ബാലചന്ദ്രൻ പിള്ളയുടെ ടോയ് സ്റ്റോറി
Mail This Article
കൊച്ചി ∙ പ്രായം 90. ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ടപ്രദർശനങ്ങളിൽ ഒന്നായ ന്യൂയോർക്ക് മേളയിൽ മികവിനുള്ള പുരസ്കാരം സ്വീകരിക്കുമ്പോഴും മലയാളിയായ ജി.ബാലചന്ദ്രൻ പിള്ളയിൽ പാവകളോടുള്ള കൗതുകം നിറഞ്ഞുനിന്നു.
ജീവിതം മുഴുവൻ പാവകളുടെ വിസ്മയലോകത്ത് യാത്ര ചെയ്ത ശാസ്താംകോട്ട കന്നിമേലഴികത്ത് ബാലചന്ദ്രന്റെ അമേരിക്കൻ കമ്പനിയായ വൈൽഡ് റിപ്പബ്ലിക്കിന് ആഗോള വേദിയിൽ ലഭിച്ചത് രണ്ടു പുരസ്കാരങ്ങൾ. മികച്ച ബ്രാൻഡിനുള്ള ‘ടോയ് ഓഫ് ദ് ഇയർ ’പുരസ്കാരവും സുസ്ഥിര വികസനത്തിനുള്ള പുരസ്കാരവും ഒഹായോ ആസ്ഥാനമായ കമ്പനി സ്വന്തമാക്കി. ആമസോൺ ഉൾപ്പെടെ വമ്പൻ ഓൺലൈൻ വിപണികളിൽ ഏറ്റവും കൂടുതൽ പ്ലഷ് ടോയ്സ് വിൽപ്പന നടത്തുന്ന കമ്പനിയാണ് വൈൽഡ് റിപ്പബ്ലിക്. മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും ടോയ്സ് മാത്രമേ കമ്പനി നിർമിക്കുന്നുള്ളൂ. പ്രകൃതിക്കിണങ്ങി... പ്രകൃതിയോടൊപ്പം എന്നതാണ് കമ്പനിയുടെ പഞ്ച് ലൈൻ.
യുഎസിൽ മൃഗശാലകൾ കേന്ദ്രീകരിച്ചാണ് വൈൽഡ് റിപ്പബ്ലിക്കിന്റെ ഷോറൂമുകൾ. കാഴ്ചബംഗ്ലാവിൽ നിന്നിറങ്ങി വരുമ്പോൾ ഇഷ്ടപ്പെട്ട ജീവജാലങ്ങളുടെ ടോയ്സ് എന്നതായിരുന്നു വിപണന രീതി. സൂചിമുഖി കുരുവി മുതൽ വമ്പൻ അനാക്കോണ്ടകൾ വരെയുണ്ട് വൈൽഡ് റിപ്പബ്ലിക്കിന്റെ പാവക്കൂട്ടത്തിൽ.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോനോട്ടിക് എൻജിനീയറിങ് പഠിച്ച ബാലചന്ദ്രൻ പറന്നിറങ്ങിയത് പാവകളുടെ കൗതുക ലോകത്താണ്. 40 വർഷമായി ടോയ് നിർമാണത്തിൽ പുതുമകളുടെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നു. കാടകങ്ങളിലെ അപൂർവ പക്ഷികളെ കണ്ടെത്തി ഡിസൈൻ ചെയ്ത് അവയുടെ ശബ്ദം റെക്കോർഡ് ചെയ്ത് പാവകൾ നിർമിച്ചിട്ടുണ്ട് ബാലചന്ദ്രനും ടീമും. ഇന്ത്യയിൽ 7 ഫാക്ടറികളിൽ നിർമിക്കുന്ന പാവകളും വിദേശ വിപണി കീഴടക്കുന്നു.