ADVERTISEMENT

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിവിധ മേഖലകളില്‍ തീവ്രമായ ബിസിനസ് വികസന പദ്ധതികളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ ഫാഷന്‍ രംഗത്തും റീട്ടെയ്ല്‍ രംഗത്തും അഫോര്‍ഡബിളും ആഡംബരവുമായ ബ്രാന്‍ഡുകളെ ഒരു പോലെ അണിനിരത്തി വന്‍ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. റിലയന്‍സ് റീട്ടെയ്‌ലിന് തനതായ റീട്ടെയ്ല്‍ ശൃംഖല നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും അതിവേഗത്തിലുള്ള, അജൈവിക വളര്‍ച്ച ലക്ഷ്യമിട്ട് വമ്പന്‍ ബ്രാന്‍ഡുകളെയും കേരളത്തിലുള്‍പ്പടെയുള്ള ചെറിയ ബ്രാന്‍ഡുകളെയും ഏറ്റെടുത്ത് വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനും ശ്രമം നടത്തിവരികയാണ്. 

ഇതിന്റെ ഭാഗമായിട്ടായിരുന്നു ജര്‍മന്‍ ബഹുരാഷ്ട്ര റീട്ടെയ്ല്‍ ബ്രാന്‍ഡായ മെട്രോ എജിയുടെ ഇന്ത്യന്‍ ബിസിനസും റിലയന്‍സ് ഏറ്റെടുത്തത്. 2850 കോടി രൂപ മുതല്‍മുടക്കിയാണ് മെട്രോ കാഷ് ആന്‍ഡ് കാരി ഇന്ത്യയെ കഴിഞ്ഞ ഡിസംബറില്‍ റിലയന്‍സ് റീട്ടെയ്ല്‍ ഏറ്റെടുത്തത്. മെട്രോയുടെ 31 ഹോള്‍സെയില്‍ സ്‌റ്റോറുകളും ആറ് നഗരങ്ങളിലുള്ള മൊത്തം വസ്തുവകകളുമെല്ലാം ഏറ്റെടുക്കലില്‍ റിലയന്‍സിന് സ്വന്തമായി. 

വിപണി ഏകീകരണം 

റിലയന്‍സിന്റെ വിപണി ഏകീകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു ഏറ്റെടുക്കല്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശ്രദ്ധേയ കാര്യം 2850 കോടി രൂപയ്ക്ക് ഏറ്റെടുക്കല്‍ നടത്തിയിട്ടും മെട്രോ എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിച്ചതിന് മാത്രം റിലയന്‍സ് ജര്‍മന്‍ കമ്പനിക്ക് 254 കോടി രൂപ നല്‍കിയെന്നാണ്. ഒരു വര്‍ഷത്തേക്കുള്ള തുകയെന്ന രീതിയിലാണ് ഇത് നല്‍കിയിരിക്കുന്നത്. 

ആഗോള റീട്ടെയ്ല്‍ വമ്പന്മാരായ വാള്‍മാര്‍ട്ട്, കാരിഫോര്‍, ടെസ്‌കോ തുടങ്ങിയവരുടെ നിരയിലുള്ള ബ്രാന്‍ഡാണ് മെട്രോയും. 1964 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ജര്‍മന്‍ കമ്പനിക്ക് വലിയ വിപണി മൂല്യമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിനടുത്താണ് മെട്രോയുടെ വിപണി മൂല്യം. 

വിട്ടുപോകുന്നവരും

ബിസിനസ് റ്റു ബിസിനസ് മേഖലയില്‍ ഇന്ത്യയില്‍ മികച്ച സാന്നിധ്യം കമ്പനിക്കുണ്ട്. ഏകദേശം 3 ദശലക്ഷം ഉപഭോക്താക്കള്‍ മെട്രോ എജിക്ക് ഇന്ത്യയിലുണ്ടെന്നാണ് അവകാശവാദം. രാജ്യത്തുടനീളമായി റിലയന്‍സ് റീട്ടെയ്‌ലിന് 16,617 സ്‌റ്റോറുകളുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7,700 കോടി രൂപയായിരുന്നു മെട്രോ എജിയുടെ ഇന്ത്യയിലെ വരുമാനം. നിരവധി ചെറുകിട സ്‌റ്റോറുകള്‍ മെട്രോയുടെ ഉപഭോക്താക്കളാണ്. അതേസമയം ആഗോള റീട്ടെയ്ല്‍ കമ്പനികള്‍ ഇന്ത്യ വിട്ടുപോകുന്ന പ്രവണതയും ഇത് ശക്തമാക്കുന്നു. 

ബഹുരാഷ്ട്ര ഫ്രെഞ്ച് റീട്ടെയ്ല്‍ ഭീമനായ കാരിഫോര്‍ 2014ലും അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് 2020ലും ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ട് തന്നെയാണ് 2020 ജൂലൈയില്‍ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ഹോള്‍സെയില്‍ ബിസിനസ് ഏറ്റെടുത്തത്.

English Summary:

Mukesh Ambani and His Business Strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com