16–ാം ധനകാര്യ കമ്മിഷൻ: നടപടികൾ തുടങ്ങി
Mail This Article
ന്യൂഡൽഹി∙ 16–ാം ധനകാര്യ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. കമ്മിഷന്റെ ഒഎസ്ഡി (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി) ആയി റിത്വിക് രഞ്ജനം പാണ്ഡെയെ കേന്ദ്രം നിയമിച്ചു. നിലവിൽ ധനമന്ത്രാലയത്തിൽ ജോയിന്റെ സെക്രട്ടറിയാണ്. അഡീഷനൽ സെക്രട്ടറി റാങ്കിലാണ് പുതിയ നിയമനം.
കേന്ദ്ര, സംസ്ഥാന ധനകാര്യബന്ധങ്ങളിൽ ശുപാർശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണു ധനകമ്മിഷൻ. വൈകാതെ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) അന്തിമമാക്കും. ഈ മാസം കമ്മിഷൻ രൂപീകരിക്കുമെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ധനപ്രതിസന്ധി, സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യങ്ങൾ മൂലമുള്ള അധികബാധ്യത അടക്കം പരിഗണിക്കേണ്ടതായി വരും.
2026 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള നികുതിവിഹിതം പങ്കിടൽ നിരക്ക് ഈ കമ്മിഷനാണ് നിർദേശിക്കുന്നത്.
കേന്ദ്രത്തിന്റെ മൊത്തം നികുതിവരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എത്രവീതം നൽകണമെന്ന് കമ്മിഷൻ ശുപാർശ നൽകും. ഓരോ സംസ്ഥാനത്തിന്റെയും ജനസംഖ്യ അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചായിരിക്കുമിത്.
എൻ.കെ.സിങ് അധ്യക്ഷനായ 15–ാം ധനകാര്യ കമ്മിഷനാണ് നിലവിലുള്ളത്.