ADVERTISEMENT

ഇടക്കാല ബജറ്റായതിനാൽ വെടിക്കെട്ടൊന്നും പ്രതീക്ഷിക്കേണ്ടെന്നു ധന മന്ത്രി നിർമല സീതാരാമൻ മുൻകൂർ വ്യക്‌തമാക്കിയിരുന്നു. എങ്കിലും വേണ്ടിവന്നാൽ കൂടെ കത്തിക്കാൻ കതിനകൾ കരുതിവച്ചായിരുന്നു ഓഹരി വിപണിയുടെ കാത്തിരിപ്പ്. മന്ത്രി വാക്കു പാലിച്ചപ്പോൾ കതിനകൾക്കു തീകൊളുത്താനുള്ള അവസരം വിപണിക്ക് ഇല്ലാതാകുകയായിരുന്നു. ബജറ്റ് നിർദേശങ്ങൾ വിശകലനം ചെയ്‌ത സാമ്പത്തിക വിദഗ്‌ധരുടെ വ്യാഖ്യാനങ്ങൾ പിറ്റേദിവസം പുറത്തുവന്നപ്പോഴാണ് അവസരം നഷ്‌ടപ്പെട്ടിട്ടില്ലെന്നു വിപണിക്കു വിളക്കു കത്തിയതും കരുതിവച്ചിരുന്ന കതിനകൾ പൊട്ടിച്ച് ആകെ ആഘോഷമാക്കിയതും. അങ്ങനെ നിഫ്‌റ്റി റെക്കോർഡിലേക്കും സെൻസെക്‌സ് സർവകാല ഔന്നത്യത്തിനടുത്തും എത്തി.

ഓഹരി വില സൂചികകൾ ഇനി എങ്ങോട്ട് എന്ന ചോദ്യമാണു വ്യാപാരവാരത്തിന്റെ ഇന്നത്തെ തുടക്കത്തിൽ ഉയരുന്നത്. ബജറ്റുമായും  യുഎസ് ഫെഡ് റിസർവിന്റെ പലിശ നയവുമായും  ബന്ധപ്പെട്ട അവ്യക്‌തത അവസാനിച്ചിരിക്കെ വിപണിക്കു വീണ്ടും മുന്നേറാനുള്ള വഴി തുറന്നുകിട്ടിയിരിക്കുകയാണ്. എന്നാൽ പല ഓഹരികളുടെയും വില അമിതമെന്നു നിർവചിക്കാവുന്ന നിലയിലേക്ക് ഉയർന്നുകഴിഞ്ഞതിനാൽ തൽക്കാലത്തേക്കെങ്കിലും വിപണിയുടെ മുന്നേറ്റ സാധ്യതയിൽ സംശയം തോന്നുന്നുമുണ്ട്.

ബഫെറ്റ് സൂചികയിൽ അപായ സൂചന

ഓഹരികളുടെ വിപണി മൂല്യവും ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) വും തമ്മിലെ അനുപാതം കണക്കാക്കുന്നതിനുള്ള വാറൻ ബഫെറ്റ് സൂചിക ഇപ്പോൾ 115 ശതമാനമാണ്. സൂചിക 128 ശതമാനത്തിനു മുകളിലേക്കു പോയിട്ടുള്ളപ്പോഴൊക്കെ വിപണിയിലെ മുന്നേറ്റം അവസാനിച്ച ചരിത്രമാണുള്ളത്. ആ നിലയ്‌ക്ക് ഇപ്പോഴത്തെ അനുപാതം അപായ സൂചന നൽകുന്നില്ലേ എന്ന സംശയവും അവഗണിക്കാനാകുന്നില്ല.

നിഫ്‌റ്റി 22,300 – 22,350 നിലവാരത്തിലേക്ക്

പ്രതീക്ഷയും ആശങ്കയും ഏറക്കുറെ തുല്യമെന്നു കരുതാവുന്നതിനാൽ നിഫ്‌റ്റി 22,300 – 22,350 നിലവാരത്തിനപ്പുറത്തേക്കു പോകാനുള്ള സാധ്യത തൽക്കാലം ദുർബലം. അതേസമയം, 21,600 – 21, 500 നിലവാരത്തിനു താഴേക്കു നീങ്ങാനുള്ള സാധ്യതയും കാണുന്നില്ല. നിഫ്‌റ്റിയുടെ കഴിഞ്ഞ ആഴ്‌ചയിലെ അവസാന നിലവാരം 21,853.80 പോയിന്റാണ്.  കമ്പനികളുടെ പ്രവർത്തന ഫല പ്രഖ്യാപനങ്ങളുടെ പ്രവാഹം അവസാനിച്ചിട്ടില്ലാത്തതിനാൽ അവയായിരിക്കും ഈ ആഴ്‌ച വിപണിയെ കൂടുതൽ സ്വാധീനിക്കുക. ആഗോള വിപണികളിലെ ചലനങ്ങളുടെ സ്വാധീനവും പ്രകടമാകും.

ഐപിഒയുമായി അഞ്ചു കമ്പനികൾ

ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുമായി  5 കമ്പനികൾ ഈ ആഴ്‌ച മൂലധന വിപണിയെ സമീപിക്കും. പാർക് ഹോട്ടൽസ്, ജന സ്‌മോൾ ഫിനാൻസ് ബാങ്ക്, ക്യാപ്പിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക്, രാശി പെരിഫെറൽസ് എന്നിവയുടേതു മെയിൻ ബോർഡ് ഓഫറുകളാണ്. അലക്‌സ് സോളർ മാത്രമാണ് എസ്‌എംഇ ഇഷ്യു.

അപ്പോളോ ടയേഴ്‌സ്, മണപ്പുറം, വണ്ടർല

കേരള കമ്പനികളായ അപ്പോളോ ടയേഴ്‌സ്, പിടിഎൽ എന്റർപ്രൈസസ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ ബോർഡ് യോഗം 7നു ചേരുന്നതു പ്രവർത്തന ഫലം പരിഗണിക്കാനാണ്. മണപ്പുറം ഫിനാൻസ് ഇടക്കാല ലാഭവീതം സംബന്ധിച്ചും തീരുമാനമെടുത്തേക്കും. എട്ടിനു വണ്ടർല ഹോളിഡെയ്‌സിന്റെയും 9ന് ഹാരിസൺസ് മലയാളത്തിന്റെയും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം പ്രവർത്തന ഫലം പരിഗണിക്കും.

എംആർഎഫ്, ബ്രിട്ടാനിയ, എൽഐസി ...

മൂന്നാം പാദ ഫലം പരിഗണിക്കാൻ മാത്രമായോ ഇടക്കാല ലാഭവീതം ശുപാർശ ചെയ്യുന്നതിനു കൂടിയോ ഈ ആഴ്‌ച ബോർഡ് യോഗം നിശ്‌ചയിച്ചിട്ടുള്ള കമ്പനികളിൽ ഇവ ഉൾപ്പെടുന്നു:

 ∙ ഇന്ന്: അശോക് ലെയ്‌ലൻഡ്, ടാറ്റ കെമിക്കൽസ്, ആസ്‌പിൻവാൾ ആൻഡ് കമ്പനി, ഭാരതി എയർടെൽ, ലവബിൾ ലിംഗറി, ഓറിയന്റ് സിമന്റ്.

∙ നാളെ:
ബ്രിട്ടാനിയ, ഇഐഡി പാരി, പി ആൻഡ് ജി ഹെൽത്ത്, എവറെഡി, റിലയൻസ് ക്യാപ്പിറ്റൽ, റാഡിക്കോ ഖയ്‌ത്താൻ, ചംബൽ ഫെർട്ടിലൈസേഴ്‌സ്, ടിടികെ പ്രസ്‌റ്റീജ്, പിഎൻസി ഇൻഫ്രാടെക്.

∙ 7ന്:
ജെകെ പേപ്പർ, നെസ്‌ലെ ഇന്ത്യ, ജിഎൻ എഫ്‌സി. 

∙ 8ന്:
എൽഐസി, ബയോകോൺ, ബോംബെ ഡയിങ്, ഗ്രാസിം, എസ്‌കെഎഫ് ഇന്ത്യ, ആസ്‌ട്രസെനക്ക,  മേനോൻ ബെയറിങ്‌സ്, സൈഡസ് വെൽനെസ്, പവർ ഫിനാൻസ് കോർപറേഷൻ, എസ്സാർ ഷിപ്പിങ്, അപ്പോളോ ഹോസ്‌പിറ്റൽസ്.

∙ 9ന്:
എംആർഎഫ്, ഫൈസർ, എൻസിഎൽ ഇൻഡസ്‌ട്രീസ്, ടാറ്റ പവർ.

∙ 10ന്:
ഡിവീസ്ലാബ്, മൾട്ടി കമ്മോഡിറ്റിഎക്‌സ്‌ചേഞ്ച്.

English Summary:

Market preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com