ADVERTISEMENT

കോവിഡ് കാലത്തു വന്ന വർക്ക് ഫ്രം ഹോം കുറേ മൂത്തു കഴിഞ്ഞപ്പോൾ എന്താ പ്രശ്നമെന്നു ചോദിച്ചാൽ പലരും ഓൺലൈൻ യോഗങ്ങളിൽ ക്യാമറ ഓൺ ചെയ്യുന്നതു പോലുമില്ല. വിഡിയോയിൽ വരുന്നില്ല. കേൾക്കലും പറച്ചിലും മാത്രം. പരസ്പരം കാണലും സഹകരണവും ടീം വർക്കുമൊന്നുമില്ല. പണി തന്നാൽ ഞാൻ ചെയ്തേക്കാം എന്നു മാത്രം.

  പ്രമുഖ കമ്പനികൾ പഴയ പോലെ ആഴ്ചയിൽ 5 ദിവസവും ഓഫിസിൽ വരണമെന്നു നിർബന്ധിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ കഴിഞ്ഞ 3 കൊല്ലം ശീലിച്ചത് പെട്ടെന്നങ്ങ് മാറ്റാനും വയ്യ. വീട്ടിലിരുന്നുള്ള ജോലിയിൽ ടീം വർക്കിലെ പോലെ പുതിയതൊന്നും കണ്ടുപിടിക്കുകയോ, നിലവിലുള്ള രീതികൾ മാറുകയോ ചെയ്യുന്നില്ലത്രെ. റൂട്ടീൻ പണി മാത്രം. നിത്യേന കുളി, നിത്യ വെള്ള എന്ന പോലെ.

  ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു.

  കുഴഞ്ഞുമറിഞ്ഞ ഒരു പ്രോജക്ട് ടീം തീർത്തു കഴിയുമ്പോൾ അവർക്ക് എങ്ങനെ ‘റിവോഡ്’ അല്ലെങ്കിൽ ‘ഇൻസെന്റീവ്’ അല്ലെങ്കിൽ  ബോണസ് കൊടുക്കും? എല്ലാവർക്കും ഒരുമിച്ച് ഒരേ പോലെ കൊടുക്കാനൊക്കില്ല. ടീമിൽ ഉഴപ്പൻമാരും കണ്ടേക്കാം. പുതിയ ഐഡിയകൾ കൊണ്ടുവന്ന ‘പുത്തിമാൻമാരും’ വെറും പണിക്കാരും കണ്ടേക്കാം. പക്ഷേ ഐഡിയ നടപ്പാക്കാൻ സാദാ പണിക്കാർ തന്നെ വേണേ! ഇതൊക്കെ തിരിച്ചറിഞ്ഞ് പലതരം അംഗീകാരങ്ങൾ നൽകേണ്ടവരെ കണ്ടെത്തുന്നതൊരു പണിയാണ്.

അതിനാൽ ആരെ റിക്രൂട്ട് ചെയ്യുമ്പോഴും ടീമിൽ പണിയെടുക്കാൻ പറ്റുന്നയാളാണോ എന്നു നോക്കുന്നതു പതിവായി. ഇവൻ അല്ലെങ്കിൽ ഇവൾ സ്പോർട്സിലുണ്ടായിരുന്നോ? ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, വോളിബോൾ...? എങ്കിൽ ടീം പ്ലയറായിരിക്കും! പാട്ടുപാടാൻ ഓർക്കസ്ട്രയിൽ ഉണ്ടായിരുന്നാലും മതി. മറ്റുള്ളവരുടെ കൂടെ ഒഴുകി പോകും. 

ഹോസ്റ്റലിൽ നിന്നവരും ഒരു മുറിയിൽ നാലുപേർ താമസിച്ചവരും ടീമിലിടാൻ പറ്റുന്നവരായേക്കാം. മെൻസ്, വിമൻസ് കോളജുകളിൽ പഠിച്ച ‍ഡേ സ്കോളർ..?? കോളജ് വിട്ടാലുടൻ വീട്? മിനക്കേടാവും. 

ഒ‍ടുവിലാൻ

∙ഐഎഎസിൽ പോലുമുണ്ട് ഒറ്റയാൻമാർ. റാങ്ക്കാരനായിരിക്കും. പക്ഷേ ഏത് ഓഫിസിലും സകലരുമായും പ്രശ്നം. ആരെയും വിശ്വാസമില്ല. ക്ലാർക്ക് നോക്കേണ്ട സർവ ഫയലും വാരിക്കെട്ടി വീട്ടിൽ കൊണ്ടു പോകും. മന്ത്രിമാർക്കും സൊല്ല.

English Summary:

Business Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com