ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു പൂട്ടിയതോ പൂട്ടാൻ പോകുന്നതോ ആയ 18 പൊതുമേഖലാ സ്ഥാപനങ്ങൾക്കു മരണമണി മുഴങ്ങാൻ കാരണം നടത്തിപ്പിലെ പിടിപ്പുകേടും അഴിമതിയും മൂലമുണ്ടായ നഷ്ടം. വർഷങ്ങൾക്കു മുൻപു പൂട്ടിപ്പോയ സ്ഥാപനങ്ങൾ പോലും സർക്കാർ കണക്കിലും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലെ റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിലും ഇപ്പോഴും പ്രവർത്തിക്കുന്നവയാണ്. ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയും ബാധ്യതകൾ നിറവേറ്റിയും അടച്ചുപൂട്ടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മിക്ക സ്ഥാപനങ്ങൾക്കും ആയിട്ടില്ല. പൂട്ടലിന്റെ വക്കിലെത്തിയ സ്ഥാപനങ്ങളാകട്ടെ സർക്കാർ ധനസഹായത്തിനായി കാത്തിരിക്കുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ്ിന്റെ റിപ്പോർട്ടിലാണ് സംസ്ഥാനത്തെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ നിർത്തലാക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്നു ചൂണ്ടിക്കാട്ടിയത്.

മുളങ്കുന്നത്തുകാവ് സംസ്ഥാന ഇലക്ട്രോണിക്‌സ് വികസന കോർപറേഷന്റെ (കെഎസ്ഇഡിസി) സബ്‌സിഡിയറി യൂണിറ്റുകളാണ് അടച്ചുപൂട്ടൽ പട്ടികയിൽപ്പെട്ട തൃശൂരിലെ കെൽട്രോൺ പവർ ഡിവൈസസും കെൽട്രോൺ റെക്ടിഫയ്‌ഴ്‌സും. 5 പതിറ്റാണ്ടു മുൻപ്  തൃശൂരിൽ സ്ഥാപിച്ചു. ഇലക്ട്രോണിക്സ്  കംപോണന്റുകൾ ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയ്ക്ക് അഭിമുഖമായി 7.87 ഏക്കർ കണ്ണായ സ്ഥലമാണ് ഫാക്ടറി സ്ഥാപിക്കാൻ വാങ്ങിയത്. നഷ്ടത്തിലായതോടെ നിർത്തലാക്കാൻ ബിഐഎഫ്ആർ 2005ൽ ഉത്തരവിട്ടു. കോടതി  മേൽനോട്ടത്തിൽ ലിക്വിഡേഷൻ നടപടികൾ തുടരുകയാണ്. ഭൂമിയും കെട്ടിടവും മാത്രമാണ് ബാക്കി. 

 വർഷങ്ങളായി പ്രവർത്തിക്കാത്ത കോഴിക്കോട് കുന്നത്തറ ടെക്സ്റ്റൈൽസിന് തൊഴിലാളികൾക്ക് നൽകാനുള്ള 7.1 കോടി രൂപയടക്കം 11.13 കോടി രൂപയാണ് ഇപ്പോഴത്തെ ബാധ്യത. ഇതനുസരിച്ച് കമ്പനി വിറ്റാലും കടം വീട്ടാനാവില്ല. അതേസമയം സ്ഥലവിലയായി കമ്മിഷൻ കണക്കാക്കിയ സെന്റൊന്നിന് 25,000 രൂപയ്ക്കു പകരം ഇവിടെ 3 ലക്ഷം രൂപയെങ്കിലും വില മതിക്കുമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. 602 തൊഴിലാളികൾക്കും ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ല. അവരിൽ 150 പേർ മരിച്ചു. നൂൽ വാങ്ങിയ വകയിൽ കിട്ടാനുള്ള വെറും 3 ലക്ഷം രൂപയ്ക്കായി 2 കമ്പനികൾ നൽകിയ കേസിലാണ് കമ്പനിയുടെ പ്രവർത്തനം നിർത്തിയത്. 

ബസ് കാത്തിരിപ്പു കേന്ദ്രം നവീകരിക്കാനും പരിപാലിക്കാനുമാണ് പൊതുമരാമത്ത് വകുപ്പിനു കീഴിൽ പ്രതീക്ഷ ബസ് ഷെൽറ്റേഴ്സ്  തുടങ്ങിയത്.  ക്രമക്കേടു കണ്ടെത്തിയതോടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പൂട്ടാൻ തീരുമാനിച്ചു. 2 എൻജീനീയർമാരെ മാനേജിങ് ഡയറക്ടർമാരായി നിയമിച്ചാണ് ബസ് ഷെൽറ്ററും അമിനിറ്റീസ് സെന്ററും സ്ഥാപിക്കാൻ ആശ്വാസ് അമിനിറ്റീസ് കേരള സ്ഥാപിച്ചത്. ഇവർ വിരമിച്ചപ്പോൾ കാലാവധി നീട്ടി നൽകി. കരാറുകൾ സ്വകാര്യ കമ്പനികൾക്കു മറിച്ചുനൽകിയായിരുന്നു പ്രവർത്തനം.

 ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനായി 2011ൽ രൂപീകരിച്ച കമ്പനിയാണ് കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ. പദ്ധതി ഉപേക്ഷിച്ചതോടെ കമ്പനിയുടെ പ്രവർത്തനവും അവസാനിപ്പിച്ചു. 

ടെലിഫോണിന്റെ അകത്തുപയോഗിക്കുന്നതുൾപ്പെടെയുള്ള വ്യാവസായിക കൗണ്ടറുകൾ ഉൽപാദിപ്പിക്കാൻ 1964ൽ ആരംഭിച്ചതാണ് കെൽട്രോൺ കൗണ്ടേഴ്സ്. ബിസിനസ് കുറഞ്ഞതോടെ 2001ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു പ്രവർത്തനം അവസാനിപ്പിച്ചു. ജീവനക്കാരിൽ കുറച്ചുപേരെ പുനർവിന്യസിച്ചു. മറ്റുള്ളവർക്ക് വൊളന്ററി റിട്ടയർമെന്റ് അനുവദിച്ചു. 

കേരള സ്പെഷൽ റിഫ്രാക്ടറീസ് വ്യവസായ വകുപ്പിനു കീഴിൽ 1985ൽ ആരംഭിച്ചു. സിലിക്കയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുക ലക്ഷ്യം. 1996ൽ പ്രവർത്തനം അവസാനിപ്പിച്ചു. ജീവനക്കാരെ പുനർവിന്യസിച്ചു. 

ഹൗസിങ് ബോർഡിനു സാമ്പത്തിക സഹായം നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ മാതൃകയിൽ 2013ൽ രൂപീകരിച്ച കമ്പനിയാണ് കേരള ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ. റജിസ്റ്റർ ചെയ്തതല്ലാതെ കമ്പനി പ്രവർത്തനം തുടങ്ങിയില്ല.

1958ൽ ചവറയിൽ ആരംഭിച്ച പ്രിമോ പൈപ്പ് ഫാക്ടറി 1998ൽ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ ഇപ്പോഴും സജീവം. നീണ്ടകര, ശക്തികുളങ്ങര പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ശാസ്താംകോട്ട കായലിൽ നിന്നു വെള്ളം പമ്പ് ചെയ്യാനുള്ള ഇന്തോ– നോർവീജിയൻ പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് ഫാക്ടറി തുറന്നത്.  ഫാക്ടറിയുടെ ശാഖ കോഴിക്കോട് അത്തോളിയിൽ തുടങ്ങിയെങ്കിലും പിന്നീട് അതും പൂട്ടി. 

മന്ത്രി പി.രാജീവ് (File Photo: Arun Sreedhar/Manorama)
മന്ത്രി പി.രാജീവ് (File Photo: Arun Sreedhar/Manorama)

ഒരു പൊതുമേഖലാ സ്ഥാപനവും പൂട്ടില്ല: മന്ത്രി പി.രാജീവ്

വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളൊന്നും നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി പി.രാജീവ്. റജിസ്ട്രാർ ഓഫ് കമ്പനീസിൽ റജിസ്റ്റർ ചെയ്തവയായതിനാൽ ഇവ നിയമപരമായി പ്രവർത്തനം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ബജറ്റിനൊപ്പം സമർപ്പിച്ച രേഖയിൽ പരാമർശിക്കുകയാണുണ്ടായത്. ഇൗ പട്ടികയിലെ 10 സ്ഥാപനങ്ങൾ പിണറായി വിജയൻ സർക്കാർ അധികാരമേൽക്കും മുൻപ് പ്രവർത്തനം പുനഃക്രമീകരിച്ചതോ, ലിക്വിഡേഷനിലേക്കു പോയവയോ ആണ്. ഉൽപന്നങ്ങൾ കാലഹരണപ്പെടുകയോ, പ്രത്യേക ഉദ്ദേശ്യത്തോടെ ആരംഭിച്ച ശേഷം ലക്ഷ്യം നിറവേറ്റപ്പെടുകയോ ചെയ്തതോടെ പ്രവർത്തനം പുനഃക്രമീകരിച്ചവയാണെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിൽ ആളോഹരി കടം 1.30 ലക്ഷം രൂപ കടംകഥ

തിരുവനന്തപുരം ∙ അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 4.57 ലക്ഷം കോടി രൂപയാകുമെന്നു ബജറ്റ് രേഖകൾ. ഇൗ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാധ്യത 3.70 ലക്ഷം കോടിയാകുമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 4.11 ലക്ഷം കോടിയാകും ബാധ്യത. ഇതിനെക്കാൾ 45,071 കോടി വർധിച്ചാണ് അടുത്ത വർഷം 4.57 ലക്ഷം കോടിയാകുക. പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപ വർധനയാണ് ഇൗ വർഷത്തെ ബാധ്യത ഒറ്റയടിക്കു പെരുകാൻ കാരണം. ഏറ്റവും പുതിയ കണക്കു പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3.51 കോടിയാണ്. അങ്ങനെയെങ്കിൽ ഓരോ പൗരനും മേൽ അടുത്ത വർഷം 1.30 ലക്ഷം രൂപയുടെ ബാധ്യതയാകും. 

കടം വരുന്ന വഴി

ഇനം                 തുക (കോടി)

വിപണിയിൽ നിന്നുള്ള കടമെടുപ്പ്     2,61,560

ദേശീയ സമ്പാദ്യ പദ്ധതി വായ്പ               28,360

ബാങ്കുകളിൽ നിന്നുളള വായ്പ                 4,030

കേന്ദ്രത്തിൽ നിന്നുള്ള വായ്പ, മുൻകൂർ 12,037

പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപം    1,41,870

കരുതൽ ധനം                                                 52

സ്വീകരിക്കുന്ന നിക്ഷേപങ്ങൾ             8,951

കണ്ടിൻജൻസി ഫണ്ട്                                 100

––––––––––––––––––––––––––––––––––––––––––––

ആകെ                                                 4,57,060കോടി

English Summary:

public sector undertakings to be shutdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com