ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി ഇന്ത്യയിൽ നിന്നാണ്. ഒ. പി. ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സൺ എമിരറ്റസ് ആയ സാവിത്രി ജിൻഡാൽ 17.3 ബില്യൺ ഡോളർ അഥവാ 1730 കോടി രൂപയുടെ അറ്റമൂല്യത്തോടെ ഏഷ്യൻ വനിതകളിൽ ഏറ്റവും വലിയ ശതകോടീശ്വരിയായതിന്റെ പിന്നിൽ കഠിനാധ്വാനത്തിന്റേയും അർപ്പണത്തിന്റേയും നീണ്ട ചരിത്രമുണ്ട്.

കുടുംബിനി

55 വയസ്സു വരെ ഭർത്താവ് ഓംപ്രകാശ് ജിൻഡാലിന്റെ ഭാര്യയായി മക്കളുടേയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി തികച്ചും ഒരു കുടുംബിനിയായി കഴിയുകയായിരുന്ന സാവിത്രി ജിൻഡാൽ പുരുഷന്മാർ മാത്രം ഭരിച്ചിരുന്ന സ്റ്റീൽ വ്യവസായ രംഗത്തേക്ക് കടന്നത് വിധിയുടെ നിയോഗമായിരുന്നു. ഇന്ത്യയിലെ സ്റ്റീൽ വ്യവസായ ഭീമൻ ഓം പ്രകാശ് ജിൻഡാലിന്റെ ആകസ്മിക മരണമായിരുന്നു ജിൽഡാൽ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുവാൻ സാവിത്രിയെ നിർബന്ധിതയാക്കിയത്.

ഓം പ്രകാശിന്റെ വിധവയായി ജീവിതകാലം മുഴുവൻ കണ്ണീരുമായി കഴിയുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ബിസിനസ്സിന്റെ ബാലപാഠം പോലും അറിയാതിരുന്നിട്ടും  അവർ സധൈര്യം ജിൻഡാൽ സ്റ്റീൽ ആന്റ് പവർ ലിമിറ്റഡിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. 

ഭർത്താവുണ്ടായിരുന്നപ്പോൾ ഒരു ബിസിനസ് മീറ്റിങില്‍ പോലും പങ്കെടുത്തിട്ടില്ല. വീട്ടിൽ ബിസിനസ് ചർച്ചകളും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും സ്റ്റീൽ, ഇൻഡസ്ട്രിയൽ ഗ്യാസ്, ഖനനം, പവർ ജനറേഷൻ തുടങ്ങിയ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു കൊണ്ട് ജിൻഡാൽ ഗ്രൂപ്പിനെ ലോകത്തിന്റെ പവർ ഹൗസാക്കി മാറ്റുവാൻ സാവിത്രി ജിൻഡാലിനു കഴിഞ്ഞത് തികഞ്ഞ ദീർഘവീക്ഷണത്തോടു കൂടി ആഗോള തലത്തിൽ നടപ്പാക്കിയ പദ്ധതികളായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി

2021 ൽ ശതകോടീശ്വര പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു സാവിത്രി ജിൻഡാൽ. കമ്പനി വൻ തിരിച്ചടികൾ നേരിട്ട കാലം കൂടിയായിരുന്നു അത്. 

ആഗോള ലക്ഷ്യം വച്ച് പുതുമയുള്ള പദ്ധതികൾ ആവിഷ്കരിച്ച് തിരിച്ചടികളെ അനായാസം നേരിട്ട് രണ്ടു വർഷം കൊണ്ട് 12 ബില്യൻ ഡോളറിന്റെ അറ്റമൂല്യം വർധിപ്പിച്ച് മൂന്നിരട്ടി വളർച്ച നേടി കൊണ്ടാണ് ചൈനയിലെ യാങ് ഹ്യുയാനെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരിയായത്. 

2005 ൽ കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുമ്പോൾ കാര്യങ്ങളൊന്നും സുഗമമായിരുന്നില്ല. പിന്നാലെ 2008 ൽ വന്ന ആഗോള മാന്ദ്യം പിന്നെയും തകിടം മറിച്ചു.

വീട്ടുകാര്യങ്ങൾ മാത്രം നോക്കി നടത്തിയിരുന്ന വീട്ടമ്മ ഒരു സുപ്രഭാതത്തിൽ കോർപറേറ്റ് ലീഡർഷിപ്പിലേക്ക് കടന്നുവന്നപ്പോൾ കൂടെ കൂടിയ പ്രതിസന്ധികൾ എന്തെല്ലാമായിരിക്കും എന്ന് ഊഹിക്കാമല്ലോ. 

വീട്ടമ്മയിൽ നിന്നും വിജയിച്ച ഒരു സംരംഭകയിലേക്കുള്ള സാവിത്രി ജിൻഡാലിന്റെ യാത്രയിൽ ചവിട്ടി കയറിയത് ഈ 18 പടികൾ

1. അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന നേതൃത്വം 

ഭർത്താവ് തുടങ്ങി വച്ചത് പൂർത്തിയാക്കേണ്ടത് തന്റെ കടമയാണെന്ന ഉത്തമ ബോധ്യം ആണ് കോർപറേറ്റ് നേതൃത്വം ഏറ്റെടുക്കാനുണ്ടായ തീരുമാനത്തിനു പിന്നിൽ. അന്നത് ചെയ്തില്ലായിരുവെങ്കിൽ ഇന്ന് കമ്പനിയുടെ ഗതി മറ്റൊന്നാകുമായിരുന്നു.

2.  ബിസിനസ് സാമ്രാജ്യം വിഭജിക്കുന്നു

അച്ഛന്റെ അഭാവത്തിൽ അമ്മയ്ക്കും അച്ഛന്റെ റോൾ എടുക്കേണ്ടി വരും. കാഴ്ചപ്പാട്. സ്നേഹം, പരസ്പര വിശ്വാസം ഇവയെല്ലാമാണ് വിജയത്തിനാധാരം എന്ന് വിശ്വസിക്കുന്ന സാവിത്രി ജിൻഡാലിന് ഭർത്താവിന്റെ ആഗ്രഹം പോലെ മക്കളെയെല്ലാം ഒന്നിച്ചു നിർത്തണമായിരുന്നു. നാല് ആൺമക്കൾക്കായി സാമ്രാജ്യം വീതിച്ചു നൽകി. ഉത്തരവാദിത്വങ്ങൾ പങ്കു വച്ചു. തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചു കൊണ്ട് മക്കൾ ഒന്നിച്ചു പ്രവർത്തിച്ചത് കമ്പനി ഭരണം സുഗമമാക്കി.

3. സ്വയം പരിജ്ഞാനം നേടി

ഏർപ്പെട്ടിരിക്കുന്ന മേഖലയെ കുറിച്ച് അറിയാനും അറിവ് നേടാനും ഓരോ നിമിഷവും അപ് ടുഡേറ്റ് ആകാനും പരിശീലിച്ചു.

4. കൃത്യമായ തീരുമാനം 

വരും വർഷങ്ങളിലെ ആവശ്യം കണ്ടറിഞ്ഞ് നയപരമായ മാറ്റങ്ങൾ കമ്പനിയിൽ വരുത്താനുള്ള തീരുമാനം വിജയത്തിനു സഹായകമായി

5. പണം മാനേജ്മെന്റിലെ ബുദ്ധിയും മികവും

2008 ലെ സാമ്പത്തിക മാന്ദ്യം വലിയൊരു പാഠം പഠിപ്പിച്ചു. റിസോഴ്സുകൾ പരമാവധി കൂട്ടി നഷ്ടം കുറച്ചു കൊണ്ടാണ് കമ്പനിയെ മുന്നോട്ടു നയിച്ചത്..

6. രാഷ്ട്രീയം തുണയായി 

രാഷ്ട്രീയ പ്രവർത്തനം ബ്യൂറോക്രാറ്റിക് സങ്കീർണ്ണതകൾ മനസിലാക്കാൻ സഹായിച്ചു. അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ പറ്റി.

 7. ലോക സാധ്യതകൾ മനസ്സിലാക്കാൻ ശ്രമങ്ങൾ

യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റിൽ സാവിത്രി ജിൻഡാൽ ചെയർ തുടങ്ങി. ഇതു വഴി സ്റ്റീൽ വ്യവസായത്തിലെ റിസർച്ച് പ്രൊമോട്ടു ചെയ്യാൻ നടപടി എടുത്തു

8. സാമൂഹ്യ വികസനം:

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ പൊതു സമൂഹത്തിനും കമ്പനി ജീവനക്കാർക്കും പരിപാടികൾ നടപ്പാക്കിയത് പൊതു പിന്തുണ കൂട്ടി.

9. കൃത്യവും ഫലപ്രദവുമായ ആശയ വിനിമയം:

തന്റെ ടീമിനോടും ഓഹരി ഉടമകളോടും എങ്ങനെ ആശയ വിനിമയം നടത്തണമെന്ന് പരിശീലിച്ചു. ബിസിനസ്സിൽ വ്യക്തമായ ആശയ വിനിമയത്തിന്റെ ആവശ്യകത നടപ്പാക്കി.

10. പുത്തൻ സാങ്കേതിക വിദ്യകൾ സ്വാഗതം ചെയ്തു:

മാറ്റത്തിനു വേണ്ടി മാറാൻ തയ്യാറായി. സ്റ്റീൽ വ്യവസായത്തിൽ പുത്തൻ സാങ്കേതിക വിദ്യകൾ സ്വീകരിച്ചു.

11. സാഹചര്യമനുസരിച്ച്  മേനേജ് ചെയ്യാനുള്ള മികവ്:

 എത്ര സമ്മർദ്ദം ഉണ്ടായാലും അത് മാനേജ് ചെയ്യും. വിപണിയിലെ അനിശ്ചിതത്വത്തിൽ പിടിച്ചു നിൽക്കാൻ സഹായകമായി.

12. ആഗോള വികസനം:

ലോക വിപണി ലക്ഷ്യമാക്കി പദ്ധതികൾ ആസൂത്രണം ചെയ്തു.

13. ഭാവി മുന്നിൽ കണ്ട് മക്കളെ പരിശീലിപ്പിച്ചു :

 ദീർഘകാല ലക്ഷ്യം സഫലമാക്കാൻ മക്കൾക്ക് മികച്ച നേതൃത്വ പരിശീലനം നൽകി

14. വിവാദങ്ങളിൽ പതറാത്ത വ്യക്തിത്വം:

വിവാദങ്ങൾ തന്ത്രപൂർവം കൈകാര്യം ചെയ്തു. പ്രതിസന്ധികൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക കഴിവ്

15. ജീവനക്കാരെ ഒപ്പം ചേർത്തു നിർത്തി:

തൊഴിലാളികൾ കമ്പനിയുടെ ആസ്തിയാണെന്നു വിശ്വസിച്ചു. അവർക്കു വേണ്ടി ക്ഷേമ പദ്ധതികൾ നടപ്പാക്കി.

16. ഗുണമേന്മയിൽ അതീവ ശ്രദ്ധ:

 ഉപഭോക്‌തൃ സംതൃപ്തിക്കും ഉൽപന്നങ്ങളുടെ ഗുണമേന്മയ്ക്കും പ്രാധാന്യം നൽകി.

17. മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് മാറ്റങ്ങൾ വരുത്തി:

അടിസ്ഥാനപരമായ മൂല്യങ്ങൾക്ക് മാറ്റം വരുത്താതെ പുതിയ തന്ത്രങ്ങൾ നടപ്പാക്കി.

18. നിരന്തര പഠനം:

വിപണിയിലെ പ്രവണതകൾ അറിയാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ആഗോള തലത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ചു അതനുസരിച്ച് പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരുന്നു.

English Summary : How Savitri Jindal becomes Asia's Richest Billionaire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com