കപ്പലിന്റെ വലുപ്പം കണ്ടതിലുമപ്പുറം
Mail This Article
തിരുവനന്തപുരം∙ ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾ അടുപ്പിക്കാൻ പോന്നവിധം ആഴമുള്ള വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി അടുത്ത ഹോങ്കോങ്ങിൽ നിന്നുള്ള കപ്പലിന്റെയും അതു വഹിച്ച ക്രെയിനിന്റെയും ചിത്രവും വിഡിയോകളും കണ്ടവരിൽ പലർക്കും സംശയമായിരുന്നു; ‘ഇതൊരു കപ്പലാണോ? ബോട്ടിന്റെ വലുപ്പമല്ലേയുള്ളൂ.’ ചിത്രങ്ങളിൽ പലതും ആ കപ്പലിന്റെയും ക്രെയിനുകളുടെയും യഥാർഥ വലുപ്പം പ്രതിഫലിപ്പിക്കുന്നവയല്ല.
ക്രെയിനുകൾ വഹിക്കുന്നതിനായി രൂപപ്പെടുത്തിയ ഷെൻഹുവ 15 എന്ന ഈ കപ്പലിന് 233.6 മീറ്ററാണ് നീളം. വീതി 42 മീറ്റർ. അതായത് ഒരു ഫുട്ബോൾ മൈതാനത്തിന്റെ ഇരട്ടിയിലേറെ വലുപ്പം.
കപ്പൽ വഹിച്ചുകൊണ്ടുവന്ന ക്രെയിനുകളും നിസ്സാരമല്ല. അതിലൊന്ന് ഇന്ത്യയിലെ തുറമുഖങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നതിൽ ഏറ്റവും കൂറ്റൻ ക്രെയിനാണ്. കപ്പലിൽനിന്നു കണ്ടെയ്നറുകൾ ഇറക്കാനും കയറ്റാനുമുള്ള ഷിപ് ടു ഷോർ ക്രെയിനിന്റെ ഉയരം 94.7 മീറ്റർ. ഉയർത്തി വച്ചാൽ ഇത് 107 മീറ്റർ വരെയാകും. വീതി 42 മീറ്റർ. ഭാരം 1620 ടൺ. ഇത്തരത്തിലുള്ള 8 ഷിപ് ടു ഷോർ ക്രെയിനുകളാണ് വിഴിഞ്ഞത്ത് വേണ്ടത്.
ഇതിൽ ആദ്യത്തേതാണ് എത്തിയിരിക്കുന്നത്. യാഡിൽ നിന്നു ട്രെയിലറിലേക്കും തിരികെയും കണ്ടെയ്നറുകൾ എടുത്തു നീക്കാൻ ഉപയോഗിക്കുന്ന 24 റെയിൽ മൗണ്ടഡ് ഗ്രാന്റി ക്രെയിനുകളിൽ രണ്ടെണ്ണവും ആദ്യ കപ്പലിൽ വന്നിട്ടുണ്ട്. 31.46 മീറ്ററാണ് ഇതിന്റെ ഉയരം. വീതി 42 മീറ്റർ. ഭാരം 365 ടൺ.