‘നേച്ചേഴ്സ് ഫ്രഷ്’
Mail This Article
തിരുവനന്തപുരം ∙ കഫേ കുടുംബശ്രീ മാതൃകയിൽ ‘നേച്ചേഴ്സ് ഫ്രഷ്’ ബ്രാൻഡിൽ കുടുംബശ്രീയുടെ 3.78 ലക്ഷം വനിതാ കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള കിയോസ്ക് ശൃംഖല വരുന്നു. ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കിലും 100 മുതൽ 150 ചതുരശ്ര അടി വരെ വിസ്തീർണമുള്ള കിയോസ്ക് ആണ് ആരംഭിക്കുക. ആദ്യഘട്ടമായി നൂറെണ്ണം തുടങ്ങും.
കുടുംബശ്രീയുടെ 81,034 കർഷക സംഘങ്ങളിലായി 12819.71 ഹെക്ടറിൽ കൃഷി ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനം നിലവിൽ നാട്ടുചന്തകൾ വഴിയാണ്. നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകളുടെ പ്രവർത്തനം ഏൽപിക്കുന്നതിന്റെ ഭാഗമായി അതത് സിഡിഎസുകൾക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചു. ഓരോ കിയോസ്കിലും വിപണന ചുമതലയുള്ള ഒരു കുടുംബശ്രീ അംഗത്തിന് 3600 രൂപ പ്രതിമാസ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ 3% വേതനമായും ആദ്യ ഒരു വർഷത്തേക്കു നിശ്ചയിച്ചു. സംസ്ഥാനതല ഉദ്ഘാടനം നാളെ 3ന് വർക്കല ചെറുന്നിയൂരിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
ജില്ലകളും കിയോസ്‌കുകളുടെ എണ്ണവും:
തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 5
ആലപ്പുഴ 5
ഇടുക്കി 8
കോട്ടയം 8
എറണാകുളം 6
തൃശൂർ 8
പാലക്കാട് 4
മലപ്പുറം 8
കോഴിക്കോട് 8
കണ്ണൂർ 8
വയനാട് 5
കാസർകോട് 10