ADVERTISEMENT

മുംബൈ ∙ റെയ്മണ്ട് ഗ്രൂപ്പ് മേധാവി ഗൗതം സിംഘാനിയയുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കമ്പനിയുടെ ഓഹരി വിലയിൽ ഇടിവുണ്ടാക്കിയതോടെ,  ആശങ്ക വേണ്ടെന്ന് ഡയറക്ടർ ബോർഡിനും ജീവനക്കാർക്കും ഗൗതം കത്തെഴുതി. ഭാര്യ നവാസ് മോദിയുമായി വേർപിരിയുകയാണെന്ന് ഇൗ മാസം 13ന് എക്സിലൂടെയാണ് (മുൻപ് ട്വിറ്റർ) ഗൗതം സിംഘാനിയ പ്രഖ്യാപിച്ചത്.  പിന്നാലെ, ഭർത്താവിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നവാസ് രംഗത്തെത്തി. കമ്പനിയുടെ 11,660 കോടി രൂപയുടെ സ്വത്തുക്കളിൽ 75 ശതമാനം തനിക്കും രണ്ടു പെൺമക്കൾക്കുമായി വേണമെന്നും അവർ ആവശ്യപ്പെട്ടതോടെ ഓഹരിവില ഇടിയാൻ തുടങ്ങി.

   റെയ്മണ്ട് ഓഹരിവില രണ്ടാഴ്ചകൊണ്ട് 1900ൽ നിന്ന് 1650 രൂപയിലേക്കാണ് ഇടിഞ്ഞത്. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ ആകെ നഷ്ടം 1700 കോടി. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ  ബാധിക്കാതെ കമ്പനിയെ സംരക്ഷിക്കുമെന്നും നിക്ഷേപകർക്കു നഷ്ടമുണ്ടാകില്ലെന്നും ഉറപ്പു നൽകുന്ന ഇ–മെയിൽ സന്ദേശമാണ് ഗൗതം ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും അയച്ചിട്ടുള്ളത്.

രണ്ടാഴ്ച മുൻപ് ഗൗതം നടത്തിയ ദീപാവലി  വിരുന്നിൽ പങ്കെടുക്കാൻ നവാസ് മോദിയെത്തിയപ്പോൾ ഗേറ്റ് പൂട്ടി അവരെ പുറത്താക്കിയ വിഡിയോ ചർച്ചയായിരുന്നു. തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഗൗതം ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും അവർ ഉന്നയിച്ചു. തുടർന്നാണ് സ്വത്തിൽ മുക്കാൽ പങ്കിലും അവകാശവാദം ഉന്നയിച്ചത്.  നവാസ് മോദിക്ക് സ്വത്തിന്റെ പകുതിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്ന് ഗൗതമിന്റെ പിതാവ് വിജയ്പത് സിംഘാനിയ നിലപാട് എടുത്തതും ചർച്ചയായി. 

റെയ്മണ്ട് ഗ്രൂപ്പ്

ഗൗതം സിംഘാനിയയുടെ പിതാവ് വിജയ്പത് സിംഘാനിയയാണ് (85) കമ്പനിയുടെ സ്ഥാപകൻ. ചെറിയ ഫാബ്രിക് കമ്പനിയിൽ നിന്ന് ലോകപ്രശസ്ത തുണിത്തര ബ്രാൻഡായി റെയ്മണ്ടിനെ അദ്ദേഹം മാറ്റി.  ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ സ്യൂട്ട് നിർമാതാക്കളാണിപ്പോൾ. 2015ൽ  റെയ്മണ്ട് ഗ്രൂപ്പിന്റെ നിയന്ത്രണം അച്ഛൻ ഗൗതമിന് കൈമാറി. പിന്നാലെ, കമ്പനിയിൽ അഛൻ  വിജയ്പതിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. ഇപ്പോൾ ചെറിയ ഫ്ലാറ്റിലാണ് താമസം. 

‘‘റെയ്മണ്ടിനെ മകൻ നശിപ്പിക്കുകയാണ്. അത് എന്റെ ഹൃദയം തകർക്കുന്നു. ഞാൻ എന്റെ ജീവിതം നല്ല രീതിയിൽ പടുത്തുയർത്തി. ഇനി ഏതാനും വർഷങ്ങൾ കൂടി ബാക്കിയുണ്ട്. എന്തുകൊണ്ടോ കുറച്ചു പണം കയ്യിൽ ബാക്കിയുണ്ട്. അല്ലെങ്കിൽ റോഡിൽ ഇറങ്ങേണ്ടിവരുമായിരുന്നു. മക്കൾക്ക് എല്ലാം വിട്ടുകൊടുക്കുന്നതിനു മുൻപ് മാതാപിതാക്കൾ ഏറെ ചിന്തിക്കണം’’ – വിജയ് സിംഘാനിയ പറയുന്നു. 

ഗൗതം സിംഘാനിയ (58)

1990ൽ റെയ്മണ്ട് ഗ്രൂപ്പ് ഡയറക്ടറും 1999ൽ മാനേജിങ് ഡയറക്ടറുമായി. അടുത്ത വർഷം ചെയർമാൻ പദവിയിലുമെത്തി. സ്റ്റീൽ, സിമന്റ് ബിസിനസുകൾ ഒഴിവാക്കിയ അദ്ദേഹം ഫേബ്രിക്സ്, അപ്പാരൽ ബ്രാൻഡ്സ്, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ ഒട്ടേറെ മേഖലകളിലേക്ക് ഗ്രൂപ്പിനെ വിപുലീകരിച്ചു. സ്പോർട്സ്കാർ റേസ്, ആഡംബര സ്പീഡ് ബോട്ട് യാത്രകൾ എന്നിവ ഇഷ്ടവിനോദങ്ങൾ. പ്രൈവറ്റ് ജെറ്റും ഹെലികോപ്ടറുകളും ആഡംബര കാറുകളും ബോട്ടുകളും സ്വന്തമായുണ്ട്.

നവാസ് മോദി (53)

പ്രശസ്ത അഭിഭാഷകൻ നഡാർ മോദിയുടെ മകൾ. അഭിഭാഷകയാണെങ്കിലും ഫിറ്റ്നെസ് ട്രെയിനിങ് രംഗത്താണ് പ്രവർത്തിക്കുന്നത്. രണ്ടു പെൺമക്കൾ: നിഹാരിക, നിസ. സമൂഹമാധ്യമങ്ങളിൽ സജീവം.

English Summary:

'Raymond', shaken by family feud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com