ADVERTISEMENT

ന്യൂഡൽഹി∙ മൂന്നു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‍വ്യവസ്ഥയായിരിക്കും അന്നുണ്ടാവുക. 2030ൽ ഇത് 7 ലക്ഷം കോടി ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അഞ്ചാമതാണ് ഇന്ത്യ. യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയാണ് സമ്പദ്‍വ്യവസ്ഥയിൽ മുന്നിലുള്ള രാജ്യങ്ങൾ.

ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം രാജ്യത്തിന്റെ ജിഡിപി 272.41 ലക്ഷം കോടി രൂപയാണെന്നാണ് (3.3 ട്രില്യൻ ഡോളർ) കണക്കാക്കിയിരിക്കുന്നത്. 

ഇത് വരുന്ന മാർച്ചിൽ 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് വിലയിരുത്തൽ. ഈ തുക ഡോളറിൽ കണക്കാക്കിയാൽ 3.65 ട്രില്യൻ.

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തികവർഷവും ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനം കടക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രവചനം. ഇത് ശരിയായാൽ കോവിഡിനു ശേഷമുള്ള 4 വർഷവും 7% വളർച്ചയെന്ന നേട്ടവും സ്വന്തമാകും.

നടപ്പുസാമ്പത്തികവർഷം രാജ്യം 7.3% സാമ്പത്തികവളർച്ച കൈവരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനം.

എഐ എന്ന വെല്ലുവിളി

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി റിപ്പോർട്ടിൽ പറയുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആണ്. എഐ തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് ആശങ്ക ലോകമെങ്ങുമുള്ള സർക്കാരുകൾക്ക് വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ലോകമാകെയുള്ള തൊഴിലിന്റെ 40 ശതമാനത്തിനു മേൽ എഐയ്ക്ക് സ്വാധീനം ചെല്ലുത്താമെന്ന രാജ്യാന്തര നാണ്യ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ടും പരാമർശിച്ചിട്ടുണ്ട്.

മൊറാർജി ദേശായി, നിർമല സീതാരാമൻ
മൊറാർജി ദേശായി, നിർമല സീതാരാമൻ

ദേശായിയുടെ റെക്കോർഡിനൊപ്പം നിർമല

ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടർച്ചയായി ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡിനൊപ്പമെത്തും ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് മൊറാർജി ദേശായിക്കു തന്നെയാണ് (പത്ത്). ഇതിൽ 6 എണ്ണം തുടർച്ചയായുള്ള ബജറ്റുകളാണ്. 

  നിർമലയും തുടർച്ചയായി ആറാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.മൻമോഹൻ സിങ്, അരുൺ ജയ്റ്റ്‍ലി, പി.ചിദംബരം, യശ്വന്ത് സിൻഹ തുടങ്ങിയവരുടെ റെക്കോർഡുകളാണ് നിർമല ഭേദിക്കുന്നത്.

ഇത്തവണ സാമ്പത്തിക സർവേയില്ല

നിലവിൽ ബജറ്റ് അവതരണത്തിന്റെ തലേദിവസമായ ജനുവരി 31നാണ് സാമ്പത്തിക സർവേ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റ് ആയതിനാൽ നാളെ സാമ്പത്തിക സർവേയുണ്ടാകില്ല. പകരം പുതിയ സർക്കാരിന്റെ സമ്പൂർണ ബജറ്റ് അവതരണത്തിനു മുന്നോടിയായിട്ടായിരിക്കും ഇത് പാർലമെന്റിൽ അവതരിപ്പിക്കുക.

സാമ്പത്തിക സർവേയ്ക്ക് പകരമാണ് കഴിഞ്ഞ 10 വർഷത്തെ ഇന്ത്യൻ സാമ്പത്തികമേഖലയുടെ അവലോകനം ഇന്നലെ ധനമന്ത്രാലയം പ്രസിദ്ധീകരിച്ചത്.

തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാരായിരിക്കും അടുത്ത സാമ്പത്തികവർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. അതുവരെയുള്ള ചെലവുകൾക്കായാണ് ഇടക്കാല ബജറ്റ് സഭ അംഗീകരിക്കുന്നത്. ഏപ്രിൽ 1 മുതൽ 5 മാസത്തേക്കുള്ള ചെലവുകളാണ് ഈ പരിധിയിൽ വരിക.

English Summary:

India will become the third largest economic power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com