ADVERTISEMENT

1966 – റിലയന്‍സ് കൊമേഴ്സ്യല്‍ കോര്‍പ്പറേഷനെന്ന പേരില്‍ ഇന്ന് കാണുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ധീരുബായ് അംബാനിയെന്ന ധിഷണാശാലി തുടക്കമിട്ടു. കഠിനാധ്വാനം കൊണ്ട് അദ്ദേഹം ആ സംരംഭത്തെ ആര്‍ക്കും അസൂയതോന്നുന്ന രീതിയില്‍ വളര്‍ത്തി. 1980കളില്‍ തന്നെ കുടുംബ ബിസിനസില്‍ ചേര്‍ന്ന മകന്‍ മുകേഷ് അംബാനി അന്ന് മുതലേ ബിസിനസ് തന്ത്രങ്ങള്‍ക്ക് കേമനായിരുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സിലൂടെ ഇന്ത്യയില്‍ താങ്ങാവുന്ന നിരക്കില്‍ സിഡിഎംഎ ഫീച്ചര്‍ ഫോണുകള്‍ ജനകീയമാക്കിയതിലുള്ള മുകേഷിന്റെ പങ്കെല്ലാം അതിന്റെ പ്രതിഫലനമായിരുന്നു. 2002 ല്‍ ധീരുബായ് അംബാനി അന്തരിച്ചതോടെയാണ് മുകേഷും അനിയന്‍ അനില്‍ അംബാനിയും കൂടി വലിയ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കുന്നത്.

എന്നാൽ ഇരുവരുടെയും സ്വരചേര്‍ച്ചയില്ലായ്മ കുടുംബ ബിസിനസിന്റെ പിളര്‍പ്പിലേക്ക് നയിച്ചു. പെട്രോകെമിക്കല്‍സ്, ഓയില്‍, ഗ്യാസ്, റിഫൈനിങ്, ടെക്സ്‌റ്റൈല്‍സ് എന്നിങ്ങനെയുള്ള മേഖലകളായിരുന്നു മുകേഷിന് ലഭിച്ചത്. ഭാവിയുടെ ബിസിനസായി അന്നേ മുകേഷിന് താല്‍പ്പര്യമുണ്ടായിരുന്ന ടെലികമ്യൂണിക്കേഷന്‍സ് അനിലിനായിരുന്നു വകയിരുത്തിയത്. ഒപ്പം ഊര്‍ജോല്‍പ്പാദനവും ധനകാര്യസേവനവുമെല്ലാം...

∙ ദ് 'ഡിസ്റപ്റ്റര്‍'

അനിലിന്റെ ബിസിനസ് നിപുണതയില്ലായ്മയില്‍ വലിയ സാമ്രാജ്യം തകര്‍ന്നുതരിപ്പണമായി. മുകേഷിന്റെ നേതൃനൈപുണ്യത്തിലും കാലാനുസൃതമായ തീരുമാനങ്ങളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് തഴച്ചുവളര്‍ന്നു. അനില്‍ അന്ന് കൈയടക്കിവച്ചിരുന്ന, പിന്നീട് തകര്‍ന്നടിഞ്ഞ അതേ ടെലികമ്യൂണിക്കേഷന്‍സ് മേഖലയില്‍, ‘ജിയോ’ എന്ന അവതാരത്തിലൂടെ മുകേഷ് അംബാനി മായാലോകം തീര്‍ത്തു പിന്നീട്.

അനിൽ അംബാനി
അനിൽ അംബാനി

2016ല്‍ ടെലികോം വിപണിയെ ആകെ തച്ചുടച്ചായിരുന്നു റിലയന്‍സ് ജിയോയെ അംബാനി അവതരിപ്പിച്ചത്. മറ്റ് കമ്പനികളുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി മാറി. ഇനി അതേ ഡിസ്റപ്ഷന്‍ വരാന്‍ പോകുന്നത് ധനകാര്യസേവനമേഖലയിലാണ്. അത് തുടങ്ങിക്കഴിഞ്ഞു, ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയിലൂടെ. ഈ രണ്ട് മേഖലകളും പണ്ട് അനില്‍ അംബാനിക്ക് ലഭിച്ചതായിരുന്നു എന്നതുകൂടി ഓര്‍ക്കുമ്പോഴാണ് ഒരു ബിസിനസ് നേതാവിന്റെ ചടുലത എത്രമാത്രം മുകേഷില്‍ ഉണ്ടെന്നത് തിരിച്ചറിയുക. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായി മുകേഷിനെ നിലനിര്‍ത്തുന്നതും അതുതന്നെ.

∙ ധനകാര്യസേവന ഭീമന്‍

എച്ച്ഡിഎഫ്സി ബാങ്കുമായി എച്ച്ഡിഎഫ്സി ലയിച്ചതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള എന്‍ബിഎഫ്സിയായി മാറിയത് ബജാജ് ഫിനാന്‍സായിരുന്നു. എന്നാല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ശിശുവിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന ഇന്‍കുബേറ്ററില്‍ നിന്ന് പുറത്തെടുത്ത് അംബാനി സ്വതന്ത്രമാക്കിയതോടെ ഇനി കളി മാറുകയാണ്. ഏറ്റവും മൂല്യമുള്ള എന്‍ബിഎഫ്സികളുടെ പട്ടികയില്‍ ഇതിനോടകം തന്നെ രണ്ടാമതെത്തിക്കഴിഞ്ഞു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ജെഎഫ്എസ്എല്‍. 1.66 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

Representative Image. Photo. Istock/Credit.Dev Manik
Representative Image. Photo. Istock/Credit.Dev Manik

4.6 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യം. ജെഎഫ്എസ്എല്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ എന്‍ബിഎഫ്സി എന്ന സ്ഥാനം ഔപചാരികമായി  കമ്പനിക്ക് ചാര്‍ത്തിക്കിട്ടും. നിലവില്‍ 96,000 കോടി രൂപ വിപണിമൂല്യത്തോടെ രണ്ടാം സ്ഥാനത്തുള്ളത് ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സാണ്.

എസ്ബിഐ കാര്‍ഡ്സ്, ശ്രീറാം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ പരമ്പരാഗത എന്‍ബിഎഫ്സികളേക്കാളും പേടിഎം പോലുള്ള ധനകാര്യടെക്നോളജി പേമെന്റ്സ് പ്ലാറ്റ്ഫോമുകളേക്കാളും വിപണിമൂല്യം കൈവരും ജെഎഫ്എസ്എലിന്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ കൂട്ടത്തില്‍ 32ാം സ്ഥാനത്താകും അംബാനിയുടെ ഈ പുതുസംരംഭം. ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് തുടങ്ങിയ വന്‍കികട സംരംഭങ്ങളുടെയെല്ലാം മുന്നില്‍ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ആണെന്ന് സാരം.

∙ ഡാറ്റയാണ്, ഡാറ്റ മാത്രമാണ് പ്രധാനം

രാജീവ് മെഹറിഷി, ഹിതേഷ് സേത്തി പോലുള്ള ധനകാര്യസേവനരംഗത്തെ അതികായരെയാണ് എന്‍ബിഎഫ്സി മേഖല ഉടച്ചുവാര്‍ക്കുന്നതിന് മുകേഷ് അംബാനി മകള്‍ ഇഷയ്ക്ക് കൂട്ടായി എത്തിച്ചിരിക്കുന്നത്. കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററാണ് ഇഷ അംബാനി.

വായ്പ, ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പേമെന്റ്, ഡിജിറ്റല്‍ ബ്രോക്കിങ്, അസറ്റ് മാനേജ്മെന്റ് തുടങ്ങി സേവനങ്ങളുടെ വലിയ നിര തന്നെ ഇവര്‍ പദ്ധതിയിടുന്നു. അധികം വൈകാതെ തന്നെ സാധാരണ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വായ്പ നല്‍കുന്ന ബിസിനസ് കമ്പനി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലയന്‍സ് റീട്ടെയ്ലിന് 18,040 റീട്ടെയ്ല്‍ സ്റ്റോറുകളാണ് രാജ്യത്തുടനീളമുള്ളത്. 249 ദശലക്ഷം റെജിസ്റ്റേര്‍ഡ് കസ്റ്റമര്‍ ബെയ്സുമുണ്ട്. ജിയോയുടെ വരിക്കാരുടെ എണ്ണമാകട്ടെ 428 ദശലക്ഷം വരും. ഈ ഡാറ്റ തന്നെയാണ് ധനകാര്യസേവന ബിസിനസിന് എതിരാളികളെ അസൂയപ്പെടുത്തും വിധം വളരാനുള്ള അവസരം തുറന്നിടുന്നത്.

പേടിഎം പോലുള്ള പേമെന്റ് ടെക്നോളജി ബിസിനസുകള്‍ക്ക് ജെഎഫ്എസ്എല്‍ ഭീഷണിയാകുമെന്ന് വിപണി ഗവേഷിക സ്ഥാപനങ്ങള്‍ ഇതിനോടകം അഭിപ്രായപ്പെട്ടുകഴിഞ്ഞു. ധനകാര്യസേവന ബിസിനസിന്റെ വളര്‍ച്ചയ്ക്ക് പ്രത്യേക സ്ട്രാറ്റജി തന്നെ വേണമെന്ന തന്ത്രത്തിന്റെ പുറത്താണ് ജെഎഫ്എസ്എല്ലിനെ സ്വതന്ത്രമാക്കാന്‍ അംബാനി തീരുമാനമെടുത്തത്. നേരത്തെ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിഭാഗമാണ് ജെഎഫ്എസ്എല്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. 331.9 കോടി രൂപയുടെ അറ്റാദായമാണ് ഈ വിഭാഗം ജൂണ്‍പാദത്തില്‍ നേടിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെട്ടു വന്ന ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 262 രൂപയാണിപ്പോള്‍. പ്രത്യേക ട്രേഡിങ്ങിനൊടുവില്‍ രേഖപ്പെടുത്തിയ വിലയാണിത്. 160- 190 രൂപ റേഞ്ചിലായിരുന്നു മിക്ക വിപണി വിദഗ്ധരും അംബാനിയുടെ പുതിയ കമ്പനിക്ക് വിലയിട്ടിരുന്നത്. എന്നാല്‍ പ്രത്യേക വ്യാപാരത്തില്‍ 262 രൂപ വരെ വില ലഭിച്ചത് നിക്ഷേപകരെ ഞെട്ടിച്ചിട്ടുണ്ട്. ഓഹരി അധികം വൈകാതെ തന്നെ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി കൈവശമുള്ളവര്‍ക്ക് ഒന്നിനൊന്ന് എന്ന നിലയ്ക്ക് ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി ലഭിക്കും.

English Summary: Ambani Entering Financial Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com