സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് 0.50% കൂട്ടി
![interest-rate-up interest-rate-up](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് 0.50% വർധിപ്പിച്ചു. പുതിയ വായ്പകൾക്കാണ് ഉയർന്ന നിരക്ക് ബാധകമാകുക.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാർഷിക, കാർഷിക അനുബന്ധ മേഖലയ്ക്കുള്ള വായ്പകളുടെ പലിശ നിരക്കിൽ മാറ്റമില്ല.
പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ നിരക്ക് : വിവാഹ വായ്പ - 10.50% , ചികിത്സാ വായ്പ - 11.25%, വീട് അറ്റകുറ്റപ്പണി (രണ്ട് ലക്ഷം രൂപ വരെ 10%, രണ്ട് ലക്ഷത്തിനു മുകളിൽ 11%), കൺസ്യൂമർ വായ്പ 12 % , വിദേശത്തു ജോലിക്ക് പോകുന്നതിനുള്ള വായ്പ 12 %, വാഹന വായ്പ 11 %, ഓവർ ഡ്രാഫ്റ്റ് 12.25 % എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഭവന നിർമാണ വായ്പ മൂന്നു ലക്ഷം രൂപ വരെ 9.50 %, മൂന്നു ലക്ഷത്തിനു മുകളിൽ 10.50 %, 5 ലക്ഷത്തിനു മേൽ 10 ലക്ഷം വരെ വായ്പയ്ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്കും 10.50 %.
മൂന്നു സെന്റ് വരെ ഭൂമിയുള്ളവർക്കും ഭൂമി ഇല്ലാത്തവർക്കും വീട് വയ്ക്കുന്നതിനുള്ള വായ്പയ്ക്ക് പലിശ നിരക്കിൽ മാറ്റമില്ല. ഭൂമി വാങ്ങുന്നതിനുള്ള വായ്പ, ട്രേഡേഴ്‌സ് വായ്പ എന്നിവയുടെ പലിശ നിരക്ക് 12.50 ശതമാനമായി നിശ്ചയിച്ചു.