ADVERTISEMENT

ആഗോള തലത്തില്‍ പാദരക്ഷാ ഉല്‍പ്പാദനത്തില്‍ ചൈനയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവര്‍ഷം ഏകദേശം 1.6 കോടി ജോഡി പാദരക്ഷകളാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. വിഭവങ്ങളുടെ കാര്യത്തിലും മനുഷ്യവിഭവത്തിന്റെ ലഭ്യതയുടെ കാര്യത്തിലും ചൈനയോട് കിടപിടിക്കാന്‍ ഇന്ത്യയ്ക്കു കഴിയും. 30 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന പാദരക്ഷാ ഉല്‍പ്പാദന മേഖല ഇന്ന് രാജ്യത്ത് ടെക്‌സ്റ്റൈല്‍ മേഖലയ്ക്കു പിന്നില്‍ രണ്ടാമത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് ആണ്. എങ്കിലും, ആഗോള വിപണിയുടെ 60 മുതല്‍ 65 ശതമാനം വരെ ചൈനയുടെ കയ്യിലിരിക്കുമ്പോള്‍ ഇന്ത്യയുടെ വിപണി വിഹിതമാകട്ടെ 12 ശതമാനം മാത്രമാണ്.

അസംഘടിത മേഖലയില്‍ 70 ശതമാനം

ഇന്ത്യയിലെ പാദരക്ഷാ വ്യവസായ മേഖലയുടെ 70 ശതമാനത്തോളം അസംഘടിത മേഖലയിലാണ് എന്നതാണ് ഒരു സവിശേഷത. കോവിഡ് പ്രതിസന്ധിയെ ഒരുവിധം തരണം ചെയ്യാന്‍ പാദരക്ഷാ വ്യവസായ മേഖലയ്ക്കു സാധിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നയപരമായ മാറ്റങ്ങള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ചൈനയെ മറികടന്ന് പാദരക്ഷാ ഉല്‍പ്പാദന രംഗത്ത് ഇന്ത്യയ്ക്ക് മുന്നേറാന്‍ അടിസ്ഥാന മേഖല തൊട്ട് നയരൂപീകരണ തലം വരെ അര്‍ത്ഥവര്‍ത്തായ പരിശ്രമങ്ങള്‍ വേണ്ടതുണ്ട്. ഇതിലേറ്റവും പ്രധാനമാണ് പാദരക്ഷാ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത സുഗമമാക്കുക എന്നത്. ഇന്ത്യയില്‍ വേണ്ടത്ര ലഭ്യമല്ലാത്തവ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രണങ്ങളിലും വിതരണത്തിലുമുള്ള പോരായ്മകള്‍ പരിഹരിച്ചു മാത്രമെ ഉല്‍പ്പാദനവും കയറ്റുമതിയും മെച്ചപ്പെടുത്താന്‍ സാധിക്കൂ.

കേന്ദ്ര സര്‍ക്കാര്‍ പാദരക്ഷ മേഖലയിൽ പി എൽ ഐ സ്കീം പ്രഖ്യാപിച്ചത് പുതിയ വ്യവസായങ്ങൾക്കd സാധ്യത തുറന്നിട്ടുണ്ട്. എന്നാൽ പാദരക്ഷാ വ്യവസായങ്ങൾക്കും, അനുബന്ധ സംരംഭങ്ങള്‍ക്കും വലിയ തിരിച്ചടിയാകുന്ന ഒരു തീരുമാനം അടുത്ത ജൂലൈ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുകയാണ്. ജൂലൈ മുതല്‍I പാദരക്ഷാ ഉല്‍പ്പാദന രംഗത്ത് ഗുണനിലവാര ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ലൈസന്‍സ് നിര്‍ബന്ധമാക്കുകയാണ്. ഇത് പാദരക്ഷാ വ്യവസായ രംഗത്തെ നൂറുകണക്കികന് ഇടത്തരം ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളേയും അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജോലിക്കാരേയും പ്രതികൂലമായി ബാധിക്കും. ഇപ്പോൾ പ്രസിദ്ധീകരിച്ച ക്വാളിറ്റി സ്റ്റാൻഡേർഡുകളിൽ വലിയ അവ്യക്തതകൾ നിലനിൽക്കുന്നു. ഉദാഹരണത്തിന് റബർ ഹവായ് ചെരുപ്പുകൾക്ക് ഒരു സ്റ്റാൻഡേർഡ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് മാർക്കറ്റിലുള്ള പല ഉല്പന്നങ്ങളും (15 ൽ അധികം ഇനങ്ങൾ )ഇത് പ്രകാരം ഉല്പാദിപ്പിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല. സ്പോർട്സ് ഷൂ / വാക്കിങ് ഷൂ പരിശോധിച്ചാൽ 400 രൂപയുടെയും 8000 രൂപയുടെയും  ഉൽപ്പന്നങ്ങൾക്ക് ഒരേ സ്റ്റാൻഡേർഡുകളാണ് നിഷ്കർഷിച്ചിരിക്കുന്നത്. 100 ൽ അധികം ഇനങ്ങൾ വരുന്ന സ്പോർട്സ് ഷൂ ഒരു സ്റ്റാൻഡേർഡിനു കീഴിൽ കൊണ്ടുവരുക എന്നത് അസാധ്യമാണ്.

∙സേഫ്റ്റി ഷൂ, മിലിട്ടറി ഷൂ തുടങ്ങിയ പ്രത്യേക വിഭാഗത്തിൽ പെട്ട ഉൽപ്പന്നങ്ങൾക്ക്  സ്റ്റാൻഡേർഡ് കൊണ്ടുവന്നത് നിർമാതാക്കളെല്ലാം അംഗീകരിച്ചിട്ടുണ്ട്.  

∙ബിഐഎസ് ചട്ടങ്ങള്‍ പാലിക്കുന്നതിന് വലിയ മുതല്‍മുടക്ക് ആവശ്യമാണ്. പരമ്പരാഗത രീതികളില്‍ നിന്ന് ഇവര്‍ പൂര്‍ണമായും മാറേണ്ടി വരും. നിലവിൽ ലോകത്തു മറ്റൊരു രാജ്യങ്ങളിലും ഇങ്ങനെയൊരു ക്വാളിറ്റി നിബന്ധന ഇല്ല എന്നിരിക്കേ ഇന്ത്യയിൽ മാത്രം ഇത് നടപ്പാക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതിൽ നിർമാതാക്കളെല്ലാം ആശങ്കയിലാണ്.

∙പാദരക്ഷാ ഉല്‍പ്പാദന മേഖലയെ താങ്ങി നിര്‍ത്തുന്ന ഈ അസംഘടിത മേഖലയുടെ പ്രവര്‍ത്തനങ്ങളെ ഇതു ബാധിച്ചാല്‍ അത് ഈ രംഗത്ത് ചൈനയെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചെടിയായേക്കാം.

വേണം കൂടുതൽ പഠനം

ഗുണനിലവാരമില്ലാത്ത പാദരക്ഷകളുടെ ഇറക്കുമതിക്ക് തടയിടാനും ആഭ്യന്തര പാദരക്ഷാ വിപണിയെ പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാരിന്റെ ഈ തീരുമാനം. വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഈ പ്രവണതയ്ക്ക് തടയിടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഈ പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രായോഗികമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ബിഐഎസ് ചട്ടങ്ങള്‍ കർശനമാക്കുന്നത് പഠനങ്ങൾക്ക് ശേഷവും കൃത്യമായ ക്ലാസ്സിഫിക്കേഷന് ശേഷവും ആയിരിക്കണം. അത് ഈ രംഗത്തെ ചെറുകിട സംരഭങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. 

നിലവിൽ സൂക്ഷ്മ - ചെറുകിട സംരംഭങ്ങൾക്ക് നിർബന്ധ ISI മാർക്ക് ഉത്തരവിൽ നിന്നും ഇളവ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 50 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും എന്നാൽ ഇത്തരം സംരംഭങ്ങളും ഭാവിയിൽ ഈ പരിധിയിൽ വരാനുള്ള സാധ്യതയുണ്ട്. 

ബി ഐ എസ് സ്പെസിഫിക്കേഷൻ  ലഘൂകരിക്കുന്നതിനു ബി ഐ എസിന്റെ കൊച്ചിയിലെ ഓഫീസിൽ നടന്ന ചർച്ചയിൽ വ്യവസായികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാദരക്ഷ വ്യവസായികൾ.

ലേഖകൻ കെ എസ് ഐ ഡി സി ഡയറക്ടറും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമാണ്

English Summary : Footwear Industry in Dilemma Because of BIS License

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com