ADVERTISEMENT

കൊച്ചി∙ ഒറ്റത്തവണ ഉപയോഗിക്കുന്ന വിലയേറിയ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്ക് എടുക്കുന്ന ട്രെൻഡിനെ യുവ തലമുറ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ സംസ്ഥാനത്ത് കളം നിറയുകയാണ് റെന്റൽ വസ്ത്ര വിപണി. വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കു നൽകുന്ന ഏകദേശം പത്തോളം കടകളാണ് കൊച്ചി നഗരത്തിൽ മാത്രം ഒരു വർഷത്തിനിടെ ആരംഭിച്ചത്. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും റെന്റൽ വസ്ത്ര കടകളുടെ സാന്നിധ്യമുണ്ട്. പുരുഷൻമാരുടെ വിവാഹ വസ്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന കടകൾ നേരത്തെയുണ്ടായിരുന്നെങ്കിലും സ്ത്രീ ഉപയോക്താക്കൾ‌ക്കു വേണ്ടിയുള്ള സ്റ്റോറുകൾ കളംനിറയുന്നത് കോവിഡിനു ശേഷമാണ്. റെന്റൽ വസ്ത്ര സ്റ്റോറുകളിൽ കൂടുതലും വിവാഹ വേളയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വിലയേറിയ വസ്ത്രങ്ങളാണ്. ബാഗ്, ചെരിപ്പ്, ബെൽറ്റ്, പഴ്സ് തുടങ്ങിയ ആക്സസറികൾ വാടകയ്ക്കു നൽകുന്ന ഓൺലൈൻ സൈറ്റുകളുമുണ്ട്.

വാടക 30,000 രൂപ വരെ

വിവാഹ ഗൗണുകൾ, ലെഹംഗ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. 1500 മുതൽ 30,000 രൂപ നിരക്കിൽ ഇവ ലഭിക്കും. ഡിസൈൻ, പാറ്റേൺ എന്നിവയ്ക്കനുസരിച്ചാണു വില. വസ്ത്രങ്ങൾക്കൊപ്പം ആഭരണങ്ങളും വാടകയ്ക്ക് എടുക്കാം. പ്രതിമാസം ചുരുങ്ങിയത് 25 വസ്ത്രങ്ങൾ വരെ പോകാറുണ്ടെന്നു വ്യാപാരികൾ പറയുന്നു. ഉപയോക്താവിന്റെ താൽപര്യത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തിയാണ് വസ്ത്രങ്ങൾ നാലോ ആറോ ദിവസത്തേക്കു വാടകയ്ക്കു നൽകുന്നത്. കൊച്ചിയിലെ പല കടകളിലും ഏപ്രിൽ വരെയുള്ള ബുക്കിങ് ആയി കഴിഞ്ഞു.

വിവാഹവസ്ത്രങ്ങൾ വധുവിന്റെ താൽപര്യത്തിന് അനുസരിച്ചു തയ്ച്ചു നൽകുകയും ആവശ്യം കഴിഞ്ഞു തിരിച്ചു വാങ്ങി വാടകയ്ക്കു നൽകുന്ന കടകളും ഒട്ടേറെ. ഉപയോഗിച്ച വിവാഹ വസ്ത്രങ്ങൾ നൽകുന്നവർക്ക് ആ വസ്ത്രത്തിന് ലഭിക്കുന്ന ഓർഡർ അനുസരിച്ച് ലാഭവിഹിതമായി 20% വരെ തുക നൽകുന്ന വ്യാപാരികളുമുണ്ട്. ഉദ്ഘാടനം, സ്റ്റേജ് ഷോ തുടങ്ങിയ പരിപാടികൾക്കായി സെലിബ്രിറ്റികളും വാടക വസ്ത്രങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വാടക നിലവാരം

ലെഹംഗ
– 1500– 30,000 രൂപ

ഗൗൺ– 2000– 30,000 രൂപ

ക്രോപ് ടോപ്, സ്കർട്ട്– 1500–15,000 രൂപ

മാല, വള, കമ്മൽ ഉൾപ്പെടുന്ന ഫുൾ സെറ്റ് – 2500–6000 രൂപ

മാല– 250– 5000 രൂപ

വള– 50–1500 രൂപ 

English Summary:

Bridal wear and jewellery rental market growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com