ADVERTISEMENT

കൊച്ചി ∙ആഭ്യന്തര വ്യോമഗതാഗത മേഖലയിലേയ്ക്ക് ചിറകുവിരിക്കാൻ പുത്തൻ വിമാനങ്ങളും പുതുവർണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. 2005 ഏപ്രിലിൽ കേരളത്തിൽ നിന്നു പ്രയാണമാരംഭിച്ച എയർഇന്ത്യ എക്സ്പ്രസിന്റെ യാത്രയിൽ ഇനി നിർണായകമാകുക ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രകൾ. ഇതുവരെ ഗൾഫ്, സിംഗപ്പൂർ റൂട്ടുകളിൽ ബജറ്റ് എയർലൈനായി പ്രവർത്തിച്ച എയർ ഇന്ത്യ എക്സ്പ്രസിന് ടാറ്റ ഓർഡർ ചെയ്ത പുതിയ വിമാനത്താവളങ്ങളെത്തുന്നതോടെ കൂടുതൽ ആഭ്യന്തര സർവീസുകളാകും. എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുത്തതോടെയാണ് ആഭ്യന്തര മേഖലയിൽ സജീവ സാന്നിധ്യമാവാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്. കമ്പനിയുടെ പുതിയ ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ ആദ്യ സർവീസ് വ്യാഴാഴ്ച മുംബൈ–ഡൽഹി സെക്ടറിലാവുമെന്നാണു സൂചന.

കമ്പനിയെ 2022ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും ഉപസ്ഥാപനമായ എയർ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാൻ നടപടി തുടങ്ങുകയും ചെയ്തതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നത്. ഇതുവരെ ബോയിങ് 737 - 800 വിമാനങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് രണ്ടു പുത്തൻ ബോയിങ് 737 - 8 മാക്സ് വിമാനങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. ഒപ്പം എയർ ഇന്ത്യയ്ക്കു പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുത്തൻ ബ്രാൻഡിങ്ങും ലിവറിയും ഇന്ന് മുംബൈയിൽ അനാവൃതമാകും.

 ഓറഞ്ചിനു മുൻതൂക്കമുള്ള നിറക്കൂട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്. മാതൃസ്ഥാപനമായ എയർ ഇന്ത്യയ്ക്കു പുറമേ സ്പൈസ്ജെറ്റും ആകാശ എയറുമൊക്കെ പിന്തുടരുന്നതും ഇതേ ഓറഞ്ച് ശൈലി തന്നെ. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ വേറിട്ടു നിർത്തിയിരുന്നതും വാൽഭാഗത്തെ ആകർഷകമാക്കിയിരുന്നതുമായ ടെയിൽ ആർട്ട് പുതിയ ലിവറിയിൽ ഉണ്ടാവില്ലെന്നാണു സൂചന.

എയർ ഇന്ത്യ എക്സ്പ്രസിന് ഇപ്പോൾ 56 വിമാനങ്ങളുണ്ട്. 14 വിദേശ വിമാനത്താവളങ്ങളടക്കം ആകെ നാൽപതോളം കേന്ദ്രങ്ങളിലേക്കായി പ്രതിവാരം രണ്ടായിരത്തി അഞ്ഞൂറിലേറെ സർവീസുകളും.

എയർ ഇന്ത്യ എക്സ്പ്രസിനായി ആകെ 190 ബോയിങ് 737 മാക്സ് 8 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.  ഇതോടെ നിലവിലുള്ള റൂട്ടുകളിൽ അധിക സർവീസ് നടത്തുന്നതിനൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കു സർവീസ് ആരംഭിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. മലേഷ്യ, തായ്‌ലൻഡ്, ബംഗ്ലദേശ്, മാലെ തുടങ്ങിയവയും പുതിയ സർവീസുകൾക്കുള്ള സാധ്യതാ പട്ടികയിലുണ്ട്.

 7 വർഷമായി ലാഭത്തിലുള്ള കമ്പനി രാജ്യാന്തര തലത്തിൽ എയർക്രാഫ്റ്റ് യൂട്ടിലൈസേഷനിലും മികച്ച നിലവാരത്തിലാണ്. ഒരു ദിവസം 14 മണിക്കൂർ വരെ വിമാനങ്ങൾ ആകാശപാതയിലാണ് എന്നതാണ് പ്രത്യേകത.

English Summary:

air india express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com