ADVERTISEMENT

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ചെറിയ  കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ പിസികൾ എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, വിൽക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തിയത് ലാപ്ടോപ്പുകളുടെ വില കുത്തനെ ഉയർത്തും. ഡെൽ, എച്ച്‌പി, ലെനോവോ, ആപ്പിൾ തുടങ്ങിയ കമ്പനികളുടെ ലാപ്ടോപ്പുകൾക്ക്തീരുമാനം പ്രശ്നമാകും. കാരണം  ഈ കമ്പനികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾ ഇന്ത്യയിൽ വെച്ച് കൂട്ടിയോജിപ്പിച്ച് വിൽക്കുന്നവയാണ്. 

ലാപ്‌ടോപ്പുകൾ ഇപ്പോഴും വ്യക്തികൾക്ക്  വിദേശത്ത് നിന്ന് ഓൺലൈനായി വാങ്ങാം. എന്നാൽ  ഇവ  വാങ്ങുന്നവർ ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതി തീരുവയും ഷിപ്പിങ് ഫീസും അടക്കണം. കാരണം ലാപ്‌ടോപ്പ് വാങ്ങുന്ന രാജ്യത്തും നികുതി അടയ്‌ക്കേണ്ടി വരും, വീണ്ടും ഇന്ത്യയിലും നികുതി അടക്കേണ്ടി വരും. എന്നാൽ വിദേശത്തു നിന്ന് വരുന്ന യാത്രക്കാർക്ക് ഒരു ലാപ്ടോപ്പ് അവരുടെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതിനു കൊണ്ടുവരുന്നതിന് തടസ്സമില്ല. അതു പോലെ ഗവേഷണത്തിനും വികസനത്തിനുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളും വിദേശത്ത് അറ്റകുറ്റപ്പണി നടത്തിയവയും ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഐ ടി  ഹാർഡ് വെയർ മേഖലയ്ക്ക് നേട്ടം 

ഈ മേഖലയിൽ ആഭ്യന്തര ഉൽപ്പാദനം കൂട്ടാൻ ഈ തീരുമാനം സഹായിക്കും. വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങളെ ആശ്രയിക്കാതെ ഇന്ത്യയിൽ തന്നെ അതിന്റെ ഉൽപ്പാദനം തുടങ്ങിയാൽ അത് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകും. കൂടുതൽ പേർക്ക് ജോലി ലഭിക്കാനും, വരുമാനം കൂടാനും അത് സഹായിക്കും. കൂടാതെ  ഇറക്കുമതി കുറയ്ക്കുന്നത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തെയും വളർത്തും. എന്നാൽ തങ്ങളുടെ മൂലധനച്ചെലവിന്റെ ഭാഗമായി  ഇറക്കുമതി ചെയ്യുന്നതിനെ കണക്കാക്കുമോ എന്ന ചോദ്യം ഈ മേഖലയിലെ കമ്പനികൾ സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. 

കുത്തകകളെ സഹായിക്കാനാണോ?

ഇന്ത്യയിലെ അംബാനി പോലുള്ള കുത്തകകളെ സഹായിക്കാനാണോ ഈ ഒരു നീക്കം എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. റിലയൻസ് റീറ്റെയ്ൽ 'ജിയോ ബുക്ക്' എന്ന പേരിൽ സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ ഇറക്കിയത് കഴിഞ്ഞയാഴ്ചയാണ് എന്ന കാര്യവും നമുക്ക് ഇവിടെ കൂട്ടി വായിക്കാം. 16,000 രൂപയ്ക്കാണ് ജിയോ ബുക്ക് വിൽക്കുന്നത്. പഠനാവശ്യങ്ങൾക്കായി ഇന്ത്യക്കാർക്ക് താങ്ങാവുന്ന വിലയിൽ ലാപ്ടോപ്പ് എന്ന സെഗ്മെന്ററിലേക്കാണ് റിലയൻസ് കടന്നിരിക്കുന്നത് . ഓഗസ്റ്റ് 5 മുതലാണ് ഇത് വിപണിയിൽ ലഭ്യമാകുക. 

ഉൽപ്പാദനം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് 

ഉൽപ്പാദന രംഗത്തെ ചൈനീസ് ആധിപത്യം കുറയുന്നതിന്റെ പല സൂചനകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. പല വിദേശ കമ്പനികളും, ചൈനയിൽ നിന്നും നിർമാണ യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുവാൻ വിദേശ കമ്പനികൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഇന്ത്യൻ സോഫ്റ്റ് വെയർ ജീവനക്കാർക്ക് വൻ ഡിമാന്‍ഡ് ഉണ്ട്. അതിന്റെ കൂടെ ഐ ടി ഹാർഡ് വെയർ ഉൽപ്പാദന മേഖല കൂടി പിടിച്ചെടുത്താൽ അത് ഇന്ത്യക്ക് ഇരട്ടി നേട്ടമാകും. 

English Summary : Laptop import Ban A Boon for IT Hardware Industry?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com