ADVERTISEMENT

26 വയസ്സിനുള്ളിൽ നല്ലൊരു ബിസിനസ് കണ്ടെത്തി വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അഖിൽ. എറണാകുളം കളമശ്ശേരി ഉദ്യോഗമണ്ഡലിൽ 'റെയിൻബോ ഗോലി സോഡ' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ യുവാവ്. ജീവിതം പ്രതിസന്ധിയിലായപ്പോൾ കൗമാരത്തിൽതന്നെ പല പണികൾ ചെയ്യേണ്ടി വന്നെങ്കിലും അവസാനം കണ്ടെത്തിയ ബിസിനസ് മികച്ച വിജയമാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് അഖിലിന്റെ വാക്കുകളിൽ. 

എന്താണു ബിസിനസ്?

വിപണിയിൽനിന്ന് അപ്രത്യക്ഷമായ ഗോലി സോഡ പുനരാവിഷ്കരിക്കുകയാണ് അഖിൽ. സാദാ ഗോലി സോഡയ്ക്കു പുറമെ പേരയ്ക്ക, ആപ്പിൾ, കിവി, ജിഞ്ചർ തുടങ്ങി എട്ടിൽപരം ഫ്ലേവേർഡ് സോഡകളും നിർമിക്കുന്നു. നൊസ്റ്റാൾജിക് ഫീലിങ് ഉണ്ടാക്കുന്നതിനൊപ്പം ഗുണനിലവാരവും വൈവിധ്യവും വിൽപന ഉറപ്പാക്കുന്നു. ചില്ലുകുപ്പിയിലായതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്. 

5 വർഷം ഡെലിവറി ബോയ്

പ്ലസ് ടുവിനു ശേഷം സാമ്പത്തികപ്രശ്നങ്ങൾ മൂലം തുടർന്നു പഠിക്കുവാൻ കഴിഞ്ഞില്ല. നല്ലൊരു ഫു‍ട്ബോൾ പ്ലെയറായിരുന്ന അഖിൽ സെവൻസ് ജില്ലാ ടീം അംഗമായിരുന്നു. സീസണുകളിൽ മാത്രമാണ് കളി എന്നതിനാൽ അതൊരു വരുമാനമാർഗമായി മാറിയില്ല. 

അങ്ങനെയാണ് ഫുഡ് ഡെലിവറി ബോയിയാവുന്നത്. ദിവസവും 500–800 രൂപയാണു ലഭിച്ചിരുന്നത്. പെട്രോൾ ചെലവ് കഴിഞ്ഞാൽ മിച്ചം ഒന്നും കാണില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നത്. 

അച്ഛന്റെ ബിസിനസ്

10 വർഷം മുൻപ് അച്ഛൻ നടത്തിയിരുന്ന ഗോലി സോഡ യൂണിറ്റ് പുനരാരംഭിക്കാമെന്ന ചിന്തയാണ് ആദ്യം വന്നത്. അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷണവും പഠനവും നടത്തി. വിപണിയിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ സംരംഭം തുടങ്ങാൻ തീരുമാനിച്ചു.

golisoda1

എന്തുകൊണ്ട് ഗോലി സോഡ? 

∙അച്ഛന്റെ ബിസിനസ് കണ്ടു പഠിച്ച പരിചയം.

∙വിപണിയിൽനിന്നു ലഭിച്ച മികച്ച പ്രതികരണം.

∙ കുറഞ്ഞ നിക്ഷേപം 

∙ കാര്യമായ അസംസ്കൃത വസ്തുക്കൾ വേണ്ട എന്നുള്ളത്. 

∙ മികച്ച ലാഭം നേടാനുള്ള സാധ്യത. 

ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഗോലി സോഡയിലേക്കു തിരിഞ്ഞത്.

മുദ്ര യോജനവഴി വായ്പ

മുദ്ര യോജന പദ്ധതിപ്രകാരം 8 ലക്ഷം രൂപ വായ്പയെടുത്തു. 6 ലക്ഷം രൂപയ്ക്ക് ഫില്ലിങ് യൂണിറ്റ്, ചേംബർ, വാട്ടർ ഫിൽട്ടർ, വാഷിങ് യൂണിറ്റ് എന്നീ മെഷിനറികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. മൂന്നു പേർക്ക് നേരിട്ടു തൊഴിലും നൽകുന്നു. കുപ്പികൾ, വെള്ളം, ലേബലിങ്, ഗ്യാസ് തുടങ്ങിയവയാണ് അസംസ്കൃത വസ്തുക്കൾ. FSSAI, Local Body Water Testing Certificate എല്ലാം നേടിയിട്ടുണ്ട്. 

മൊത്ത വിതരണക്കാർ

ഗോലി സോഡ പൂർണമായും വിതരണക്കാർക്കാണു നൽകുന്നത്. വിതരണ സ്ഥാപനവുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് എത്ര സോഡ ഉണ്ടാക്കിയാലും അവർ എടുത്തുകൊള്ളും. ഫ്ലേവറുകൾ ചേർത്ത സോഡ (കോള) സ്വന്തം വാഹനത്തിൽ സെയിൽസ്മാൻ വഴിയാണ് വിതരണം നടത്തുന്നത്. ഇടയ്ക്ക് അഖിലും സപ്ലൈ ചെയ്യാൻ വിപണിയിൽ ഇറങ്ങും. ക്രെഡിറ്റ് നൽകാറില്ല.

ഗോലി സോഡ ഉൽപന്നങ്ങൾക്കു നല്ല ഡിമാൻഡുണ്ട്. മാത്രമല്ല, ഇപ്പോൾ ഇതു തികച്ചും സീസണൽ ഉൽപന്നമല്ലാതായിട്ടുമുണ്ട്. മഴക്കാലത്തും വിൽപനയിൽ വലിയ കുറവ് ഉണ്ടാകുന്നില്ല. ഏകദേശം 10 ലക്ഷം രൂപയുടേതാണ് പ്രതിമാസ കച്ചവടം. 20 ശതമാനത്തോളം അറ്റാദായവും ലഭിക്കുന്നു. ഫുഡ് ഡെലിവറി ചെയ്ത് ദിവസം 500–800 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മാസം 2 ലക്ഷം രൂപയോളം ഈ യുവാവിന് സ്വന്തം സംരംഭത്തിലൂടെ നേടാൻ കഴിയുന്നു. എല്ലാ പിന്തുണയുമായി ഭാര്യ റോസിക്കുട്ടി അൽഫോൻസും അഖിലിനൊപ്പമുണ്ട്.

English Summary:

Success Story of a Goli Soda Making Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com