ADVERTISEMENT

ന്യൂയോർക്ക് ∙ ഭാവിയുടെ ഓഫിസ് സംസ്കാരത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎസ് ഓഫിസ് സ്റ്റാർട്ടപ്പായ ‘വി വർക്ക്’ പാപ്പരത്ത ഭീഷണിയിൽ. കമ്പനി അടച്ചുപൂട്ടാതെ മൂലധന പുനഃക്രമീകരണത്തിലൂടെ കടങ്ങൾ വീട്ടാനുള്ള പാപ്പരത്ത അപേക്ഷയാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് നഷ്ടത്തിലുള്ള അനേകം സൈറ്റുകൾ ഒഴിവാക്കിയും ചില സ്വത്തുക്കൾ വിറ്റൊഴിഞ്ഞും പുതിയ നിക്ഷേപം സ്വീകരിച്ചും പിടിച്ചുനിൽക്കാനുള്ള അവസാനശ്രമം നടത്താൻ കമ്പനിക്കാകും.

ഒരു സമയത്ത് 4700 കോടി ഡോളറിന്റെ മൂല്യമുണ്ടായിരുന്ന കമ്പനിയിലെ പ്രധാന നിക്ഷേപകർ ജാപ്പനീസ് ടെക്നോളജി കമ്പനിയായ സോഫ്റ്റ്ബാങ്ക് ആണ്. 5 കോടി ഡോളറിൽ താഴെയാണ് നിലവിൽ കമ്പനിയുടെ മൂല്യം. 39 രാജ്യങ്ങളിലായി 777 സൈറ്റുകളും ഏഴര ലക്ഷത്തോളം അംഗങ്ങളുമുണ്ട്. നിലവിലെ പാപ്പരത്ത അപേക്ഷ കമ്പനിയുടെ യുഎസിലെയും കാനഡയിലെയും പ്രവർത്തനത്തെയാണു പ്രധാനമായും ബാധിക്കുക. 

ആദം ന്യൂമാന്റെ നേതൃത്വത്തിൽ 2010ൽ ആരംഭിച്ച വി വർക്ക് വ്യക്തികൾക്കും കമ്പനികൾക്കും വാടകയ്‌ക്ക് എടുക്കാനും പങ്കിടാനും കഴിയുന്ന ഓഫിസ് സ്ഥലങ്ങൾ പാട്ടത്തിനു നൽകുന്നു. മദ്യവും വിശ്രമവേളകളിലെ വിനോദവുമുൾപ്പെടെ ആകർഷണീയമായ പാക്കേജുകളോടെയാണ് വി വർക്ക് ഓഫിസുകൾ പ്രവർത്തനം തുടങ്ങിയത്.  കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വ്യാപകമായതോടെ പ്രതിസന്ധിയിലായി. 2023 ആദ്യ പകുതിയിൽ മാത്രം കമ്പനിക്ക് 100 കോടിയിലേറെ ഡോളറിന്റെ നഷ്ടമുണ്ടായി. 

ഇന്ത്യയിലെ ഓഫിസുകളെ ബാധിക്കില്ല

ന്യൂഡൽഹി ∙ വി വർക്കിന്റെ യുഎസിലെ പാപ്പരത്ത അപേക്ഷ ഇന്ത്യയിലെ ഓഫിസുകളെ ബാധിക്കില്ലെന്ന് വി വർക്ക് ഇന്ത്യ സിഇഒ കരൺ വിർവാനി പറഞ്ഞു. വി വർക്ക് ഇന്ത്യയിൽ 73% നിക്ഷേപവും ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പിനായതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കില്ല. 7 നഗരങ്ങളിലായി 50 സെന്ററുകളും 90,000 ഓഫിസ് ‍ഡെസ്കുകളുമാണ് ഇന്ത്യയിൽ കമ്പനിക്കുള്ളത്.

English Summary:

We Work under threat of bankruptcy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com