സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ: ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും
Mail This Article
ന്യൂഡൽഹി∙ സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും. പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ ബാങ്ക് സിബിഐയുടെ സഹായം തേടിയിരുന്നു. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്മെന്റ് സെക്രട്ടറി വിവേക് ജോഷിയുടെ അധ്യക്ഷതയിലാണ് യോഗം.
റിസർവ് ബാങ്ക് നോമിനി, ട്രായ് ചെയർപഴ്സൻ, റവന്യു സെക്രട്ടറി, ടെലികോം സെക്രട്ടറി, ഐടി സെക്രട്ടറി, ആധാർ അതോറിറ്റി ചെയർമാൻ, എൻപിസിഐ സിഇഒ, ബാങ്ക് തലവന്മാർ, ഗൂഗിൾ പേ, റേസർപേ അടക്കമുള്ളവയുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. സാമ്പത്തികരംഗത്തുണ്ടായ തട്ടിപ്പുകൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോ–ഓർഡിനേഷൻ സെന്റർ അവതരണം നടത്തും.