ആസ്റ്റർ: ഓഹരിവിലയിലും കുതിപ്പ്
Mail This Article
ദുബായ്∙ ഇന്ത്യയിലും ഗൾഫിലും രണ്ടു കമ്പനികളായി പ്രവർത്തിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യയിൽ ആസ്റ്ററിന്റെ ഓഹരി വില ഒറ്റ ദിവസം 14% ഉയർന്നു. ഗൾഫിലെ 35% ഓഹരി മൂപ്പൻ കുടുംബം കൈവശം വച്ചപ്പോൾ 65% ഓഹരി 4 കമ്പനികൾ ചേർന്നുള്ള ഫജർ ഇന്റർനാഷനൽ എന്ന കൺസോർഷ്യത്തിനു കൈമാറി. ആസ്റ്ററിലെ ഓഹരി ഉടമകൾക്ക് ഇന്ത്യയിലെ ആരോഗ്യ സംരംഭങ്ങളിൽ മാത്രമാണ് ഇനി മുതൽ ഓഹരി പങ്കാളിത്തം. കൈമാറ്റ നടപടികൾ അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും.
പുതിയ തീരുമാനത്തിലൂടെ ഇരു കമ്പനികൾക്കും സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചതായും 2 സ്വതന്ത്ര കമ്പനികളായി കൂടുതൽ വളരാൻ കഴിയുമെന്നും ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഗൾഫ് വിഭാഗം യുഎഇക്കു പുറമേ സൗദിയിലും ശ്രദ്ധ കേന്ദ്രീകരിക്കും. സമ്പൂർണ ഗൾഫ് കമ്പനി എന്ന നിലയിലെത്തുന്നതുവരെയുള്ള ദീർഘകാല നടപടികൾക്ക് അലീഷ മൂപ്പനാണ് നേതൃത്വം നൽകുന്നത്. മാനേജിങ് ഡയറക്ടർ, ഗ്രൂപ്പ് സിഇഒ എന്നീ പദവികളും അലീഷ വഹിക്കും. ഇന്ത്യയിലെ ആശുപത്രികളിൽ 1500 കിടക്കകൾ കൂടി ഉൾപ്പെടുത്തി വിപുലീകരണവും നടപ്പാക്കും.
ഓഹരി വിറ്റഴിക്കുന്നതിലൂടെ ഇന്ത്യയിൽ നിക്ഷേപം കൂട്ടാനാണ് പദ്ധതി. പ്രമോട്ടർ എന്ന നിലയിൽ ഇന്ത്യയിൽ മൂപ്പൻ കുടുംബത്തിന്റെ ഓഹരി ഉടമസ്ഥാവകാശം 42% ആയി വർധിക്കും.
ഗൾഫിലെ നിക്ഷേപങ്ങൾ പൂർണമായും ഫജർ ഇന്റർനാഷനൽ ക്യാപ്പിറ്റൽ കൺസോർഷ്യത്തിന്റെ ചുമതലയിലായിരിക്കും. എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, അൽ ദൗ ഹോൾഡിങ്സ്, ഹന ഇൻവെസ്റ്റ്മെന്റ് കമ്പനി, വഫ്ര ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവരാണ് കോൺസോർഷ്യത്തിലെ മറ്റു പങ്കാളികൾ.