വില ഏകീകരിക്കാനാകാതെ സ്വർണ വ്യാപാരരംഗത്ത് പ്രതിസന്ധി തുടരുന്നു
Mail This Article
സംസ്ഥാനത്തെ സ്വർണ വില ഏകീകരിക്കാൻ കഴിയാതെ വ്യാപാര മേഖലയിൽ പ്രതിസന്ധി തുടരുന്നു. ആൾ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയിൽ നിന്ന് വ്യത്യസ്തമായി ചില ജ്വല്ലറികള്‍ വില താഴ്ത്തി വില്‍ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള വില പ്രഖ്യാപിച്ച ശേഷം മിക്ക ദിവസങ്ങളിലും ഈ ജ്വല്ലറികൾ അതിൽ നിന്നും 10 രൂപയെങ്കിലും വില കുറച്ചു വിൽക്കുന്ന പ്രവണതയാണുള്ളത്. ഒരേ ദിവസം ഒന്നിലേറെ തവണ വില പുതുക്കി നിശ്ചയിക്കുന്ന രീതിയുമുണ്ട്. ഇത് സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മെയ് 23ന് ചേർന്ന യോഗത്തിൽ സ്വർണ വ്യാപാരികൾ തമ്മിലുള്ള മത്സരം ഒഴിവാക്കാനും ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഓഫറുകൾ നൽകുന്ന എല്ലാ പരസ്യങ്ങളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. യോഗത്തിൽ കേരളത്തിലെ വൻകിട ജ്വല്ലറി പ്രതിനിധികളും, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ജ്വല്ലറി പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ തീരുമാനങ്ങൾ നടപ്പാക്കാൻ ചില വൻകിട, ഇടത്തരം സ്വർണ വ്യാപാരികൾ തയാറാകാത്തത് പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
നിരക്ക് നിശ്ചയിക്കുന്നത് എങ്ങനെ?
കഴിഞ്ഞ 50 വർഷങ്ങളായി ഓൾ കേരള ഗോൾഡ് അൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ആണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. ചെറുകിട വൻകിട ഇടത്തരം വ്യാപാരികളെല്ലാം ഈ വില അംഗീകരിക്കുകയും ചെയ്തിരുന്നതായി അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു. എന്നാൽ കുറച്ചു നാളുകളായി ഈ വിലയിൽ തർക്കം മുറുകുകയാണ്.
ഓരോ ദിവസത്തെയും രാജ്യാന്തരവിലയും മുംബൈ നിരക്കും പരിഗണിച്ച് രൂപയുടെ വിനിമയനിരക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രതിദിന സ്വര്‍ണവില നിശ്ചയിക്കുന്നത്. ഇതിൽ നിന്നും 10 രൂപ കുറച്ചാണ് ഇപ്പോൾ ചില കുത്തക ജ്വല്ലറികൾ വിൽപ്പന നടത്തുന്നത്.
എന്നാൽ വില നിശ്ചയിക്കുമ്പോൾ ലാഭശതമാനം വർധിപ്പിക്കണം എന്നു ചിലർ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അസോസിയേഷൻ അംഗീകരിക്കാത്തതിനാൽ സ്വയം ലാഭ ശതമാനം ഒഴിവാക്കി വില പുനർനിശ്ചയിച്ച് വിപണനം നടത്തുന്നതാണ് പ്രതിസന്ധിക്ക് കാരണം
എന്താണ് ലാഭ ശതമാനം?
ഓരോ ദിവസത്തെയും രാജ്യാന്തര വില, മുംബൈ നിരക്ക് ഇവ പരിഗണിച്ച് രൂപയുടെ വിനിമയനിരക്കും കണക്കാക്കി അതിന്റെ മുകളിൽ ഇറക്കുമതി തീരുവ കൂട്ടിയാണ് ഇന്ത്യൻ വിപണി വില നിശ്ചയിക്കുന്നത്. ഇത് 995 പരിശുദ്ധി സ്വർണ വിലയാണ്. ഇതിൽ നിന്നും 916 പരിശുദ്ധിയിലേക്ക് വീണ്ടും മാറ്റുന്നു. ഇതിനു മുകളിൽ 1 മുതൽ പരമാവധി 1.5 % വരെ ലാഭം കൂടി കൂട്ടിയാണ് വിപണിയിലെ അവസാനത്തെ വില നിശ്ചയിക്കുന്നത്. ഇങ്ങനെ കണക്കാക്കുന്ന ലാഭ ശതമാനം കൂട്ടണം എന്നായിരുന്നു ചില വൻകിട ജ്വല്ലറികൾ ആവശ്യപ്പെട്ടത്. നിലവിലെ ലാഭത്തിന് വിപണിയിൽ പിടിച്ചു നിൽക്കാനാകില്ലെന്നും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2 മുതൽ 5% വരെ ലാഭ ശതമാനം ചേർത്താണ് വില നിശ്ചയിക്കുന്നത് എന്നും അവർ അവശ്യപ്പെട്ടു. ഇത് അസോസിയേഷൻ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് അത്തരം ജ്വല്ലറികൾ വില കുറച്ച് സ്വർണം വിൽക്കുന്നത്.
അമിത പണിക്കൂലി
വിലക്കുറവ് എന്ന പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിച്ചു വില്പന വർധിപ്പിക്കുന്നു. എന്നാൽ പണിക്കൂലി കൂട്ടിവെച്ച് ലാഭശതമാനം ചില കുത്തക ജ്വല്ലറികൾ തിരിച്ചു പിടിക്കുകയാണെന്നും അസോസിയേഷൻ ആരോപിക്കുന്നു. ഇത് മറ്റു ചെറുകിട ഇടത്തരം ജുവലറികളെ വൻതോതിൽ ബാധിക്കുന്നുണ്ട്. ആളുകൾ വിലക്കുറവ് എന്ന് പരസ്യം കാണുന്ന ജ്വല്ലറികളിലേക്ക് പോകുന്നത് മറ്റു കച്ചവടക്കാർക്ക് നഷ്ടത്തിനിടയാക്കുന്നു.ഏതാനും ചില ആഭരണങ്ങൾക്ക് മാത്രമാകും കുറഞ്ഞ പണിക്കൂലിയുള്ളത്. ബാക്കി ആഭരണങ്ങൾക്ക് കനത്ത പണിക്കൂലിയാകും ഈടാക്കുന്നത്. ഇത് സാധാരണ ജ്വല്ലറികൾക്കും ഉപഭോക്താക്കൾക്കും നഷ്ടത്തിനിടയാക്കുന്നു. സംസ്ഥാനത്ത് ഭൂരിപക്ഷം ജ്വല്ലറികൾ മിതമായ പണിക്കൂലി മാത്രം വാങ്ങുമ്പോൾ ഉപഭോക്താക്കളെ കബളിപ്പിച്ചു തെറ്റായ പരസ്യങ്ങൾ നൽകുന്നതും സ്വർണ വിപണിയിൽ പ്രതിഷേധമാണ്.
English Summary : Different Price Structure in Kerala Jewellers