ADVERTISEMENT

മാസം 8 ലക്ഷം രൂപയുടെ വിൽപനയിൽ 20% അറ്റാദായമാണ് ‘നൈസ് കളക്‌ഷൻസ് ’ നേടുന്നത്. തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള സ്ത്രീ തൊഴിലാളികളാണ് കരുത്തെന്ന് ഉടമ അലീഡിയ പറയുന്നു.

ചെറിയ രീതിയിൽ തുടങ്ങി, മികച്ച നേട്ടമുണ്ടാക്കുന്ന സംരംഭങ്ങൾക്ക് ഉദാഹരണമാണ് ‘നൈസ് കളക്‌ഷൻസ്’. അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് നൈസ് കളക്‌ഷന്റെ ഉടമകൾ. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് കൊങ്ങോർപ്പിള്ളിയിലാണ് സംരംഭം. പ്രവർത്തിക്കുന്നത്.

എന്താണ് ബിസിനസ്?

ഗാർമെന്റ് ഉൽപന്നങ്ങളാണ് നിർമിച്ചു വിൽക്കുന്നത്. കുർത്തികൾ, ബോട്ടം, ഫ്രോക്കുകൾ കുട്ടിക്കുപ്പായങ്ങൾ, കഫ്ത്താൻ അങ്ങനെ
പോകുന്നു ഉൽപന്നങ്ങൾ. കഫ്ത്താൻ, കുർത്തികൾ എന്നിവ യൂറോപ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഈ കയറ്റുമതി വിപണിയാണ് സംരംഭത്തിന്റെ പ്രധാന ആകർഷകത്വവും.

10 വർഷത്തെ പരിചയം

ഏകദേശം 10 വർഷമായി ഗാർമെന്റ്
നിർമാണരംഗത്ത് പ്രവർത്തിക്കുന്നവരാണ്
സിറിൽ ആന്റണിയും കുടുംബവും.
ചുരിദാറുകൾ, പട്ടുപാവാടകൾ, ടോപ്പുകൾ, നൈറ്റികൾ തുടങ്ങി സ്ത്രീകൾക്കാവശ്യമുള്ള എല്ലാത്തരം ഉൽപന്നങ്ങളും നിർമിക്കുന്നതിൽ പ്രാവീണ്യമുണ്ട്. എന്നാൽ, കഫ്ത്താൻ, കുർത്തികൾ എന്നിവ കയറ്റി അയയ്ക്കുന്നതിന് ഓർഡർ ലഭിച്ചപ്പോഴാണ് മകൾ അലീഡിയ സിറിലിന്റെ പേരിൽ കയറ്റുമതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗാർമെന്റ് യൂണിറ്റ് ആരംഭിക്കുന്നത്.

സ്ഥിരം ഉപഭോക്താക്കൾ

സ്ഥിരം കസ്റ്റമേഴ്സിനെ കണ്ടെത്താൻ കഴിഞ്ഞതാണ് ബിസിനസിന്റെ നേട്ടം. വിദേശ വിപണിയിൽ ശോഭിക്കുവാൻ സഹായിച്ച ഘടകങ്ങൾ ഇവയാണ്,

∙ മികച്ച മോഡലുകൾ, പെർഫെക്ട് സ്റ്റിച്ചിങ്

∙ സ്കിൽഡ് തൊഴിലാളികളുെട സേവനം

∙ ഓർഡർ തരുന്ന ഡിൈസൻ/ പാറ്റേൺ അനുസരിച്ച് വളരെ വേഗം തുന്നി നൽകാനുള്ള സൗകര്യം

∙ കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി, മികച്ച പാക്കിങ്

വിൽപന ഇങ്ങനെ

ഉൽപാദനകേന്ദ്രത്തിനു പുറമെ ഒരു ഷോപ്പ് സ്വന്തമായുണ്ട്. കൂടാതെ, മറ്റ് 2 ഷോപ്പുകളിലൂടെയും ചെറിയ ഔട്‌ലെറ്റുകളിലൂടെയും ഉൽപന്നങ്ങൾ വിൽക്കുന്നു. മാര്യേജ് ഗൗണുകൾക്കും മറ്റും പ്രാദേശികമായിത്തന്നെ മികച്ച ഓർഡറുകളാണ് ലഭിക്കുന്നത്. ഇത്തരം വർക്കുകൾക്ക് കൂടുതൽ ആദായവും ലഭിക്കും. ക്രെഡിറ്റ് നൽകാറില്ല. ഏകദേശം 8 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടവും 20% അറ്റാദായവും ഇപ്പോൾ ലഭിക്കുന്നുണ്ട്.

തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവ മികച്ച രീതിയിൽ ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണ് സ്ഥാപനത്തിന്റെ കരുത്തെന്ന് അലീഡിയ പറയുന്നു. 15 പേർക്കാണ് നൈസ് കളക്‌ഷൻസ് തൊഴിൽ നൽകുന്നത്.

മൂന്നരലക്ഷം രൂപയുടെ മെഷിനറികൾ

സ്റ്റിച്ചിങ് പവർ മെഷീനുകൾ, അംബ്രല മെഷീൻ, ഇന്റർലോക്ക്, എംബ്രോയിഡറി, സ്റ്റീം അയൺ തുടങ്ങിയവയാണ് പ്രധാന മെഷീനുകൾ. മൂന്നരലക്ഷം രൂപയാണ് ഇതിന് ആകെ ചെലവ് വന്നത്. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി പ്രകാരമാണ് വായ്പ എടുത്തത്. എന്നാൽ, ബാങ്ക് പ്രവർത്തന മൂലധന വായ്പ അനുവദിച്ചില്ല എന്ന പരാതിയും അലീഡിയയ്ക്കുണ്ട്. വാടകകെട്ടിടത്തിലാണു യൂണിറ്റ് പ്രവർത്തിക്കുന്നത്.

തുണികള്‍ രാജസ്ഥാനിൽനിന്നും

രാജസ്ഥാനിലെ സ്വകാര്യ മില്ലുകളിൽനിന്നു തുണിത്തരങ്ങൾ നേരിട്ട് എത്തിച്ചുതരും. അഹമ്മദാബാദിലെ ഏതാനും കച്ചവടക്കാരിൽനിന്നുകൂടി അസംസ്കൃത വസ്തുക്കൾ വാങ്ങുന്നുണ്ട്. ക്രെഡിറ്റ് ലഭിക്കില്ല. ആവശ്യപ്പെടുന്ന തുണിത്തരങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ എത്തിച്ചു തരും.

കുട്ടിക്കുപ്പായങ്ങൾ

കുട്ടിക്കുപ്പായങ്ങൾ കൂടുതലായി നിർമിച്ച് വിറ്റഴിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ ആലോചിക്കുന്നത്. മികച്ച ഡിൈസനിലുള്ള വസ്ത്രങ്ങൾ അവതരിപ്പിക്കാനായാൽ കയറ്റുമതിരംഗത്തും ആഭ്യന്തരവിപണിയിലും ഇനിയും കൂടുതൽ ശോഭിക്കാനാകും എന്നാണ് ഇവർ വിശ്വസിക്കുന്നത്.

മാര്യേജ് ഗൗണുകൾ, ന്യൂബോൺ ബേബി ഡ്രസുകൾ, കുട്ടികളുടെ ജൂട്ട് ഉൽപന്നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് അലീഡിയയുടെ തീരുമാനം. വിദേശ വിപണിയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള വളർച്ചയാണ് ലക്ഷ്യം.

പുതുസംരംഭകരോട്

ഗാർമെന്റ് മേഖലയിൽ, കയറ്റുമതിരംഗത്ത് ഏറെ സാധ്യതകളാണ് ഉള്ളത്. കേരളത്തിൽനിന്നു ‘കിറ്റെക്സ്’ എന്ന സ്ഥാപനം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത് കുട്ടി ഉടുപ്പുകളാണ് എന്നുകൂടി ഓർക്കുക. സ്വദേശത്തും വിദേശത്തും ഒരുപോലെ ഗാർമെന്റ് ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

‘ഡിസൈനർ ഗാർമെന്റ്സ്’ ആണ് മികച്ച ആദായം തരുന്ന മേഖല. അത്തരം മേഖലയെ ഉപയോഗപ്പെടുത്താൻ ചെറിയ നിക്ഷേപം മതിയാകും. രണ്ടു ലക്ഷം രൂപയുടെ മെഷിനറിയിൽ തുടങ്ങാം. നാലു പേർക്ക് തൊഴിലും നല്‍കാൻ സാധിക്കും. നാലു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ലഭിച്ചാൽ പോലും 80,000 രൂപ അറ്റാദായം നേടാം.





English Summary:

This Garment Unit Realized the Potential of Exporting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com