ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2022 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവസ്ഥയെ കാണിക്കുന്ന സൂചകങ്ങളായ കടം, ജിഡിപി അനുപാതം, റവന്യൂ കമ്മി, ധനക്കമ്മി എന്നിവ മോശമാകുകയും 2022-23 കാലയളവിൽ യഥാക്രമം 39.10%, 2.3%, 3.9% ആയി മാറുകയും ചെയ്തു. ഇതേ കാലയളവിൽ ജിഎസ്ടിയിലൂടെ സംസ്ഥാനം പ്രതീക്ഷിച്ചതിന്റെ 63% മാത്രമേ നേടാൻ സാധിച്ചുള്ളു. കൂടാതെ സ്റ്റാമ്പ് ഡ്യൂട്ടി, വിൽപ്പന നികുതി, എക്സൈസ് ഡ്യൂട്ടി എന്നിവയിലൂടെയുള്ള വരുമാനം കാര്യമായി വർധിപ്പിക്കാൻ സാധിക്കാത്തതും ധനസ്ഥിതി മോശമാക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മൊത്തം വിഭവത്തിന്റെ 70 ശതമാനവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ളവയാണെന്നത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. 

ഓഫ് ബജറ്റ് ബാധ്യതകൾ

വികസനത്തിന് വേണ്ടി പണം കണ്ടെത്താൻ സാധിക്കാത്തതും, ഫിസിക്കൽ റെസ്പോണ്‍സിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മന്റ് (FRBM) ആക്ടിന്റെ നിബന്ധനകളും എത്തി ചേർന്നിരിക്കുന്നത് കൂടിവരുന്ന ഓഫ് ബജറ്റ് ബാധ്യതകളിലാണ്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (KIFBI ), കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (KSSPL) എന്നി കമ്പനികൾ യഥാക്രമം ഇൻഫ്രാസ്ട്രക്ചർ, സാമൂഹിക സുരക്ഷാ പെൻഷൻ എന്നീ കാര്യങ്ങൾക്കുവേണ്ടി നിർമിക്കേണ്ടി വന്നു. KIFBI, KSSP എന്നിവയിലൂടെ ഉണ്ടാകുന്ന വർധിച്ചുവരുന്ന ഓഫ് ബജറ്റ് ബാധ്യതകൾ സർക്കാർ ബാധ്യതകളുടെ ഭാഗമായി സിഎജി പരിഗണിക്കുകയും സംസ്ഥാന സർക്കാരിൻ്റെ മാർക്കറ്റ് കടമെടുക്കൽ പരിധി കണക്കാക്കുന്നതിൽ അത് ഉൾപ്പെടുത്തുകയും ചെയ്തു. അതിനാൽ ഈ കടങ്ങൾ വിപണി വായ്പയുടെ മൂന്ന് ശതമാനം പരിധിയിൽ കണക്കാക്കിയതിനാൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് കുറഞ്ഞു. അതോടെ പ്രതിസന്ധി കൂടുതൽ വഷളാകുകയാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായിരിക്കുന്ന ഈ കാലയളവിൽ 2024-25 ബജറ്റ് നിർദേശങ്ങൾ കൂടുതൽ  സൂക്ഷ്മമായി പരിശോധിക്കേണ്ടതും, വിഭവസമാഹരണവും, പൊതുചിലവും കാര്യമായി വിലയിരുത്തേണ്ടതുമാണ്. 

തിരിച്ചുവരവിന് വിലങ്ങുതടികൾ 

വിദേശത്തു നിന്ന് വരുന്ന പണത്തിന്റെ ഭാഗമായി വളർന്ന ഉപഭോഗാധിഷ്‌ഠിത സാമ്പത്തിക ഘടനയും, ഉൽപ്പാദന പ്രവർത്തനങ്ങളുടെ അഭാവവും സാമ്പത്തികാവസ്ഥയെ മോശമാക്കുന്നുണ്ട്. വ്യാവസായിക മേഖലയുടെ വളർച്ചയില്ലായ്മയും, തൊഴിലില്ലായ്മയും, വിദേശമൂലധനത്തിന്റെ കുറഞ്ഞ വരവും കേരളത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് കാര്യമായ വിലങ്ങു തടിയായി മാറുന്നുണ്ട്. വിദ്യാഭ്യാസം, ടൂറിസം, വ്യവസായം എന്നി മേഖലകളിൽ കൊണ്ടുവരാൻ പോകുന്ന 2024-25 ബജറ്റ് നിർദേശത്തിലെ സ്വകാര്യ പങ്കാളിത്തങ്ങൾ സമ്പത്ത് വ്യവസ്ഥക്ക് ഉണർവേകും. മൂലധനച്ചെലവ് വർധിപ്പിക്കുക, വിപണി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, അതോടൊപ്പം അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുക എന്നീ ബജറ്റിലെ ചില സൂചനകൾ കടക്കെണിയിൽ നിന്നു മോചനം നേടാവുന്ന മാർഗങ്ങൾ കൂടിയാണ്.

ഉയരുന്ന പൊതുക്കടം കുറയ്ക്കുന്നതോടൊപ്പം തന്നെ വരുമാന സമാഹരണത്തിലും ചെലവ് ചുരുക്കലിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അമിതമായ ആസൂത്രിതമല്ലാത്ത ചെലവുകൾ, വിവിധ മന്ത്രാലയങ്ങളിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും ഭരണപരമായ പ്രവർത്തനങ്ങൾ, നികുതി വരുമാനം കൈകാര്യം ചെയ്യാനും ശേഖരിക്കാനുമുള്ള സംസ്ഥാനത്തിന്റെ കഴിവില്ലായ്മ എന്നി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

വിവേകശൂന്യത

കേരളത്തിലെ വർധിച്ചുവരുന്ന കടബാധ്യത കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനയാണെന്നു പറയാൻ സാധിക്കില്ല. പരമാധികാരമുള്ള ഒരു സർക്കാരായതിനാൽ കടം വാങ്ങുന്നത് അത്ര വലിയ പ്രശ്നമല്ല. സർക്കാർ നിക്ഷേപത്തിനായി കടമെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കടം വാങ്ങുക, വാങ്ങിയ കടം നിക്ഷേപിക്കുക, ചരക്കുകളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുക, കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നിവയാണ് പോംവഴി. അതേ സമയം, കടമെടുത്ത പണം വഴി കൈവരിക്കുന്ന വളർച്ചാ നിരക്ക്, നൽകേണ്ട പലിശയേക്കാൾ കൂടുതലായിരിക്കണം എന്നുള്ളത് ഓർക്കേണ്ടതാണ്. വസ്തുതകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ക്രമീകരണത്തിൽ വിവേകശൂന്യതയും ഒപ്പം സുതാര്യതയില്ലായ്മയും കാണാം. കൂടാതെ സാമ്പത്തിക കെടുകാര്യസ്ഥത സംസ്ഥാനത്തിന്റെ വികസനത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. ഈ അവസ്ഥയിൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം നേടിയെടുക്കുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിലൂടെ സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കേണ്ടതുമാണ്. 

ലേഖകരിൽ നന്ദു ഇറ്റലിയിലെ സിയന സർവകലാശാലയിൽ ഇക്കണോമിക്സിൽ ഗവേഷണ വിദ്യാർത്ഥിയും ഡോ. ജസ്റ്റിൻ കളമശേരി സെന്റ് പോൾസ് കോളെജിൽ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമാണ്.

English Summary:

Kerala's Debt and New Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com