ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ എന്ന വിശേഷണത്തോടെയാണു കൊച്ചിയിൽ വല്ലാർപാടം ടെർമിനൽ തുടങ്ങിയതെങ്കിൽ, ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്നതാണു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആമുഖം. തുറമുഖം പ്രവർത്തിപ്പിക്കാനുള്ള ക്രെയിനുകളുമായി എത്തിയ പ്രോജക്ട് വെസൽ എന്നു വേണമെങ്കിൽ ചൈനീസ് കപ്പൽ ഷെൻഹുവ 15നെ ചുരുക്കാം. എന്നാൽ, ആദ്യത്തെ ചരക്കുകപ്പൽ ബെർത്ത് ചെയ്തുവെന്നത് ഏത് മദർ ഷിപ്പുകളെയും സ്വീകരിക്കാനുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ആഴവും പരപ്പുമാണു വ്യക്തമാക്കുന്നത്. ആ നിലയ്ക്കാണ്, ക്രെയിനുമായി എത്തിയതെങ്കിലും ആദ്യ ചരക്കുകപ്പലിന്റെ വരവ് തുറമുഖ പദ്ധതിയിൽ നിർണായകമാകുന്നത്.

രാജ്യത്തിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ കേരളത്തെ നിർണായക കണ്ണിയാക്കുന്നതാണു വിഴിഞ്ഞം തുറമുഖപദ്ധതി. ഇന്നു ലോകത്ത് ചരക്കുഗതാഗതം നടത്തുന്ന കപ്പലുകളിൽ 60 ശതമാനവും വലിയ കപ്പലുകളായ മദർ ഷിപ്പുകളാണ്. ഇവ ബെർത്തിലെത്താൻ കൂടുതൽ ആഴം വേണം. വിഴിഞ്ഞത്തിന് 20 മീറ്ററുണ്ട്. രാജ്യത്ത് മദർ ഷിപ് അടുക്കുന്ന മറ്റു രണ്ടു തുറമുഖങ്ങൾ മുന്ദ്രയും വിശാഖപട്ടണവും മാത്രമാണ്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കിൽ 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ മാത്രം വിഴിഞ്ഞത്തിനു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ.

വർഷം 10 ലക്ഷം കണ്ടെയ്നർ

മേയിൽ കമ്മിഷൻ ചെയ്ത് ഡിസംബറിൽ ചരക്കുനീക്കം തുടങ്ങുമ്പോൾ വർഷം 10 ലക്ഷം ടിഇയു അഥവാ ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷിയാണു വിഴിഞ്ഞത്തിനു ലഭിക്കുക. അതായത് ഏകദേശം 10 ലക്ഷം കണ്ടെയ്നറുകളിലായി 1.5 കോടി ടൺ ചരക്ക്. ഇക്കാര്യത്തിലും രാജ്യത്ത് ഒന്നാമതാകില്ല അപ്പോഴും വിഴിഞ്ഞം. കൊച്ചിയിലും തൂത്തുക്കുടിയിലും 15 ലക്ഷം ടിഇയു വീതം ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. മുംബൈ തുറമുഖത്തിനാകട്ടെ ശേഷി 50 ലക്ഷമാണ്.

വികസനത്തിൽ വിഴിഞ്ഞം ചെറിയ മീനല്ല

ഈ സാങ്കേതിക മേന്മകൾകൊണ്ടു നേട്ടമുണ്ടാകുന്നത് 60 വർഷം തുറമുഖത്തിന്റെ നടത്തിപ്പു കയ്യാളുന്ന അദാനി ഗ്രൂപ്പിനാണ്. പദ്ധതിയുടെ സാധ്യതകളെ കേരളം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തിന്റെ നേട്ടം. നേരിട്ടുള്ള തൊഴിൽ, നികുതി വരുമാനം എന്നിവ സ്വാഭാവികമായുമുണ്ടാകും. തുറമുഖത്തിനു ചുറ്റും ഒരു പോർട്ട് സിറ്റി രൂപപ്പെടും. കപ്പലുകളിലെത്തുന്ന ജീവനക്കാരും വിനോദ സഞ്ചാരികളും വരുമാനം നൽകും.

എന്നാൽ തുറമുഖത്തെ കേന്ദ്രീകരിച്ചു വൻ വികസനക്കുതിപ്പുണ്ടാകണമെങ്കിൽ ബോധപൂർവമായ ഇടപെടൽ വേണ്ടിവരും.അതിലൊന്ന്, അടിസ്ഥാന സൗകര്യ വികസനമാണ്. കണ്ടെയ്നർ നീക്കത്തിനു റോഡ്, റെയിൽ കണക്ടിവിറ്റി വികസിപ്പിക്കുക മാത്രമല്ല, തുറമുഖത്തിന് ഇത്രയുമടുത്തുള്ള  വിമാനത്താവളത്തെയും ഉപയോഗിക്കാനാകണം. പുതിയ തൊഴിൽമേഖലകൾ മാത്രമല്ല, വ്യാപാര–വ്യവസായ മേഖലകളും രൂപപ്പെടും. ലോകത്ത് എവിടെനിന്നുമുള്ള ഇറക്കുമതി–കയറ്റുമതി സാധ്യതകൾ ഉൽപന്ന നി‍ർമാണമേഖലയെ ഉത്തേജിപ്പിക്കും. ഫീഡർ വെസലുകൾക്ക് അടുക്കാൻ പാകത്തിൽ കേരളത്തിലെ ചെറുതുറമുഖങ്ങളെ വികസിപ്പിക്കാനായാൽ വിഴിഞ്ഞം വഴിയുണ്ടാവുക ചെറിയ ഗുണമല്ല.

കപ്പൽചാലിനു കയ്യെത്തുംദൂരത്ത്

വിഴിഞ്ഞത്തിനുള്ള ഒരു പ്രത്യേകത ഈ തുറമുഖങ്ങൾക്കൊന്നുമില്ല– രാജ്യാന്തര കപ്പൽചാലിനോടുള്ള അടുപ്പം. കൊളംബോയ്ക്ക് 50 കിലോമീറ്റർ ഉള്ളപ്പോൾ, വിഴിഞ്ഞത്തിനു 18 കിലോമീറ്റർ മാത്രം അകലെയാണു രാജ്യാന്തര കപ്പൽചാൽ. ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകൾ മാത്രമല്ല, കൊളംബോയെ ഇപ്പോൾ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുമെന്നു ചുരുക്കം. ഈ സാധ്യത മുന്നിൽ കണ്ടാണ്, ആദ്യഘട്ടം പൂർത്തിയാകും മുൻപുതന്നെ അവസാന ഘട്ട നിർമാണത്തിനുള്ള നടപടികൾ വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് തുടങ്ങിവച്ചത്. 7700 കോടി രൂപയുടെ ആദ്യഘട്ടം പൂർത്തിയാകുന്നതിനു പിന്നാലെ 9700 കോടി രൂപയുടെ അടുത്തഘട്ടം അദാനി ഗ്രൂപ്പിന്റെ ചെലവിൽ നിർമാണം തുടങ്ങും. രാജ്യത്തെ ആദ്യത്തെ ഓട്ടമേറ്റഡ് പോർട്ട് എന്ന പ്രത്യേകതയുമുണ്ട്.

English Summary:

first cargo ship zhen hua15 will reach vizhinjam port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com