സമുദ്രോൽപന്ന വ്യവസായത്തിന് നിക്ഷേപം: വികേന്ദ്രീകൃത പ്ലാറ്റ്ഫോം ഒരുക്കി റിനൈ.ഐഒ

Mail This Article
കൊച്ചി ∙ സമുദ്രോൽപന്ന കയറ്റുമതി വ്യവസായികൾക്കു വിദേശത്തു നിന്നുള്ള പണലഭ്യത (ചീപ്പർ ഫിനാൻസ്) വർധിപ്പിക്കുന്ന ടോക്കണൈസ്ഡ് ഫിനാൻസ് (ഡീസെൻട്രലൈസ്ഡ് ഫിനാൻസ്) പ്ലാറ്റ്ഫോം ഒരുക്കി മലയാളി സ്റ്റാർട്ടപ് കമ്പനി. സമുദ്രോൽപന്ന മേഖലയിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. കൊച്ചി ആസ്ഥാനമായ റിനൈ.ഐഒ (മെറ്റാബേസു ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണു വിദേശ നിക്ഷേപകരെയും ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതി വ്യവസായികളെയും ബന്ധിപ്പിക്കുന്നത്.
‘‘ ക്രിപ്റ്റോ സാങ്കേതികവിദ്യയും എക്സ്പോർട്ട് ഫിനാൻസും ചേരുന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ബാങ്കുകളെ ആശ്രയിക്കാതെ എളുപ്പത്തിൽ പണം ലഭിക്കും. ഡീ സെൻട്രലൈസ്ഡ് ഫിനാൻസ് ആയതിനാൽ ലോകത്ത് എവിടെ നിന്നും ഫിനാൻസ് ലഭിക്കും. റിയൽ എസ്റ്റേറ്റ്, ഓഹരികൾ, കടപ്പത്രങ്ങൾ, കലാ വസ്തുക്കൾ, ബൗദ്ധിക സ്വത്തുക്കൾ, ഡേറ്റ തുടങ്ങിയ വിവിധ ‘റിയൽ വേൾഡ് അസറ്റ്സ്’ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്നതാണു ടോക്കണൈസേഷൻ. സീഫുഡ് കണ്ടെയ്നർ പോലും ടോക്കണൈസ് ചെയ്യാം’’ – റിനൈ.ഐഒ സ്ഥാപകനും സിഇഒയുമായ അവിര തരകന്റെ വാക്കുകൾ. അദ്ദേഹം ആരംഭിച്ച ആദ്യ സ്റ്റാർട്ടപ് ‘ഡോക്സ് വോലറ്റ്’ പിന്നീട് വിഎഫ്എസ് ഗ്ലോബൽ ഏറ്റെടുത്തിരുന്നു. 2022 ലാണു റിനൈ.ഐഒ ആരംഭിച്ചത്. ആലപ്പുഴ സ്വദേശി; താമസിക്കുന്നതു കൊച്ചിയിൽ.
ഗൾഫ് മേഖലയിലെ നിക്ഷേപകരെ ഉൾപ്പെടുത്തി 100 മില്യൻ ഡോളറിന്റെ ഫണ്ടാണു തുടക്കത്തിൽ ഒരുക്കുക. ‘‘ പ്രതിവർഷം ഏകദേശം 8 ബില്യൻ ഡോളറിന്റെ (60,000 കോടി രൂപ) സമുദ്രോൽപന്ന കയറ്റുമതിയാണു ഇന്ത്യയുടേത്. ഒന്നര വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ ടോക്കണൈസേഷനാണു റിനൈയുടെ ലക്ഷ്യം. സമുദ്രോൽപന്ന കയറ്റുമതിക്കു പുറമേ, മറ്റു മേഖലകളിലും ടോക്കണൈസിങ് ഫിനാൻസ് വ്യാപിപ്പിക്കും.’’ – അദ്ദേഹം പറയുന്നു.