ADVERTISEMENT

തീരത്തു കോറിയിടുന്നതൊക്കെ തിര വന്നു മായ്‌ച്ചുകളയുമ്പോൾ അൽപം കൂടി അകലെ മാറി കുസൃതികൾ കടലിനെ പരീക്ഷിക്കുന്നതുപോലെ ഓഹരി വിപണിയിലെ വേലിയേറ്റം മൂലം ദിവസേനയെന്നോണം വില സൂചികകളുടെ ലക്ഷ്യം കൂടുതൽ ഉയരത്തിലേക്കു മാറ്റിയെഴുതേണ്ടിവരുന്നു. ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിലും ഇതിന്റെ ആവർത്തനംതന്നെയാണു പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷകൾക്ക് പിന്നിൽ

 സുപ്രധാന വ്യവസായ മേഖലകളിൽനിന്നുള്ള പ്രമുഖ കമ്പനികളുടെ മൂന്നാം പാദ പ്രവർത്തന ഫലങ്ങളുടെ പ്രവാഹം. ഐടി രംഗത്തെ ഏതാനും പ്രമുഖ കമ്പനികളിൽനിന്നു പുറത്തുവന്ന കണക്കുകൾ നിരാശപ്പെടുത്തുന്നതായിരുന്നിട്ടുകൂടി  കഴിഞ്ഞ ആഴ്‌ച വിപണിയിൽ പ്രകടമായ ആവേശം കൂടുതൽ പ്രതീക്ഷയ്‌ക്കു വക നൽകുന്നു.

 പണപ്പെരുപ്പത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന നിരക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്‌ചയിച്ചിട്ടുള്ള സഹന പരിധിക്കുള്ളിലാണെന്നതു വായ്‌പ നിരക്കുകളുടെ പടിയിറക്കം വൈകില്ലെന്നു സൂചിപ്പിക്കുന്നു.

 പ്രതീക്ഷകൾ തെറ്റിച്ചു യുഎസിലെ പണപ്പെരുപ്പ നിരക്കു കൂടുതൽ ഉയരത്തിലേക്കു നീങ്ങിയതും യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം വ്യാപിപ്പിച്ചതും കഴിഞ്ഞ ആഴ്‌ച വില സൂചികകളെ പിൻവലിയാൻ പ്രേരിപ്പിക്കേണ്ടതായിരുന്നു. പക്ഷേ സ്വന്തം കരുത്തിൽ വിശ്വാസമർപ്പിച്ചു മുന്നേറാൻ കഴിയുമെന്ന് ഇന്ത്യൻ വിപണി തെളിയിച്ചിരിക്കുന്നു.

നിഫ്‌റ്റിയിലെ പ്രതീക്ഷ 22,200 – 22,300 പോയിന്റ്

കഴിഞ്ഞ ആഴ്‌ച വ്യാപാരം അവസാനിച്ചതു നിഫ്‌റ്റി 247.35 പോയിന്റ് ഉയർന്ന് 21,894.55 നിലവാരത്തിലെത്തിയപ്പോഴാണ്. 21,928.25 പോയിന്റ് വരെ ഉയർന്ന ശേഷമായിരുന്നു സൂചികയുടെ പിൻവാങ്ങൽ. അതാകട്ടെ റെക്കോർഡ് നിലവാരമാണ്. അതു തിരുത്തി മുന്നേറാനുള്ള കരുത്തു വിപണിക്കു ബാക്കിയായതിനാൽ 22,200 – 22,300 പോയിന്റ് പുതിയ ലക്ഷ്യമായി മാറുന്നു. 

അപ്രതീക്ഷിത സാഹചര്യങ്ങളാലോ ലാഭമെടുപ്പിലെ വലിയ വർധന മൂലമോ വിപണിക്കു ദൗർബല്യം നേരിട്ടാൽ നിഫ്‌റ്റി 21,600 – 21,500 പോയിന്റ് വരെ താഴോട്ടു നീങ്ങിയേക്കാം. ചില്ലറ നിക്ഷേപകരുടെ കരുനീക്കങ്ങൾ വളരെ കരുതലോടെയായിരിക്കണമെന്നു ജാഗ്രതപ്പെടുത്തുന്ന സാഹചര്യമാണിത്.

കണക്കുകളുമായി വലിയ കമ്പനികൾ

റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്‌ഥാൻ യൂണിലീവർ, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ് തുടങ്ങി രാജ്യത്തെ വൻകിട കമ്പനികളിൽ പലതും ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകൾ പുറത്തുവിടുന്ന ആഴ്‌ചയാണിത്. 

ഇന്നു പ്രവർത്തന ഫലം പ്രഖ്യാപിക്കുന്ന കമ്പനികളിൽ ചിലത്: റിലയൻസ് ഗ്രൂപ്പിൽപ്പെട്ട ജിയോ ഫിനാൻഷ്യൽ സർവീസസ്, ഫെഡറൽ ബാങ്കിന്റെ ഉപസ്‌ഥാപനമായ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്. 

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തുടങ്ങിയ കമ്പനികളുടെ ബോർഡ് യോഗം നാളെ ചേരുന്നതു പ്രവർത്തന ഫലം പരിഗണിക്കാനാണ്. 

ഏഷ്യൻ പെയിന്റ്‌സ്, അലോക് ഇൻഡസ്‌ട്രീസ് തുടങ്ങിയവ 17നും ഫിനോലെക്‌സ് ഇൻഡസ്‌ട്രീസ്, പോളികാബ് ഇന്ത്യ, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നിവ 18നും റിലയൻസ് ഇൻഡസ്‌ട്രീസ്, ഹിന്ദുസ്‌ഥാൻ യൂണിലീവർ, അൾട്രാടെക് സിമന്റ് തുടങ്ങിയവ 19നും ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 20നും ഫലം പ്രഖ്യാപിക്കും.

സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കും 

കേരളത്തിൽനിന്നുള്ള രണ്ടു ബാങ്കുകളുടെ പ്രവർത്തന ഫലം ഈ ആഴ്‌ച പുറത്തുവരുന്നുണ്ട്. ഫെഡറൽ ബാങ്ക് നാളെ ഫലം പ്രഖ്യാപിക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഫല പ്രഖ്യാപനം 18ന്.

English Summary:

Market Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com