സ്വകാര്യ ആശുപത്രികൾ മരുന്നു നിർമാണത്തിലേക്ക്
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ വൻകിട സ്വകാര്യ ആശുപത്രികൾ മരുന്നു നിർമാണ മേഖലയിലേക്കു കടക്കാനുള്ള ആലോചനയിൽ. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ആശുപത്രികളാണു മരുന്നു നിർമാണം തുടങ്ങാൻ നിലവിൽ നീക്കം നടത്തുന്നത്. തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രി മരുന്നു മൊത്തവിതരണ കമ്പനിയെ ഏറ്റെടുത്തും. ഇവരും മരുന്നു നിർമാണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തു വർഷം 15000 കോടി രൂപയുടെ മരുന്നാണു വിൽക്കുന്നത്. ഇതിന്റെ ചെറിയൊരു വിഹിതം സ്വന്തമാക്കിയാൽ തന്നെ വൻ വരുമാനം ലഭിക്കും. മരുന്ന് കമ്പനികൾക്ക് കൊടുക്കുന്ന കമ്മിഷനുമായി താരതമ്യം ചെയ്യുമ്പോൾ സ്വന്തം നിലയ്ക്കു നിർമാണം ആരംഭിക്കുന്നതു മെച്ചമെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ അഭിപ്രായം. ഒരു രൂപ നിർമാണച്ചെലവുള്ള മരുന്ന് 5 രൂപയ്ക്കാണ് ആശുപത്രികൾ വാങ്ങുന്നത്. അതു രോഗിയുടെ കൈവശം എത്തുമ്പോൾ 10 രൂപയോളം ഈടാക്കും. ആശുപത്രികൾ സ്വന്തം നിലയ്ക്കു മരുന്നുകൾ നിർമിച്ചാൽ കമ്പനികൾക്കു നൽകുന്ന 4 രൂപ ലാഭിക്കുന്നതിനൊപ്പം രോഗിയിൽ നിന്നു നിലവിലെ നിരക്കു തന്നെ ഈടാക്കുകയും ചെയ്യാം.
വൻകിട കമ്പനികൾ അവരുടെ എല്ലാ മരുന്നുകളും നേരിട്ട് ഉൽപാദിപ്പിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ മരുന്നു നിർമാണ യൂണിറ്റുകൾക്കു കരാർ നൽകുന്നതാണു പതിവ്. ഈ യൂണിറ്റുകൾ കമ്പനിയുടെ പേരിൽ മരുന്നുകൾ ഉൽപാദിപ്പിച്ചു കൈമാറും. നേരിട്ടു നിർമാണ കമ്പനി ആരംഭിക്കാതെ തങ്ങളുടെ ബ്രാൻഡിൽ മരുന്നു നിർമിച്ചു നൽകുന്നതിനു നിർമാണ യൂണിറ്റുകൾക്കു കരാർ നൽകാനാണു കേരളത്തിലെ ആശുപത്രി മാനേജ്മെന്റുകളുടെ നീക്കം.
ആശുപത്രികൾ മരുന്നു നിർമാണത്തിലേക്കു കടക്കുന്നതിനെതിരെ റപ്രസെന്റേറ്റീവ്മാരുടെയും മാനേജർമാരുടെയും സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.