പടവലങ്ങ വളരും പോലെ പൈനാപ്പിൾ വില
Mail This Article
മൂവാറ്റുപുഴ∙ പൈനാപ്പിൾ വില കഴിഞ്ഞ 2 വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പൈനാപ്പിൾ പഴം വിലയിൽ 27 രൂപ കുറഞ്ഞ് 19 രൂപയാണ് ഇപ്പോൾ. പച്ചയ്ക്കും സ്പെഷൽ ഗ്രേഡ് പച്ചയ്ക്കും 17 രൂപ ഇടിഞ്ഞു 18–19 രൂപയായി. വില കുറഞ്ഞെങ്കിലും ആഭ്യന്തര വിപണിയിൽ പൈനാപ്പിൾ വിൽപന മൂന്നിരട്ടിയായി വർധിച്ചതു കർഷകർക്ക് പ്രതീക്ഷ പകരുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിൽ പഴുത്ത പൈനാപ്പിളിന് 37 രൂപയും പച്ചയ്ക്ക് 27 രൂപയും സ്പെഷൽ ഗ്രേഡിന് 29 രൂപയുമായിരുന്നു. ക്രിസ്മസ്, ഉത്സവ സീസണിൽ പൈനാപ്പിൾ വില കോവിഡ് കാലത്തൊഴികെ ഇത്രയും താഴ്ന്നിട്ടില്ലെന്നു കർഷകർ പറയുന്നു. പൈനാപ്പിൾ വില റെക്കോർഡിൽ എത്തിയ ശേഷമാണു ഇങ്ങനെ കുറയുന്നത്. മാസങ്ങൾക്കു മുൻപ് 59 രൂപ വരെയായി വില ഉയർന്നിരുന്നു.
ഉൽപാദനം കൂടിയതും, തമിഴ്നാട്ടിൽ ഉൾപ്പെടെ ഉണ്ടായ ശക്തമായ മഴയും ഉത്തരേന്ത്യയിലെ ശൈത്യവും ആണു പൈനാപ്പിൾ വില ഇടിയാൻ കാരണമായത്. ഇതോടെ കിട്ടുന്ന വിലയ്ക്കു വിൽക്കേണ്ട അവസ്ഥയിലാണു കർഷകർ.
ശബരിമല സീസൺ ആയതിനാൽ വഴിവാണിഭം സജീവമാകുകയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കു തുടക്കമാകുകയും ചെയ്തതിനാൽ കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ചു ആഭ്യന്തര വിപണിയിൽ വിൽപന വർധിച്ചിട്ടുണ്ടെന്നു കർഷകർ പറയുന്നു.