ADVERTISEMENT

പാലക്കാട് ∙ പ്രധാനമന്ത്രി കിസാൻ സമ്മാൻ യേ‍ാജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു.

‘കെസിസി വീടുകളിലേക്ക്’ എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര, മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തേ‍ാടെ ക്യാംപുകൾ നടത്തിയും കൃഷിക്കാരെ നേരിട്ടു കണ്ടും ഡിസംബർ 31നുള്ളിൽ കാർഡ് നൽകാനാണു ധനമന്ത്രാലയത്തിന്റെ നിർദേശം. ക്യാംപുകൾ നടത്തിയെന്ന് ഉറപ്പാക്കാൻ അതിന്റെ ഫേ‍ാട്ടേ‍ായും വിവരങ്ങളും ബാങ്കുകൾ ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകണം. ആഴ്ച തേ‍ാറും റിസർവ് ബാങ്കിനു റിപ്പേ‍ാർട്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കാർഡ് വാങ്ങാൻ മടിക്കുന്നവരിൽ നിന്ന്, അതിനുള്ള കാരണം രേഖാമൂലം വാങ്ങണം. കെസിസിയുടെ നേട്ടം കർഷകരെ കൃത്യമായി ധരിപ്പിക്കേണ്ട ചുമതല ഉദ്യേ‍ാഗസ്ഥർക്കാണ്.

കേരളത്തിൽ 25 ലക്ഷം പേർ പിഎം കിസാനിലുണ്ട്. ഏതാണ്ട് 50% പേർക്ക് കെസിസി ഉണ്ടെന്നാണു കണക്ക്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ബാങ്കുകൾക്കു നൽകും. 

വായ്പ 3 ലക്ഷം രൂപ, പലിശ 4%

കേന്ദ്രസർക്കാർ 1998ൽ ആരംഭിച്ച കെസിസിയിൽ കർഷകർക്ക് 4% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള വായ്പകൾക്ക് ഈടു വേണ്ട. വിള ഇൻഷുറൻസ് നിർബന്ധം. 5 വർഷമാണ് കാർഡിന്റെ കാലാവധി. 

പിഎം കിസാനിൽ എങ്ങനെ ചേരാം

സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രേ‍ാത്സാഹനത്തിനു വർഷത്തിൽ മൂന്നു ഗഡുക്കളായി 6,000 രൂപ സഹായം ലഭിക്കുന്ന പിഎം കിസാനിൽ ചേരാം. ആദായനികുതി നൽകുന്നവർ, സർക്കാർ ഉദ്യേ‍ാഗസ്ഥർ, 20000 രൂപയിൽ കൂടുതൽ വേതനം വാങ്ങുന്നവർ, ജനപ്രതിനിധികൾ തുടങ്ങിയവർ അർഹരല്ല. വ്യക്തമായ ഭൂരേഖ ഉൾപ്പെടെ അക്ഷയകേന്ദ്രങ്ങൾ, കേ‍ാമൺ സർവീസ് സെന്ററുകൾ (സിഎസ്എസ്) എന്നിവ വഴി അപേക്ഷിക്കാം.വിശദവിവരങ്ങൾ കൃഷിഭവനിൽ നിന്ന് അറിയാം.

English Summary:

Kisan credit card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com