ADVERTISEMENT

ന്യൂഡൽഹി∙വിദേശത്തുനിന്ന് ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിന് ഒരു വർഷത്തേക്ക് കർശന‌ നിയന്ത്രണങ്ങളുണ്ടാകില്ല. 

ഇറക്കുമതിക്ക് 2024 സെപ്റ്റംബർ 31 വരെ ലൈസൻസ് ആവശ്യമില്ല. പകരം വരുന്ന നവംബർ 1 മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങിയാൽ മതി. അപേക്ഷിക്കുന്നവർക്കെല്ലാം ഉടനടി ഓതറൈസേഷൻ നൽകും.

കേന്ദ്രം ഓഗസ്റ്റിൽ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണമാണ് ഫലത്തിൽ ഒരു വർഷത്തേക്ക് നീട്ടിവയ്ക്കുന്നത്. ഇതോടെ ഒരു വർഷത്തേക്ക്  വിപണിയിൽ ലാപ്ടോപ്പുകളുടെ ലഭ്യത കുറയാനും, വില കൂടാനുമുള്ള സാധ്യത ഒഴിവായി. ഇന്ത്യയിൽ തന്നെ ലാപ്ടോപ് അസംബ്ലിങ് പദ്ധതികൾ ആവിഷ്കരിക്കാൻ കമ്പനികൾക്ക് കൂടുതൽ സമയവും‌ ലഭിക്കും.

ഇന്ത്യയുടെ ഇറക്കുമതി നിയന്ത്രണത്തെക്കുറിച്ച് ലോക വ്യാപാര സംഘടനയുടെ യോഗത്തിൽ യുഎസ്,ചൈന, ദക്ഷിണ കൊറിയ, തയ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് ഓഗസ്റ്റ് ആദ്യവാരമാണ്. അപ്രതീക്ഷിതമായി ഇറങ്ങിയ ഉത്തരവ് വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിമർശനമുയർന്നിരുന്നു. തുടർന്ന് 3 മാസത്തേക്ക് തീരുമാനം മരവിപ്പിച്ചു. നവംബർ 1 മുതൽ ലൈസൻസിങ് സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും കമ്പനികൾ കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു. 

ചൈനയിൽ നിന്നുള്ള ലാപ്ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. 

കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യണമെന്നതാണ് കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം.

English Summary:

There is no restriction on the import of laptops, PCs and tablets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com