എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്താൻ കേരളത്തിന് സാധിക്കണമെന്ന് ഡോ. അരുൺ ഉമ്മൻ
Mail This Article
ആരോഗ്യ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും എന്നാൽ ആഗോള ആരോഗ്യ ഹബ്ബാകാനാണ് ഇനി കേരളം ശ്രമിക്കേണ്ടതെന്നും രാജ്യത്തെ പ്രമുഖ ന്യൂറോസർജൻ ഡോ. അരുൺ ഉമ്മൻ. കൊച്ചി ലെ മറിഡിയൻ ഹോട്ടലിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു വിപിഎസ് ലേക് ഷോറിലെ സീനിയർ ന്യൂറോസർജൻ കൂടിയായ ഡോ. അരുൺ ഉമ്മൻ.
ഫിനാൻസ്, ഐടി, ഹെൽത്ത്കെയർ മേഖലകളിലെ ട്രെൻഡിങ് ബിസിനസുകൾ എന്ന സെഷനിൽ സംസാരിക്കവെയാണ് ആരോഗ്യ സേവന മേഖലയിൽ കേരളത്തിനുള്ള അപാര സാധ്യതകളെയും ഹെൽത്ത് കെയർ രംഗത്തെ ബിസിനസ് സാധ്യതകളെയും കുറിച്ച് ഡോ. അരുൺ സംസാരിച്ചത്.
ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മികച്ചതാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റും മറ്റേണൽ മോർട്ടാലിറ്റി റേറ്റും കേരളത്തിലാണ്. സംസ്ഥാനത്തിന്റെ ആരോഗ്യ മോഡൽ സമഗ്രമാണെങ്കിലും എല്ലാവർക്കും താങ്ങാവുന്ന തരത്തിലേക്ക് മാറുകയും വേണം. ഉന്നത നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ സാധാരണ ജനങ്ങളിലേക്കും എത്തിക്കണമെങ്കിൽ എല്ലാ ജനങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തണം. ഇതിന് സർക്കാർ തന്നെയാണ് മുൻകൈയെടുക്കേണ്ടത്– ഡോ. അരുൺ വ്യക്തമാക്കി.
മെഡിക്കൽ ടൂറിസം പ്രോൽസാഹിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്കും കുതിപ്പേകും. എന്നാൽ വൈദഗ്ധ്യമുള്ള മെഡിക്കൽ പ്രൊഫണലുകൾ വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന അവസ്ഥ ഇല്ലാതായാലേ ആഗോള ഹെൽത്ത്കെയർ ഹബ്ബെന്ന തലത്തിലേക്ക് കേരളത്തിന് ഉയരാൻ സാധിക്കൂ.
താങ്ങാവുന്ന നിരക്ക് (അഫോർഡബിലിറ്റി), ഉന്നത ഗുണനിലവാരം (ക്വാളിറ്റി), സമഗ്രമായി (കോംപ്രഹൻസീവ്നെസ്) ആരോഗ്യ സേവനങ്ങൾ പ്രദാനം െചയ്യണം എന്നിവയാകണം കേരളം ഫോക്കസ് ചെയ്യേണ്ട മൂന്ന് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാർക്കും ഒരേ നിലവാരത്തിൽ മെഡിക്കൽ സേവനങ്ങൾ നൽകുകയെന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫിനാന്‍സ്, ഐടി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളെക്കുറിച്ചാണ് ഇതേ സെഷനിൽ സംസാരിച്ച എയ്സ് വെയർ ഫിൻടെക്ക് സർവീസ് സഹസ്ഥാപകയും മാനേജിങ് ഡയറക്റ്ററുമായ നിമിഷ ജെ വടക്കനും റിയാഫി ടെക്നോളജീസ് ചീഫ് മാർക്കറ്റിങ് ഓഫീസർ ജോസഫ് ബാബുവും സംസാരിച്ചത്.
സംരംഭകത്വത്തിലൂടെ വരുമാനവും തൊഴിലവസരങ്ങളും വർധിപ്പിച്ച് സമ്പൽസമൃദ്ധമായ ഒരു പുതുകേരളാ മോഡൽ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യചുവടുവയ്പുമായാണ് മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളിൽ രാജ്യത്തെ പ്രമുഖരാണ് സമ്മിറ്റിൽ സംസാരിക്കുന്നത്.