങ്ങൾ മാൾ ഉടമയുടെ തീരുമാനം പോലെയിരിക്കും. അടച്ചിടൽ കാരണം പ്രതിസന്ധിയിലായത് ഇന്ത്യയിലുടനീളം ആയിരത്തിൽപ്പരം സൂപ്പർമാർക്കറ്റുകളുള്ള ഒരു വലിയ ശൃംഖല ആണെങ്കിലോ. ഇവിടെ തീരുമാനം എടുക്കുന്നത് നൂറുകണക്കിന് വ്യത്യസ്തരായ മാൾ ഉടമകളാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇത്രയും മാളുകളിലായി സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലം വാടകയ്ക്ക് നൽകുന്നത് ഒരു വ്യക്തിയോ ഒരു കമ്പനിയോ ആയിരിക്കുമോ? ഒരിക്കലുമാകില്ല 

എന്നാലിതു സംഭവിച്ചു, ഈ വർഷം ഫെബ്രുവരി അവസാനം. സൂപ്പർമാർക്കറ്റ് ശൃംഖല കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റേത് - ബിഗ് ബസാർ,  ഫുഡ് ബസാർ,  ബ്രാൻഡ് ഫാക്ടറി തുടങ്ങിയവ. ഇവരുടെ ആയിരത്തിൽപരം വില്പനശാലകൾ  വാടകയ്ക്ക് നൽകിയ ആ ഒറ്റയാനോ? മുകേഷ് അംബാനിയുടെ  റിലയൻസ് റീട്ടെയിൽ. ഫ്യൂച്ചർ ഗ്രൂപ്പിനെ പോലെ ഇന്ത്യയിലുടനീളം സൂപ്പർമാർക്കറ്റ് ശൃംഖല നടത്തുന്ന റിലയൻസ് റീട്ടെയിൽ എങ്ങനെ വ്യത്യസ്ത മാളുകളിലായി വ്യാപിച്ചുകിടക്കുന്ന ഇത്രയും വ്യാപാരസ്ഥലങ്ങളുടെ ഉടമയായി? 

റിലയൻസ് എന്തിന് എതിരാളികളെ സഹായിച്ചു?

ഫ്യൂച്ചർ ഗ്രൂപ്പ് വാടകക്കുടിശിക വരുത്തി. അതിനാൽ മാൾ ഉടമസ്ഥർ ആ  സൂപ്പർമാർക്കറ്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥലം റിലയൻസ് റീട്ടെയിലിന് വാടകയ്ക്ക് കൊടുക്കുന്നു. റിലയൻസ് ഇവ ഫ്യൂച്ചർ ഗ്രൂപ്പിന് കീഴ്‌പാട്ടത്തിനു  (sub lease) കൊടുക്കുന്നു. റിലയൻസ് റീട്ടെയിൽ തങ്ങളുടെ എതിരാളികളെ  എന്തിനിങ്ങനെ സഹായിച്ചു?

കോവിഡ്  വന്നതോടുകൂടി വാടക കൊടുക്കുന്നതിന് മാത്രമല്ല ഫ്യൂച്ചർ ഗ്രൂപ്പ് ബുദ്ധിമുട്ടിയത്;  മുൻവർഷങ്ങളിൽ എടുത്ത വായ്പകളുടെ തിരിച്ചടവും അവർക്ക് ഭാരമായി. ഇങ്ങനെയാണ് 2020 ഓഗസ്റ്റിൽ ഫ്യൂച്ചർ ഗ്രൂപ്പ് ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് റിലയൻസിന്  വിൽക്കാനുള്ള  കരാറിൽ ഇരുവരും ഒപ്പുവയ്ക്കുന്നത്

bigbazar

പ്രതിസന്ധി തുടരുന്നു

റിലയൻസ് റീട്ടെയിൽ ഫ്യൂച്ചർ ഗ്രൂപ്പിന്  കീഴ്‌പാട്ടത്തിനു കൊടുത്ത ശേഷം എന്തു സംഭവിച്ചു? ബിഗ് ബസാറിന്റെ പ്രതിസന്ധി തുടരുന്നു; തുടർന്നുള്ള മാസങ്ങളിലും വാടക കൊടുക്കാനാകുന്നില്ല. പിന്നീട് നടന്നത് - ബിഗ് ബസാർ, ഫുഡ് ബസാർ എന്നീ പേരുകൾ മാറി, അവിടെ റിലയൻസ് സ്മാർട്ട്, റിലയൻസ് ഫ്രഷ് ബോർഡുകൾ വരുന്നു; ഫ്യൂച്ചർ ഗ്രൂപ്പിലെ 30,000 ജീവനക്കാർക്ക് റിലയൻസ് റീട്ടെയിൽ പുതിയ ഓഫർ ലെറ്റർ നൽകുന്നു. ഇവിടെ നടന്നത് റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള കരാർപ്രകാരമുള്ള ഏറ്റെടുക്കലല്ല; മറിച്ച് വാടക കുടിശ്ശിക വരുത്തിയ വാടകക്കാരനെ  പുറത്താക്കലാണ്! 

ബിസിനസ് ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ച ഒരു ഗ്രൂപ്പ്, ഏറ്റെടുക്കപ്പെടുന്ന ഗ്രൂപ്പ് വാടക കുടിശ്ശിക വരുത്തിയതിന് അവരെ പുറത്താക്കി തങ്ങളുടെ ബിസിനസ് അവിടെ തുടങ്ങുന്നതെന്തിന്?

അതിന് ഫ്യൂച്ചർ  ഗ്രൂപ്പ് 2019ൽ ഏർപ്പെട്ട ഒരു നിക്ഷേപ കരാറിനെക്കുറിച്ച്കൂടി  അറിയണം. കോവിഡ് വരുന്നതിനു മുമ്പും കടക്കെണിയിൽപെട്ട ഫ്യൂച്ചർ ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു. കോവിഡ് അതിനെ ഒന്നുകൂടി രൂക്ഷമാക്കിയെന്നുമാത്രം. ഫ്യൂച്ചർ ഗ്രൂപ്പിന് രക്ഷകനായെത്തിയത് ഇന്ത്യയിലെ ഭീമൻ ചില്ലറവില്പന വിപണി നോട്ടമിട്ടിരുന്ന ആമസോണിന്റെ ജെഫ് ബെസോസ്  ആണ്. 192 ദശലക്ഷം ഡോളറാണ് (1400 കോടി രൂപ) ആമസോൺ, ഫ്യൂച്ചർ കൂപ്പൺ എന്ന കമ്പനിയുടെ 49% ഓഹരി വാങ്ങാൻ നിക്ഷേപിച്ചത്. ഫ്യൂച്ചർ  റീട്ടെയിലിന്റെ ഓഹരി ഉടമകളിലൊന്നായിരുന്നു ഫ്യൂച്ചർ കൂപ്പൺ. ഇതുവഴി ഫ്യൂചർ റീട്ടെയിലിന്റെ 7.3% ഓഹരി ആമസോൺ ഉടമസ്ഥതയിലായി. ഈ നിക്ഷേപകരാറിലെ ഒരു വ്യവസ്ഥ ഇതായിരുന്നു - ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് റിലയൻസ് ഉൾപ്പെടെ കരാറിൽ പേരെടുത്തു പറഞ്ഞ  ബിസിനസ് ഗ്രൂപ്പുകൾക്ക് വിൽക്കാൻ പാടില്ല. റിലയൻസുമായുള്ള വിൽപ്പന കരാറിൽ ഏർപ്പെട്ടതോടെ ഈ നിബന്ധനയാണ് ഫ്യൂച്ചർ ഗ്രൂപ്പ് ലംഘിച്ചത്.

ആമസോൺ ബിഗ്ബസാറിനെ എന്തേ ഏറ്റെടുത്തില്ല?

ഇവിടെ ഒരു സംശയം തോന്നാം - ആമസോണിനു പ്രിയപ്പെട്ടതാണ് ഇന്ത്യൻ ചില്ലറ വിപണിയെങ്കിൽ കൂടിയ തുക നൽകി ഫ്യുച്ചർ  റീട്ടെയിലിനെ മൊത്തമായി ഏറ്റെടുത്തുകൂടെ; എന്തിന് മറ്റൊരു കമ്പനി വഴിയുള്ള നിക്ഷേപവും ബിസിനസ് വിൽക്കുന്നതിനുള്ള വിലക്കും?

amazon1

വിദേശ ഓൺലൈൻ വ്യാപാര പ്ലാറ്റഫോമുകൾക്ക് ഇന്ത്യയിലെ ഓഫ്‌ലൈൻ റീട്ടെയിൽ മേഖലയിൽ നിക്ഷേപിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് പൂർണ്ണമായ ഏറ്റെടുക്കലിന്  തടസ്സമായത്. 

നിക്ഷേപ കരാറിലെ വിലക്കിലൂടെ ഫ്യൂച്ചർ റീട്ടെയിലിനെ മറ്റൊരാൾ ഏറ്റെടുക്കുന്നത് തടയാം. മാത്രമല്ല വരുംവർഷങ്ങളിൽ ഓഫ്‌ലൈൻ ചില്ലറവ്യാപാര മേഖലയിലെ നിക്ഷേപ നിബന്ധനകൾ ഇല്ലാതായേക്കാം. ആ സമയത്ത് ഫ്യൂച്ചർ റീട്ടെയിലിനെ മൊത്തമായി ഏറ്റെടുക്കാം - ഇതായിരുന്നു ബെസോസിന്റെ കണക്കുകൂട്ടൽ. കോവിഡ്  വന്നതോടുകൂടി ഫ്യൂച്ചർ റീട്ടെയിലിന് പിടിച്ചുനിൽക്കാൻ പറ്റാതായി;  ആമസോണിന്  വാങ്ങുന്നതിനുള്ള തടസം തുടരുകയും ചെയ്തു

സുപ്രീം കോടതിയിൽ നിന്നു സ്റ്റേ

ഈ ഘട്ടത്തിലാണ് കിഷോർ ബിയാനി മുകേഷ് അംബാനിയുമായി വില്പനകരാറിൽ ഏർപ്പെടുന്നത്. 2019ൽ തങ്ങളുമായുണ്ടാക്കിയ നിക്ഷേപ കരാറിലെ വ്യവസ്ഥയുടെ ലംഘനമാണിതെന്നു കാണിച്ച് ആമസോൺ സുപ്രീംകോടതിയിൽ നിന്നും സ്റ്റേ നേടി. ഈ അവസരത്തിലാണ് റിലയൻസ് റീട്ടെയിൽ വാടക കുടിശ്ശിക വരുത്തിയ ഫ്യൂച്ചർ സ്ഥാപനങ്ങളെ പുറത്താക്കി അവ റിലയൻസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളാക്കുന്നത് 

2019ൽ ആമസോൺ ഫ്യൂച്ചർ കൂപ്പൺസിൽ നടത്തിയ നിക്ഷേപം പിന്നീട് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ, CCI) അംഗീകരിച്ചിരുന്നു.  ഇന്ത്യയിലെ വാണിജ്യ/വ്യവസായ മേഖലകളിൽ ആരോഗ്യകരമായ മത്സരം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട സ്ഥാപനമാണ് സിസിഐ. എന്നാൽ 2021 ഡിസംബറിൽ ഈ നിക്ഷേപത്തെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ മറച്ചു വച്ചതിന് ആമസോണിനുമേൽ 202 കോടി രൂപയുടെ പിഴ ചുമത്തുകയും, നൽകിയ അംഗീകാരം പിൻവലിക്കുകയും ചെയ്തു സിസിഐ. ഇത് ആമസോണിന്റെ  നില പരുങ്ങലിലാക്കി, മാത്രമല്ല ഫ്യൂച്ചർ – റിലയൻസ്  കരാറിന്  ശക്തിയും പകർന്നു. 

വായ്പാദാതാക്കളുടെ അംഗീകാരവും

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാൻ റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും  മാത്രം വിചാരിച്ചാൽ പോരാ, ഫ്യൂച്ചർ ഗ്രൂപ്പിന് ആയിരക്കണക്കിന് കോടികളുടെ വായ്പ നൽകിയ വായ്പദാതാക്കളിൽ പകുതിയിൽ കൂടുതൽപേരുടെ  അംഗീകാരവും വേണം. എന്നാൽ 69% വായ്പദാതാക്കളും ഈ കരാറിന് എതിരായിരുന്നു. റിലയൻസ് നൽകാമെന്നേറ്റ തുകകൊണ്ട് ബാങ്കു വായ്പയുടെ 60 ശതമാനം മാത്രമേ അവർക്ക്  ലഭിക്കുമായിരുന്നുള്ളൂ. സ്വാഭാവികമായും ബാങ്കുകൾ എതിർത്തു

വായ്പാകുടിശ്ശിക കാരണം ബാങ്ക് ഓഫ് ഇന്ത്യ ഫ്യൂച്ചർ റീട്ടെയിലിനെതിരേ  പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിൽ അപേക്ഷിച്ചു കഴിഞ്ഞു. പാപ്പരത്ത നടപടിയിൽ ഫ്യൂച്ചർ റീട്ടെയിലിനെ വിൽപ്പനയ്ക്ക് വയ്ക്കും. ഏറ്റവും ഉയർന്ന വില നൽകുന്ന കമ്പനിക്ക് ഏറ്റെടുക്കാം ഇത്രയുമാണ് ഇതുവരെ നടന്നത്. പലർക്കുമെതിരേ ആമസോൺ കോടതിയിൽ നൽകിയ കേസുകൾ  നടന്നുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ ജയിച്ചതാര്, പരാജയപ്പെട്ടതാര്?

പ്രഥമദൃഷ്ട്യാ റിലയൻസ് പരാജിതരാണ്;  വിൽപ്പന കരാർ പ്രകാരമുള്ള ഏറ്റെടുക്കൽ നടന്നില്ല. എന്നാൽ ഒന്നു കൂടി സൂക്ഷ്മമായി നോക്കിയാലോ

വിജയത്തിന്റെ ചിരി

കിഷോർ ബിയാനിയെ പോലെ സ്വന്തം റീട്ടെയിൽ സംരംഭത്തെ വിൽക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളും ഇപ്പോൾ ഇന്ത്യയിലില്ല. അഥവാ ആമസോണിന്റെ ഏക പ്രവേശനകവാടം ആയിരുന്നു ഫ്യൂച്ചർ റീടെയിൽ.  ആസ്തി ഒന്നുമില്ലാത്ത ഫ്യൂച്ചർ റീട്ടെയിലിനെ ഇനി ആമസോൺ ഏറ്റെടുക്കുന്നതിൽ അർത്ഥമില്ല. ആമസോണിന് ഇന്ത്യയിൽ ഓഫ്‌ലൈൻ ചില്ലറ വ്യാപാരത്തിൽ ഇടം ലഭിക്കാതിരിക്കുക എന്നത്  റിലയൻസിന്റെ പ്രധാന ലക്ഷ്യമാണ്, അത് സാധിച്ചുകഴിഞ്ഞു 

വാടക്കക്കാരാറെന്ന പൂഴിക്കടകനിലൂടെ ആയിരത്തോളം വില്പനശാലകൾ പണമൊന്നും മുടക്കാതെ തന്നെ റിലയൻസ് നേടിയെടുത്തു. ഫ്യൂച്ചർ ഗ്രൂപ്പിന് ബാക്കിയുള്ളത് അവരുടെ ബ്രാൻഡ് മൂല്യം മാത്രമാണ്. പാപ്പരത്ത നടപടിയിൽ വില്പനക്ക് വയ്ക്കുമ്പോൾ ചുരുങ്ങിയ വിലയ്ക്ക് അതും റിലയൻസ് കൈക്കലാക്കിയേക്കാം. ആർക്കും പങ്കെടുക്കാവുന്ന ലേലത്തിൽ വിൽക്കുമ്പോൾ ആർക്കും പ്രശ്നമില്ല; ലേലത്തുക കുറവാണെങ്കിൽ പോലും

കിഷോർ ബിയാനിയുടെ പടിയിറക്കം

ഇന്ത്യയുടെ സാം വാൾട്ടൺ (ആഗോളഭീമൻ വാൾമാർട്ടിന്റെ സ്ഥാപകൻ) എന്നറിയപ്പെട്ട കിഷോർ ബിയാനി  വെറുംകയ്യോടെ പടിയിറങ്ങുന്നു. കുടുംബ ബിസിനസിൽ നിന്നും മാറി 1987ൽ ഒരു വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചുകൊണ്ടാണ് ബിയാനിയുടെ തുടക്കം. ഉദാരവൽക്കരണത്തിനു ശേഷം ചില്ലറവില്പന മേഖലയിലേക്ക് കടന്നു; പാന്റലൂണിലൂടെയും ബിഗ് ബസാറിലൂടെയും. പക്ഷേ അമിതമായ ഉൽക്കർഷേച്ഛ  ബിയാനിയെ തനിക്കു പരിചിതമല്ലാത്ത പല മേഖലകളിലുമെത്തിച്ചു - ഇൻഷുറൻസ്, ഓഹരി ബ്രോക്കിങ്, റിയൽ എസ്റ്റേറ്റ്, സിനിമ നിർമ്മാണം തുടങ്ങിയവ. എന്നാൽ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം പ്രതിസന്ധിയിലായ ബിയാനി, റീടെയിൽ അല്ലാത്ത പല ബിസിനസുകളും ഗത്യന്തരമില്ലാതെ വിറ്റു. ആമസോണും  ഫ്ലിപ്കാർട്ടും ഓൺലൈൻ വ്യാപാര മേഖലയിൽ വന്നതോടുകൂടി ചില്ലറ വ്യാപാരത്തിന്റെ  തിളക്കം കുറഞ്ഞു. 

anil-mukesh

കിഷോർ ബിയാനിയുടെ പതനത്തിന് അനിൽ അംബാനിയുടെ പതനത്തോട് സാമ്യംതോന്നുന്നത് സ്വാഭാവികം. മാത്രമല്ല രണ്ടുപേരുടെ പരാജയത്തിലും മറുവശത്തു ജേതാവായി നിൽക്കുന്നതോ?  മുകേഷ് അംബാനിയും! ലോക ചാമ്പ്യൻ  ജെഫ് ബെസോസുമായുള്ള  ഇന്ത്യൻ ഗോദയിലെ ആദ്യ മത്സരത്തിൽ ആദ്യ റൗണ്ട്  പിന്നിടുമ്പോൾ മുൻതൂക്കം മുകേഷിനു തന്നെ. ഇനിയുള്ള റൗണ്ടുകളിൽ അംബാനി ബെസോസിനെ മലർത്തിയടിക്കുമോ?  കാത്തിരുന്നു കാണാം

English Summary : Who will Win the Last Battle? Ambani or Bezos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com