ADVERTISEMENT

"ഫെർട്ടിലിറ്റി ടൂറിസത്തിൽ 445 മില്യൺ ഡോളറിന്റെ ബിസിനസുമായി ഇന്ത്യ 'ലോകത്തിന്റെ സറോഗസി തലസ്ഥാനമായി' അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. കുട്ടികളില്ലാത്ത വിദേശ ദമ്പതികൾക്ക് പ്രതിഫലം പറ്റുന്ന വാടക ഗർഭധാരണക്കാരായി മാറുന്ന ഇന്ത്യൻ സ്ത്രീകളുടെ എണ്ണം പെരുകുന്നു" .

2009ൽ ഗാർഡിയനിൽ വന്ന വാർത്തയാണിത്. വിദേശ രാജ്യങ്ങളിൽ നിന്നും കുഞ്ഞുണ്ടാകാനായി രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തിൽ 2015 വരെ നല്ല വളർച്ച രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ ചെലവും മികച്ച ആരോഗ്യ സൗകര്യങ്ങളും ഇന്ത്യയിൽ ലഭ്യമായതായിരുന്നു വിദേശികളെ ഇങ്ങോട്ടു ആകർഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു 

വാണിജ്യ വാടക ഗര്‍ഭധാരണം 

2022 ജനുവരി മുതലാണ് വാടക ഗർഭധാരണ നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്. പ്രതിഫലം പറ്റിയുള്ള  വാടക ഗർഭധാരണം നിരോധിക്കുക എന്നതാണ് ബില്ലിന് പിന്നിലെ പ്രധാന ആശയം. അതേസമയം പരോപകാരപരമായ വാടക ഗർഭധാരണം  അനുവദിക്കുന്നുണ്ട്. 'വാടക അമ്മയ്ക്ക്' ദമ്പതികൾ ചികിത്സാ ചെലവുകൾ ഒഴികെ പണമോ പ്രതിഫലമോ നൽകാത്ത വാടക ഗർഭധാരണമാണ് ബില്ലിൽ പരോപകാര വാടക ഗർഭധാരണം എന്ന് നിർവചിച്ചിരിക്കുന്നു. ഒരു മനുഷ്യ കുഞ്ഞിനെ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന വാടക ഗർഭധാരണത്തെ വാണിജ്യ വാടക ഗർഭധാരണം എന്ന് വിളിക്കുന്നു. ഇതാണ് ഇന്ത്യയിൽ  നിയമനിർമ്മാണത്തിലൂടെ  നിരോധിച്ചിരിക്കുന്നത്.

Image Credit∙ Nayanthara Kurian/Facebook
Image Credit∙ Nayanthara Kurian/Facebook

നിയമനിർമ്മാണം രാജ്യത്തെ സറോഗസി ക്ലിനിക്കുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയിരിക്കുകയാണ് എന്ന മാധ്യമ വാർത്തകളുണ്ട്. പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിൽ നിന്നും ലിംഗനിർണയം നടത്തുന്നതിനും  ഈ നിയമം ക്ലിനിക്കുകളെ നിരോധിച്ചിട്ടുണ്ട്. 

ജോർജിയയിലേക്കു മാറി 

ഇന്ത്യയിൽ വാടക ഗർഭധാരണം നിരോധിച്ചശേഷം ജോർജിയയിൽ ഇതൊരു വലിയ ബിസിനസ് ആയി മാറിയിരിക്കുകയാണ്.ഇന്ത്യയിൽ നിന്നുള്ള ഈ ബിസിനസ് പൂർണമായും ജോർജിയയിലേക്ക് മാറി. 24 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്നുണ്ടെങ്കിലും, യൂറോപ്പും, അമേരിക്കയുമായി താരതമ്യം നടത്തുമ്പോൾ, ചെലവ് കുറവാണെന്നുള്ളതാണ് ജോർജിയയുടെ നേട്ടം. ഇന്ത്യയിൽ നിരോധനം വരുന്നതിനു മുൻപ് കോടിക്കണക്കിനു രൂപയുടെ ബിസിനസ് ആയിരുന്നു ഈ മേഖലയിലേക്ക് ഒഴുകിയിരുന്നത്. 375 ദശലക്ഷം ഡോളറിന്റെ വാടക ഗർഭധാരണ ബിസിനസ് ആയിരുന്നു ഇന്ത്യയിൽ നടന്നിരുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഈ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രഗത്ഭരായ ഡോക്ടർമാരെയും മറ്റു ആരോഗ്യ വിദഗ്ധരെയും ജോർജിയയിൽ ജോലിക്കായി നല്ല ഓഫറുകൾ കൊടുത്ത് കൊണ്ടുപോകുന്നതാണ്  ഇപ്പോഴത്തെ പ്രവണത.

ധാർമികത 

ധാർമികതയുടെ പേരിൽ പാവപെട്ട സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കാരണമാണ് വാണിജ്യ വാടക ഗർഭധാരണം നിരോധിച്ചത് എന്ന വാദഗതികളുണ്ടെങ്കിലും, പാവപെട്ട പല സ്ത്രീകൾക്കും ഈ നിയമത്തോട് തീരെ യോജിക്കാനാകുന്നില്ല. 10 മാസത്തെ സുഖസൗകര്യങ്ങളും 10 ലക്ഷത്തോളം രൂപയും പ്രസവ ശേഷം 3 വർഷത്തെ ആരോഗ്യ ഇൻഷുറൻസും ജീവിതത്തിൽ മറ്റൊരു രീതിയിലും ലഭിക്കാനിടയില്ല എന്നതാണ് ഈ സ്ത്രീകളുടെ വിഷമത്തിനു കാരണം. ഇന്ത്യയിലെ നഗര പ്രദേശങ്ങളിൽ ജീവിക്കുന്ന ദമ്പതികളിൽ ആറിൽ ഒരാൾക്ക് വെച്ച് കുഞ്ഞുങ്ങളുണ്ടാകുന്നതിന് ശാരീരിക പ്രശ്നങ്ങളുണ്ട് എന്നതും  ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഇത്തരം ദമ്പതികൾ കുഞ്ഞിനായി വൻതുക മുടക്കി വിദേശത്തേയ്ക്ക് പോകേണ്ട സാഹചര്യമാണിപ്പോഴുള്ളത്.

English Summary : Surrogacy Business Shifted to Georgia from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com