എഐ കഴിഞ്ഞു, ഇനി ഇമാജിൻ ഇന്റലിജൻസിന്റെ കാലം: മാത്യു ജോസഫ്
Mail This Article
ആർട്ടിഫിഷ്യൽ ഇന്റലിജൻസി(എഐ)ന്റെ കാലം കഴിഞ്ഞെന്നും ഇനി വരാനിരിക്കുന്നത് ഇമാജിൻ ഇന്റലിജൻസിന്റെ യുഗമാണെന്നും ഫ്രഷ് ടു ഹോം സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മാത്യു ജോസഫ്. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ ഡിജിറ്റൈസേഷനും എഐയും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ലോകത്ത് ആദ്യമായി മീനിനെ ഓൺലൈനിൽ എത്തിച്ച മാത്യു ജോസഫ്.
എഐ കാലം ഏകദേശം അവസാനിച്ചു. ഇനി ഐഐ അഥവാ ഇമാജിൻ ഇന്റലിജൻസിന്റെ യുഗമാണ് വരാനിരിക്കുന്നത്. അതായത് നമ്മള്‍ എന്ത് കാര്യമാണോ അല്ലെങ്കിൽ ഉൽപന്നമാണോ മനസിൽ വിചാരിക്കുന്നത്, അത് ഡെലിവർ ചെയ്യപ്പെടുന്ന തലത്തിലേക്ക് കാര്യങ്ങളെത്തും, മാത്യു ജോസഫ് പറഞ്ഞു.
മീൻ വിൽപ്പനയും മീൻ ലേലവും വരെ ഓൺലൈനായി ചെയ്യാൻ സാധിക്കുമെങ്കിൽ ലോകത്ത് എന്തിനെയും ടെക്നോളജി ഉപയോഗിച്ച് മാനേജ് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങളെ പോലൊരു ബിസിനസിന് ടെക്നോളജി ഉപയോഗപ്പെടുത്താൻ സാധിച്ചെങ്കിൽ ലോകത്ത് ഏത് ബിസിനസും ടെക്നോളജി ഉപയോഗിച്ച് മാനേജ് ചെയ്യാൻ സാധിക്കും–മാത്യു പറഞ്ഞു.
മീൻവിൽപനയുടെ 3 ശതമാനം മാത്രമാണ് ഇപ്പോഴും ഓൺലൈനായി നടക്കുന്നത്. ശേഷിക്കുന്ന 97 ശതമാനം ഇപ്പോഴും അസംഘടിത മേഖലയിലാണ്. ആ ബിസിനസ് അവസരം ആർക്ക് വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നും മാത്യു ചൂണ്ടിക്കാട്ടി.
ഇന്ത്യ വലിയ വിപണി
ഏത് ബിസിനസിനെ സംബന്ധിച്ചും ഇന്ത്യ വളരെ വലിയ വിപണിയാണ്. അതുകൊണ്ടാണ് ആഗോള ബ്രാന്‍ഡുകളെല്ലാം ഇങ്ങോട്ട് വരുന്നത്. ആ സാധ്യതയാണ് ഇവിടുത്തെ സംരംഭങ്ങളും ഉപയോഗപ്പെടുത്തേണ്ടത്–മാത്യു പറഞ്ഞു.
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) സിഇഒ ടി കോശിയും ഡിജിറ്റൈസേഷനും എഐ സാധ്യതകളും എന്ന സെഷനിൽ സംസാരിച്ചു. എല്ലാ തരത്തിലുമുള്ള സംരംഭങ്ങൾക്കും തുല്യ അവസരം നൽകി രാജ്യത്തെ ഇ–കൊമേഴ്സ് വിപണിയെ ജനാധിപത്യവൽക്കരിക്കുക എന്ന ലക്ഷ്യമാണ് ഒഎൻഡിസിയുടേതെന്ന് ടി കോശി വ്യക്തമാക്കി. ഓപ്പൺ പ്രോട്ടോകോൾ വഴി വളരാവുന്നതും ചെലവ് കുറഞ്ഞതുമായ ഇ–കൊമേഴ്സ് സംവിധാനം വിന്യസിച്ച് പരസ്പര സഹകരണത്തോടെ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും വളരാനുള്ള സാഹചര്യമൊരുക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്.
സംരംഭകത്വത്തിലൂടെ വരുമാനവും തൊഴിലവസരങ്ങളും വർധിപ്പിച്ച് സമ്പൽസമൃദ്ധമായ ഒരു പുതുകേരളാ മോഡൽ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യചുവടുവയ്പുമായാണ് മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളിൽ രാജ്യത്തെ പ്രമുഖരാണ് സമ്മിറ്റിൽ സംസാരിക്കുന്നത്.