ADVERTISEMENT

ന്യൂഡൽഹി ∙ ആഡംബര ഹോട്ടൽ വ്യവസായത്തിൽ ഒബ്റോയ് ഒരു ബെഞ്ച്മാർക്കായി മാറിയെങ്കിൽ അതിന്റെ നേട്ടം പി.ആർ.എസ്. ഒബ്റോയിക്കു സ്വന്തമാണ്. മികവിനു വേണ്ടി പ്രവർത്തിച്ചാൽ ലാഭം താനെ വന്നുകൊള്ളുമെന്ന ആദർശവുമായി ഒബ്റോയ് ഗ്രൂപ്പിനെ ദീർഘകാലം നയിച്ച അദ്ദേഹത്തിനു കീഴിൽ ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടൽ ശ്യംഖലയായി ഒബ്റോയ് ഗ്രൂപ്പ് മാറി.

ഷിംലയിലെ സെസിൽ ഹോട്ടലിന്റെ ജോലിക്കാരനായി പ്രവർത്തിച്ചിരുന്ന മോഹൻ സിങ് ഒബ്റോയ് പിന്നീടു ഹോട്ടൽ വ്യവസായത്തിലേക്കു കടന്നപ്പോൾ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഹോട്ടലെന്നതായിരുന്നു സ്വപ്നം. ആ സ്വപ്നം നടപ്പാക്കാൻ മകൻ പി.ആർ.എസ്. ഒബ്റോയ് പിതാവിനൊപ്പം നിന്നു. പല പ്രതിസന്ധികളെയും അതിജീവിച്ച് ആഡംബര ഹോട്ടൽ വ്യവസായത്തിന്റെ അവസാന വാക്കായി അദ്ദേഹം മാറി. കേരളത്തിൽ കൊച്ചിയിലാണ് ട്രൈഡെന്റ് ഹോട്ടലുള്ളത്.

1984ൽ പിതാവിനു പക്ഷാഘാതം നേരിട്ടതോടെ ചുമതലകളുടെ അധികഭാരം ബിക്കിയുടെ തോളിലെത്തി. അതേവർഷം തന്നെയായിരുന്നു മറ്റൊരു ആഘാതമായി മൂത്ത സഹോദരൻ തിക്കി ഒബ്റോയിയുടെ മരണവും. ഈ പ്രതിസന്ധികളെ നേരിട്ട് ഒബ്റോയ് ഗ്രൂപ്പിനെ അദ്ദേഹം നയിച്ചു. ഗുരുഗ്രാമിന്റെ സാധ്യത ആദ്യം മനസ്സിലാക്കിയ ആഡംബര ഹോട്ടൽ വ്യവസായി ഇദ്ദേഹമായിരുന്നു. 

ആദ്യം ട്രൈഡന്റും പിന്നീട് ഒബ്റോയിയും ഇവിടെ ആരംഭിച്ചു. ആദ്യ വില്ലാസ് ഹോട്ടൽ ഒബ്റോയ് രാജ്‌വില്ലാസ് ജയ്പുരിൽ 1997ൽ ആരംഭിച്ചു. പിന്നാലെ ഉദയ് വില്ലാസും അമർവില്ലാസും ഉൾപ്പെടുന്ന ആഡംബര വില്ലാ ശൃംഖല സജീവമായി.

ഒബ്റോയ് ഗ്രൂപ്പിനെ ഏറ്റെടുക്കാൻ 2010ൽ ഐടിസി ഗ്രൂപ്പ് നടത്തിയ ശ്രമങ്ങൾ ഫലംകാണാതെ പോയത് പി.ആർ.എസ്. ഒബ്റോയിയുടെ ഇടപെടലുകൾ കാരണമാണ്. മുകേഷ് അംബാനി ഗ്രൂപ്പിന് ഷെയറുകൾ മറിച്ചുവിറ്റാണ് ഇതിനെ കമ്പനി നേരിട്ടത്. 15 വർഷം മുൻപ് മുംബൈ ഭീകരാക്രമണം ഒബ്റോയ് ഹോട്ടലിനെയും ഉലച്ചുവെങ്കിലും കുറഞ്ഞ കാലത്തിനുള്ളിൽ ഹോട്ടൽ വീണ്ടും പ്രവർത്തനസജ്ജമായതിനു പിന്നിലും പി.ആർ.എസ്. ഒബ്റോയിയുടെ ഇച്ഛാശക്തിയുണ്ട്. 

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തെ രാജ്യാന്തര തലത്തിൽ എത്തിച്ച വ്യക്തിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. പി.ആർ.എസ്. ഒബ്റോരിയുടെ നേട്ടങ്ങളും സംഭാവനകളും ശരിയായ രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും പ്രതികരിച്ചു. 

English Summary:

PRS Oberoi: A giant in the luxury hotel industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com