മുത്തൂറ്റ് മൈക്രോഫിൻ : ലക്ഷ്യം വിപുലമായ വികസനം
Mail This Article
കൊച്ചി ∙ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിനു വിപുലമായ വികസന പദ്ധതി. 18ന് ഓഹരികളുടെ ആദ്യ പൊതുവിൽപന (ഐപിഒ) യ്ക്കു തുടക്കമിടുന്ന കമ്പനി സമാഹരിക്കുന്ന തുകയിൽ ഗണ്യമായ പങ്കു വികസന പദ്ധതികൾക്കുവേണ്ടിയാണ്.
നിലവിൽ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സാന്നിധ്യമുള്ള കമ്പനിക്ക് 1340 ശാഖകളാണുള്ളത്. ശാഖാശൃംഖല വിപലമാക്കുക വികസന പദ്ധതിയിലെ പ്രധാന ലക്ഷ്യമാണെന്നു മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. ഇതോടൊപ്പം ഉൽപന്ന നിര വികസിപ്പിക്കുന്നതിനും ഉദ്ദേശ്യമുണ്ട്. വിവരസാങ്കേതികവിദ്യയുടെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്തൃ സേവനത്തിനു നൂതന മാർഗങ്ങൾ സ്വീകരിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. പ്രവർത്തന ശേഷി വർധിപ്പിക്കാനും ചെലവുകൾ ക്രമീകരിക്കാനും ഐടിയുടെ പിന്തുണ ഉറപ്പാക്കും. ഡിജിറ്റൽ സൗകര്യങ്ങളുടെ വർധനയിലൂടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയും ലക്ഷ്യമാണ്. നിലവിൽ 32 ലക്ഷമാണ് ഇടപാടുകാർ. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 10,800 കോടി രൂപയുടേതാണ്.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ട കമ്പനി 960 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളിലൂടെയും ‘ഓഫർ ഫോർ സെയിൽ’ മുഖേനയുമായിരിക്കും സമാഹരണം. ഐപിഒ 20ന് അവസാനിക്കും.