ലക്ഷദ്വീപ് സൂപ്പർ കണക്ടഡ്
Mail This Article
കോട്ടയം ∙ ലക്ഷദ്വീപിൽ വൻ മാറ്റങ്ങൾക്കു കളമൊരുക്കി എല്ലാ ദ്വീപുകളെയും ബന്ധിപ്പിച്ചു സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി–ലക്ഷദ്വീപ് ഐലൻഡ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ (കെഎൽഐ–എസ്ഒഎഫ്സി) വഴി ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നതു വിനോദസഞ്ചാര മേഖലയ്ക്ക്. സബ്മറൈൻ ഫൈബറുകൾ സ്ഥാപിച്ചതോടെ ലക്ഷദ്വീപിലെ മൊബൈൽ ഇന്റർനെറ്റ് സേവനം സാറ്റലൈറ്റിൽ നിന്നു പൂർണമായും ഫൈബറിലേക്കു മാറി. ഇതോടെ കരഭാഗത്തു ലഭിക്കുന്ന അതേ വേഗത്തിൽ ഇന്റർനെറ്റ് ദ്വീപിൽ ലഭിക്കുന്നു.
കൊച്ചിയിൽ നിന്ന് ആരംഭിച്ച് 11 ദ്വീപുകളെ ചുറ്റി കൊച്ചിയിൽത്തന്നെ അവസാനിക്കുന്ന 1944 കിലോമീറ്റർ സബ്മറൈൻ കേബിളുകളാണ് സ്ഥാപിച്ചത്. കൊച്ചി കുഴിപ്പള്ളി ബീച്ചിനു സമീപമാണു ലാൻഡിങ് പോയിന്റ്. വിനോദസഞ്ചാര പ്രോജക്ടുകൾ നടപ്പാക്കുന്ന ബംഗാരം ഉൾപ്പെടെയുള്ള ദ്വീപുകളിൽ അതിവേഗ നെറ്റ്‌വർക് ഗുണം ചെയ്യും.
ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ (യുഎസ്ഒ) ഫണ്ട് വഴിയുള്ള 1,150 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതു ബിഎസ്എൻഎലാണ്. എറണാകുളം ബിസിനസ് ഏരിയയ്ക്കു കീഴിലാണു ലക്ഷദ്വീപ്.
ദ്വീപിലെ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നത് അനുസരിച്ചു കൂടുതൽ വരുമാനം ബിഎസ്എൻഎലും പ്രതീക്ഷിക്കുന്നു. 6,500 എഫ്ടിടിഎച്ച് കണക്‌ഷനുകൾ വീടുകളിൽ നൽകിയിട്ടുണ്ട്. ബിസിനസ് കണക്‌ഷനുകൾ ഇതിനു പുറമേ വരും.