ADVERTISEMENT

കൊച്ചി ∙ ഓഹരി വിപണിക്കു ബജറ്റ് പ്രഖ്യാപനങ്ങൾ പ്രചോദനമായില്ല. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിൽ പ്രകടമായ പ്രസരിപ്പൊഴിച്ചാൽ വ്യാപാരത്തിന്റെ ആറേകാൽ മണിക്കൂറിലും വിപണി ശോകമൂകമായിരുന്നു.

ഇടക്കാല ബജറ്റായതിനാൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ, ഓഹരികളുടെയും മറ്റും ഇടപാടുകളുമായി ബന്ധപ്പെട്ട സെക്യുരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്സ് (എസ്ടിടി) ഉപേക്ഷിക്കാൻ ധനമന്ത്രി തയാറാകുമെന്നു പ്രതീക്ഷിച്ചിരുന്നു. മൂലധന വർധന നികുതി യുക്തിസഹമാക്കിയേക്കുമെന്നും പ്രതീക്ഷിച്ചു. നികുതികളിലൊന്നും കൈവയ്ക്കുന്നില്ലെന്ന പ്രഖ്യാപനം നിരാശയ്ക്കിടയാക്കി.

സെൻസെക്സ് 106.81 പോയിന്റ് താഴ്ന്ന് 71,645.30 നിലവാരത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.25 പോയിന്റ് ഇടിവോടെ 21,697.45 നിലവാരത്തിൽ അവസാനിച്ചു. അതേസമയം, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 3% ഉയർന്ന് 6463.65 പോയിന്റിലെത്തി. ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ ഓഹരികളിലെ വിലവർധന 4– 6 ശതമാനമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയുടെ ഓഹരി വിലകളിൽ 1–3% വർധനയുണ്ടായി. സ്വകാര്യ ബാങ്കുകളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരിവിലയിലെ 7.78% വർധനയാണു ശ്രദ്ധേയമായത്.

ഇരുട്ടടിയായിപവലിന്റെ പ്രസ്താവന

ബജറ്റിനെക്കാൾ നിരാശപ്പെടുത്തുന്നതായിരുന്നു യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ ചെയർമാൻ ജറോം പവലിന്റെ പ്രസ്താവന. പലിശ കുറയ്ക്കാൻ സമയമായിട്ടില്ലെന്ന  പ്രഖ്യാപനം മാർച്ചിൽ ആദ്യ നിരക്കിളവു പ്രതീക്ഷിച്ചിരുന്ന ഓഹരിവിപണിക്കു പ്രഹരമായി. ഫെഡ് റിസർവ് പലിശ കുറച്ചാൽ മാത്രമേ ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ പണമിറക്കുകയുള്ളൂ.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com