ഒരു വടക്കൻ ടൂറിസം ഗാഥ
Mail This Article
കണ്ണൂർ ∙ വാളും പരിചയും കുറുവടിയും ഉറുമിയുമായി ചുവടുവച്ച് വിനോദസഞ്ചാര രംഗത്ത് ചവിട്ടിപ്പൊങ്ങാൻ അരയും തലയും മുറുക്കി വടക്കേ മലബാർ. കളരിയഭ്യാസങ്ങൾ കാണാനുള്ള അവസരങ്ങൾ ഒരുക്കിയും കളരി ചികിത്സ ഉൾപ്പെടെയുള്ള പൈതൃകങ്ങൾ പരിചയപ്പെടുത്തിയും സഞ്ചാരികളെ ആകർഷിക്കാനാണ് ശ്രമം. ടൂറിസത്തിന്റെ സർവമേഖലയിലെയും സംരംഭകരെ ഉൾപ്പെടുത്തി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ രൂപംനൽകിയ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷനാണ് (നോംടോ) മുൻകയ്യെടുക്കുന്നത്. തട്ടകം എന്ന പേരിൽ 27ന് 4.30ന് കണ്ണൂർ പൊലീസ് മൈതാനത്ത് 501 കളരി അഭ്യാസികൾ പങ്കെടുക്കുന്ന മെഗാ കളരിപ്പയറ്റ് പ്രദർശനം ഒരുക്കും.
പരമ്പരാഗത കളരികളിൽ സഞ്ചാരികൾക്ക് കളരിപ്പയറ്റ് കാണാൻ ഗുരുക്കന്മാരുടെ സഹകരണം തേടിയിട്ടുണ്ട്. ടൂറിസം സംരംഭകരുമായി ചേർന്ന് ഗാലറി സൗകര്യം ഉൾപ്പെടെ സജ്ജമാക്കി കുഴിക്കളരികൾ താമസിയാതെ ഒരുക്കുമെന്നു നോംടോ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ പറഞ്ഞു. ഈ കളരികളെ സ്ഥിരം പ്രദർശന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. കളരിപ്പയറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി കളരി മാസമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ച് കളരി പ്രദർശനങ്ങളും പ്രധാന നഗരങ്ങളിൽ കളരി ഫ്ലാഷ് മോബുകളും സംഘടിപ്പിക്കുന്നുണ്ട്. 27നു നടക്കുന്ന കളരി പ്രദർശനം കാണാൻ ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടാഫി) ഉൾപ്പെടെ ടൂറിസം രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികൾ എത്തും.