‘ഓൾഡ് സ്കൂൾ’, ന്യൂ ടീ
Mail This Article
ആലപ്പുഴ∙ നാടൻ തട്ടുകടകളിലെ ചായ മാത്രമല്ല, പ്രീമിയം കടകളിൽ വിൽക്കുന്ന പ്രീമിയം കോഫിയും ചായയും സാധാരണക്കാർക്കും കുടിക്കേണ്ടേ? ഈ ചോദ്യത്തിൽ നിന്നുയർന്നു വന്ന സംരംഭമാണ് ‘ഓൾഡ് സ്കൂൾ ടീ’. ചെറുപ്പം മുതൽ സുഹൃത്തുക്കളായ വൈക്കം വെച്ചൂർ കുടമാട്ടുതറ വീട്ടിൽ ടോം തോമസ് (30), വെച്ചൂർ ഇല്ലിച്ചുവട്ടിൽ പി.എച്ച്. അക്ഷയ് (25) എന്നിവരാണ് ഓൾഡ് സ്കൂൾ ടീയുമായി വിപണി പിടിക്കുന്നത്. ടോം തോമസ് ബികോം ബിരുദധാരിയാണ്. അക്ഷയ് ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ല.
ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ തണ്ണീർമുക്കം ബണ്ടിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആദ്യ കട തുറന്നത്. അതു ഹിറ്റായതോടെ രണ്ടാമത്തെ കട തൃശൂരിൽ തുറന്നു. ഇപ്പോൾ ഹൈദരാബാദിൽ ഉൾപ്പെടെ 13 ഓൾഡ് സ്കൂൾ ടീ ഔട്‌ലെറ്റുകളുണ്ട്. തമിഴ്നാട്ടിൽ രണ്ടെണ്ണം ഉടൻ തുറക്കും. ഔട്‌ലെറ്റുകൾ ഫ്രാഞ്ചൈസികളായാണ് ഇവർ നൽകുന്നത്.
പുതുതായി കോഫി ഷോപ്പ് തുറക്കുന്നു എന്നറിഞ്ഞപ്പോൾ സുഹൃത്താണു വഴികാട്ടിയായത്. ഹോട്ടൽ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളയാൾ വിവിധ തരം കോഫികൾ തയാറാക്കാൻ ടോമിനെയും അക്ഷയിനെയും പഠിപ്പിച്ചു. ഇവയും സ്വന്തമായി പരീക്ഷിച്ചു പഠിച്ചെടുത്ത വിഭവങ്ങളുമാണ് ഓൾഡ് സ്കൂൾ ടീയിൽ വിളമ്പുന്നത്.
പ്രീമിയം കോഫിഷോപ്പുകളിലെ രുചി സാധാരണക്കാരന്റെ നാവിലേക്ക് എത്തിക്കുക, യുവാക്കൾക്കു തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് ഓൾഡ് സ്കൂൾ ടീയുടെ ലക്ഷ്യമെന്നു ടോം പറയുന്നു.