സീ - സോണി ലയനം നടക്കില്ല, കേസ് കോടതിയിലേക്ക്
Mail This Article
സീ യുമായി ലയിക്കാനുള്ള സോണിയുടെ തീരുമാനം പകുതി വഴിയിൽ വെച്ച് നിർത്തുന്നു. 2021 ൽ ആണ് സീ യുമായി ലയിക്കുമെന്ന തീരുമാനം ആദ്യമായി സോണി അറിയിച്ചത്. എന്നാൽ പിന്നീട് ലയന വ്യവസ്ഥകളിൽ തർക്കങ്ങൾ രൂപപ്പെട്ടു. ഈ വാർത്തയെ തുടർന്ന് ഇന്ന് ഓഹരി വിപണിയിൽ സീ മീഡിയയുടെ വില 14 ശതമാനം ഇടിഞ്ഞ് വിൽപ്പന സമർദ്ദത്തിലാണ്.
പുതിയ കമ്പനിയുടെ നേതൃത്വത്തെ ചുറ്റിപ്പറ്റിയാണ് തർക്കമെന്നാണ് സൂചന. 2021ൽ ഒപ്പുവച്ച പ്രാഥമിക കരാർ പ്രകാരം, ലയിപ്പിച്ച സ്ഥാപനത്തെ നയിക്കാൻ പുനീത് ഗോയങ്കയെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗോയങ്കയെ നേതൃത്വം ഏൽപ്പിക്കുന്നത് സോണിക്ക് താല്പര്യമില്ല എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കാരണം കഴിഞ്ഞ വർഷം, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഗോയങ്കയെ ലിസ്റ്റഡ് കമ്പനികളിലെ എക്‌സിക്യൂട്ടീവ് അല്ലെങ്കിൽ ഡയറക്ടർ നിയമനങ്ങളിൽ നിന്ന് വിലക്കിയിരുന്നു. സീയുടെ സ്ഥാപകനും ഗോയങ്കയുടെ പിതാവുമായ സുഭാഷ് ചന്ദ്ര ഉൾപ്പെട്ട ലോൺ റിക്കവറി കൃത്രിമത്വവും സാമ്പത്തിക ക്രമക്കേടുമാണ് ഇതിന് പിന്നിൽ.
ഇതാണോ ലയന തീരുമാനം പിൻവലിക്കാനുള്ള കാരണം അല്ലെങ്കിൽ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. സീയിൽ നിന്ന് 90 മില്യൺ ഡോളർ ടെർമിനേഷൻ ഫീസായി സോണി ഇപ്പോൾ ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ സോണിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് സിയുടെ തീരുമാനം.